കടലിനടിയിലൂടെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി 'മാരി' അടുത്ത കൊല്ലത്തോടെ പ്രവര്‍ത്തനം ആരംഭിക്കും
ഇന്റര്‍നെറ്റില്ലാതെ ഒരു ദിവസത്തെ കുറിച്ചു പോലും ചിന്തിക്കാന്‍ കഴിയാത്ത ഈ കാലഘട്ടത്തില്‍ കടലിനടിയിലൂടെ അതിവേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതി ഇനി വിദൂരമല്ല. വിര്‍ജീനിയ ബീച്ചില്‍ നിന്ന് സ്പെയിനിലെ ബില്‍ബാവോ എന്ന സ്ഥലത്തേക്ക് ആണ് ഈ സംരംഭം തുടങ്ങുന്നത്. ഇതിനായുള്ള ജോലികള്‍ പുരോഗമിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ്, ഫെയ്സ്ബുക്ക്, ടെല്‍ക്സ്യൂസ് എന്നിവയുടെ സംയുക്തമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇത് സാക്ഷാല്‍ക്കരിക്കുന്നത്. 'മാരി' എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. അടുത്ത കൊല്ലത്തോടെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കും എന്നാണ് നിഗമനം.
അറ്റ്ലാന്റിക് സമുദ്രത്തില്‍ നിലവില്‍ ഉള്ള കേബിളിനേക്കാളും ഇരട്ടി ശേഷിയുള്ളതാണ് മാരി. സാധാരണ ഗാര്‍ഡന്‍ ഹോസിന്റെ ഒന്നര ഇരട്ടി വണ്ണമുള്ളതാണ് കടലിനടിയില്‍ സ്ഥാപിക്കുന്ന ഇന്റര്‍നെറ്റ് കേബിള്‍. ഒരേസമയം 7.10 കോടി എച്ച്ഡി വീഡിയോകള്‍ സ്ട്രീം ചെയ്യാന്‍ ഇതിനു കഴിയും. ഒരു സെക്കന്‍ഡില്‍ 160 ടെറാബൈറ്റ് ഡാറ്റ കൈമാറ്റം ചെയ്യാനാകുമെന്നാണ് കണക്ക്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അത്ര എളുപ്പമല്ല എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. എട്ട് പെയര്‍ ഫൈബര്‍ ഒപ്റ്റിക് കേബിളുകളാണ് ഇതിലുണ്ടാവുക. ഓരോന്നിനും ചെമ്പ്, കടുപ്പമുള്ള പ്ലാസ്റ്റിക് എന്നീ കവചങ്ങളും വാട്ടര്‍പ്രൂഫ് കോട്ടിങും ഉണ്ടാകും'. പ്രത്യേകതരം കപ്പലുകളുടെ സഹായത്തോടെയാണ് കടലിനടിയില്‍ കേബിളുകള്‍ സ്ഥാപിക്കുന്നതും അറ്റകുറ്റ പണികള്‍ നടത്തുന്നതും. ഇത് നിലവില്‍ വരുന്നതോടെ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ആശങ്ക വേണ്ട.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് കടലിനടിയില്‍ കേബിളുകള്‍ നിക്ഷേപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ലോകത്തെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ ശൃംഖലയായി കണക്കാക്കുന്നത് 25,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഖത്തറിലെ ഉദീരു ടെലികോം കമ്പനിയുടേതാണ്.
https://www.facebook.com/Malayalivartha