ഇന്ത്യന്‍ റെയില്‍വേയിലെ ഒഴിവുള്ള 89,000 പോസ്റ്റുകളിലേക്ക് നിയമന നടപടികള്‍ തുടങ്ങി
ഇന്ത്യയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും കൂടുതൽ തൊഴില്‍ നിയമനത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ മന്ത്രാലയത്തില്‍ ഒഴിവുള്ള 89,000 പോസ്റ്റുകളിലേക്ക് നിയമനനടപടികള്‍ തുടങ്ങിയതായി റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. 62,907 പേരുടെ ഒഴിവുകളാണ് ഗ്രൂപ്പ് ഡി വിഭാഗത്തില്‍ മാത്രമായുള്ളത്. പത്താം ക്ലാസ്സോ, ഐടിഐ ഡിപ്ലോമയോ ഉള്ളവരെയാണ് ഗ്രൂപ്പ് ഡി വിഭാഗത്തിലുള്ള ജോലികള്‍ക്ക് പരിഗണിക്കുന്നത്. 18,0000 രൂപയും മറ്റു അലവന്‍സുകളും അടങ്ങിയതാണ് ഇവരുടെ പ്രതിമാസ ശമ്പളം. 18-നും 31-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. ജാതിയനുസരിച്ച് പ്രായപരിധിക്ക് ഇളവുണ്ടാവും. ഗ്രൂപ്പ് സി വിഭാഗത്തില്‍ ലോക്കോ പൈലറ്റിന്റേയും ടെക്‌നീഷ്യന്‍മാരുടേയും 26,502 പോസ്റ്റുകളിൽ ഒഴിവുണ്ട്.
റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലാണ് റെയില്‍വേയിലേക്കുള്ള എല്ലാ നിയമനങ്ങളും നടത്തുന്നത്. പരീക്ഷയെഴുത്താന്‍ താത്പര്യമുള്ളവർക്ക് മാര്‍ച്ച് 12 വരെ അപേക്ഷിക്കാവുന്നതാണ്. ഇത്രയും പേരെ നിയമിച്ചാലും റെയില്‍വേയില്‍ ഇനിയും ഒഴിഞ്ഞു കിടക്കുന്നത് ആയിരക്കണക്കിന് പോസ്റ്റുകളാണ്. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. 56,000 പേരാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മാത്രം റെയില്‍വേയില്‍ നിന്നും വിരമിക്കുന്നത്.
വിരമിക്കുന്ന ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായി നിയമനങ്ങള്‍ റെയില്‍വേയില്‍ നടക്കുന്നില്ല. റെയില്‍വേയുടെ സുരക്ഷാവിഭാഗത്തില്‍ തന്നെ ഒന്നരലക്ഷത്തോളം ഒഴിവുകളാണുള്ളത്. അപകടങ്ങൾ തുടർകഥയാകുന്ന പശ്ചാത്തലത്തിലാണ് അടിയന്തരമായി ഇത്രയും പോസ്റ്റുകളിലേക്ക് ആളുകളെ നിയമിക്കുന്നത്. ഇപ്പോള്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നതെല്ലാം സുരക്ഷയുമായി ബന്ധപ്പെട്ട പോസ്റ്റുകളിലേക്കാണ്. വിജ്ഞാപനം പുറപ്പെടുവിച്ച ഒഴിവുകള്‍ നികത്തിയാല്‍ പ്രതിവര്‍ഷം 3,000-4000 കോടി രൂപ വരെ റെയില്‍വേയ്ക്ക് അധികചിലവ് വരുമെന്നാണ് കണക്ക്.
https://www.facebook.com/Malayalivartha