സൗദിയിൽ സർക്കാർ മേഖലയിൽ വിദേശികളെ ഒഴിവാക്കുന്നു; മലയാളികളുൾപ്പടെ ഒട്ടേറെ പേർക്ക് ജോലി നഷ്ടപ്പെടും
സൗദിയിൽ സർക്കാർ മേഖലയിൽ വിദേശികളെ പരമാവധി ഒഴിവാക്കി സൗദിവൽക്കരണം നടപ്പിലാക്കുന്നതോടെ മലയാളികളുൾപ്പടെ ഒട്ടേറെ വിദേശീയർ പിരിച്ചുവിടൽ ഭീഷണിയെ നേരിടേണ്ടിവരും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളിൽ കൂടുതലും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ്.
യോഗ്യരായ സൗദികളെ കിട്ടാനില്ലാത്ത സാഹചര്യങ്ങളിൽ മാത്രമേ വിദേശികളെ നിയമിക്കുന്നത് സിവിൽ സർവീസ് മന്ത്രാലയം അംഗീകാരം നൽകുകയുള്ളൂ എന്ന് ഡെപ്യൂട്ടി സിവിൽ സർവീസ് മന്ത്രി അബ്ദുല്ല അൽമുലഫി പറഞ്ഞു.
2020 ഓടെ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന 28,000 വിദേശികൾക്കു പകരം സൗദികളെ നിയമിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഗവൺമെന്റ് വകുപ്പുകളിൽ ജോലി ചെയ്യുന്ന വിദേശികളെ നിരീക്ഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മറ്റൊരു പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും. വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സർക്കാർ വകുപ്പുകളുടെ ആവശ്യം മുതൽ വിദേശികൾക്കു പകരം സൗദികളെ നിയമിക്കുന്നതു വരെ വിദേശികളെ സാങ്കേതിക സംവിധാനം വഴി നിരീക്ഷിക്കുന്നതിനാണ് പദ്ധതി.
ഇത് നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവുമായും ജവാസാത്ത് ഡയറക്ടറേറ്റുമായും ഏകോപനം നടത്തും. മുഴുവൻ സർക്കാർ ജോലികളും സൗദികൾക്ക് അവകാശപ്പെട്ടതാണെന്ന കാഴ്ചപ്പാടിൽ ഊന്നിയാണ് സൗദിവൽക്കരണ പദ്ധതി നടപ്പാക്കുക.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പൊതുഖജനാവിൽ നിന്ന് നേരിട്ട് വേതനം ലഭിക്കുന്ന 75 - ലക്ഷത്തോളം വിദേശികളാണ് രാജ്യത്തുള്ളത്. ഇവരിൽ 90 ശതമാനത്തോളവും ഡോക്ടർമാരും, നഴ്‌സുമാരും യൂനിവേഴ്‌സിറ്റി അധ്യാപകരുമാണ്. സൗദിവത്ക്കരണം പൂർത്തിയാകുന്നതോടെ ഇവർക്ക് ജോലി നഷ്‍ടമാകുമെന്നു മാത്രമല്ല ഭാവിയിൽ സൗദിയിൽ ജോലി സാധ്യതക്കും മങ്ങലേൽക്കും.
https://www.facebook.com/Malayalivartha