ഹയർ സെക്കൻഡറി കോഴ്സ് കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾക്ക് നാല് വർഷംകൊണ്ട് ബി.എഡ് യോഗ്യത നേടാം
ഹയർ സെക്കൻഡറി കോഴ്സ് കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾക്ക് നാല് വർഷംകൊണ്ട് ബി.എ-ബി.എഡ്, ബി.എസ്സി -ബി.എഡ് കോഴ്സുകളിലേക്ക് അഡ്മിഷൻ നേടാം. ഇതുവരെ സംസ്ഥാനത്ത് രണ്ട് വർഷ ബി.എഡ് കോഴ്സുകളാണ് ഉള്ളത് .നാലു വർഷ സംയോജിത കോഴ്സ് ആരംഭിക്കുന്നതിന് 2014ൽ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) റഗുലേഷൻ പുറത്തിറക്കിയിരുന്നു. എന്നാൽ, ചുരുക്കം സംസ്ഥാനങ്ങളിലെ ചില സ്ഥാപനങ്ങളിൽമാത്രമേ ഇപ്പോൾ നാലു വർഷ കോഴ്സുകൾ നിലവിലുള്ളൂ.
ഇതിനുള്ള ശുപാർശകൾ സർക്കാറിന് സമർപ്പിക്കാനായി കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളിലെ എജുക്കേഷൻ പഠന ബോർഡ് ചെയർമാൻമാരും മൈസൂരുവിലെ റീജ്യനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എജുക്കേഷനിലെ പ്രഫസറും ഉൾപ്പെടുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു.
നാലു വർഷത്തെ സംയോജിത കോഴ്സിലൂടെ ബി.എ/ ബി.എസ്സി ബിരുദവും ബി.എഡും ലഭിക്കുന്ന തരത്തിലാണ് എൻ.സി.ടി.ഇ കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്.
നിലവിൽ രണ്ടു വർഷ കോഴ്സ് നടത്തുന്ന ട്രെയിനിങ് കോളജുകൾ നാലു വർഷ കോഴ്സിലേക്ക് മാറുന്നതോടെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവനുഭവപ്പെടാൻ സാധ്യതയുണ്ട്.
നിലവിലെ രണ്ടു വർഷ ബി.എഡ് കോഴ്സ് നിർത്തലാക്കുന്നതോടെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പരമ്പരാഗത രീതിയിലുള്ള ത്രിവത്സര ബിരുദ കോഴ്സുകൾ പഠിച്ചിറങ്ങുന്നവർ ഏതു രീതിയിൽ ബി.എഡ് ചെയ്യുമെന്ന പ്രശ്നത്തിൽ തീർപ്പുകല്പിക്കേണ്ടതുണ്ട്. . സംസ്ഥാനത്ത് നിലവിൽ 141 ട്രെയിനിങ് കോളജുകളാണുള്ളത്. ഇതിൽ നാലെണ്ണം സർക്കാർ മേഖലയിലും 15 എണ്ണം എയ്ഡഡ് മേഖലയിലുംഅവശേഷിക്കുന്നവ സ്വാശ്രയ മേഖലയിലുമാണ്.
https://www.facebook.com/Malayalivartha