യുദ്ധ ഭീതി; സ്വർണവില കുതിക്കുന്നു
അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള സംഘർഷ സാദ്ധ്യത അനുദിനം മൂർച്‌ഛിക്കേ ഓഹരി വിപണികൾ നേരിടുന്ന തകർച്ച സ്വർണവിലയുടെ മുന്നേറ്റത്തിന് വളമാകുന്നു. മറ്റു കറൻസികൾക്കെതിരെ ഡോളർ തളർന്നതും സ്വർണക്കുതിപ്പിന് കരുത്താകുകയാണ്. 2015നു ശേഷമുള്ള ഏറ്റവും കുറഞ്ഞ മൂല്യത്തിലായിരുന്നു പ്രമുഖ കറൻസികൾക്കെതിരെ ഇന്നലെ ഡോളറിന്റെ വ്യാപാരം. രാജ്യാന്തര സ്വർണവില ഇന്നലെ ഔൺസിന് 8.46 ഡോളറിന്റെ വർദ്ധനയുമായി ഒരു വർഷത്തെ ഉയർന്ന വിലയായ 1,353.52 ഡോളറിലെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ രാജ്യാന്തരവില വർദ്ധന 62 ഡോളറാണ്.
ഉത്തര കൊറിയൻ പ്രകോപനങ്ങളുടെ പശ്‌ചാത്തലത്തിൽ യുദ്ധസാദ്ധ്യത മുന്നിൽക്കണ്ട് നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് പണം വൻതോതിൽ പിൻവലിക്കുന്നതാണ് സ്വർണത്തിനു ഗുണമാകുന്നത്. ഓഹരികളിൽ നിന്ന് പിൻവലിക്കുന്ന പണം സ്വർണത്തിലേക്ക് ഒഴുക്കുകയാണ് നിക്ഷേപകർ. ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ സ്വർണവില പത്തു ഗ്രാമിന് ഇന്നലെ 990 രൂപ വർദ്ധിച്ച് കഴിഞ്ഞ പത്തുമാസത്തെ ഉയർന്ന വിലയായ 31,350 രൂപയായി. ഈവർഷം ഒരുദിവസം ന്യൂഡൽഹി വില കാഴ്‌ചവയ്‌ക്കുന്ന ഏറ്റവും വലിയ മുന്നേറ്റവുമാണിത്.
കേരളത്തിൽ ഇന്നലെ 200 രൂപ ഉയർന്ന് 22,720 രൂപയിലായിരുന്നു പവൻ വ്യാപാരം. 25 രൂപ ഉയർന്ന് 2,840 രൂപയാണ് ഗ്രാം വില. ഈമാസം ഇതുവരെ പവൻവിലയിൽ 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് ഉയർന്നത്.
https://www.facebook.com/Malayalivartha