ടെക് കമ്പനികളും, ബിസിനസ് സ്ഥാപനങ്ങളും വിദ്യാര്‍ഥികളെ ജോലിക്കെടുക്കാന്‍ മടിക്കുന്നു ;അമേരിക്കയില്‍ കുറച്ചു കാലം കൂടി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികൾക്ക് തിരിച്ചടി
അമേരിക്കയിൽ ഉപരിപഠനത്തിന് എത്തുന്ന വിദ്യാര്‍ഥികളുടെ ജോലി സംബന്ധിച്ച വിഷയത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്) പുതിയ നിബന്ധനകള്‍ നടപ്പിലാക്കുന്നു. സയന്‍സ്, ടെക്‌നോളജി, എന്‍ജിനിയറിംഗ്, മാത്തമാറ്റിക്‌സ് (സ്റ്റെം വിഷയങ്ങള്‍) എന്നിവയില്‍ പഠനത്തിന് എത്തിയ ശേഷം 24 മാസത്തെ ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗിന് എകസ്റ്റന്‍ഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികളെയാണ് പുതിയ നിയന്ത്രണം ബാധിക്കുക. എച്ച് 1 ബി വിസ ഉള്‍പ്പെടെയുള്ള കാര്യത്തില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ വിഷമത്തിലായ വിദ്യാർത്ഥികൾക്ക് ഇരുട്ടടിയായി പുതിയ നിയമം .
വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ തൊഴിലുടമയുടെ ക്ലയന്റിന്റെ സൈറ്റില്‍ ജോലി ചെയ്യാനാവില്ലെന്ന് യു.എസ്.സി.ഐ.എസിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.
ടെക് കമ്പനികളും, ബിസിനസ് സ്ഥാപനങ്ങളും ഇനി മുതല്‍ ഇത്തരം വിദ്യാര്‍ഥികളെ ജോലിക്കെടുക്കാന്‍ മടിക്കും എന്നതാണ് വസ്തുത. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പാണ് നല്‍കേണ്ടതെന്നും,ക്ലയന്റുകളുടെ സൈറ്റില്‍ അവര്‍ ജോലി ചെയ്യുന്നത് അനുവദനീയമല്ലെന്നുമാണ് വ്യഖ്യാനം.
പഠനത്തിനു ശേഷം അമേരിക്കയില്‍ കുറച്ചു കാലം കൂടി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ പുതിയ നിയമം ദോഷകരമായി ബാധിക്കും.
തൊഴിലുടമയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലാണ് ഇത്തരം വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കേണ്ടതെന്നും, ഇത്തരം സ്ഥലങ്ങളില്‍ മാത്രമാണ് യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ക്ക് പരിശോധന നടത്താന്‍ അനുമതിയുള്ളതെന്നും വെബ്‌സൈറ്റില്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha