മെഡിക്കൽ രണ്ടാം അലോട്ട്മെൻറ് വൈകുന്നത് അഖിലേന്ത്യക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക് തിരിച്ചടി
സംസ്ഥാനത്തെ മെഡിക്കൽ/ ഡൻറൽ കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മൻറ് അനിശ്ചിതമായി വൈകിയത് അഖിലേന്ത്യ ക്വാട്ടയിൽ പ്രവേശനം തേടിയ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും . അഖിലേന്ത്യ ക്വാട്ട സീറ്റുകളിൽ രണ്ടാം അലോട്ട്മെൻറിൽ സംസ്ഥാനത്തിന് പുറത്ത് പ്രവേശനം നേടിയ വിദ്യാർഥികൾക്ക് കേരളത്തിലെ രണ്ടാം അലോട്ട്മൻറിൽ പ്രവേശനം ലഭിച്ചാൽ തിരിച്ചുവരാൻ കഴിയില്ല.
അഖിലേന്ത്യ ക്വാട്ടയിൽ രണ്ടാം അലോട്ട്മൻറ് നേടിയ വിദ്യാർഥികൾ ബന്ധപ്പെട്ട കോളജിൽ നിർബന്ധമായും പ്രവേശനം നേടണം. ഇൗ വിദ്യാർഥികൾക്ക് പിന്നീട് ഒരു പ്രവേശന കൗൺസലിങ്ങിലും പങ്കെടുക്കാൻ കഴിയില്ല . വിദൂരസ്ഥലങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് കേരളത്തിൽ അലോട്ട്മൻറ് ലഭിച്ചാലും തിരികെ വരാൻ കഴിയാത്ത സാഹചര്യമാണ് സംസ്ഥാന ആരോഗ്യ വകുപ്പ് സൃഷ്ടിച്ചത്.
അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള രണ്ടാം അലോട്ട്മൻറ് പ്രസിദ്ധീകരിച്ചത് കഴിഞ്ഞ എട്ടിനാണ്. ഇതിൽ കൊച്ചി അമൃത ഉൾപ്പെടെ കൽപിത സർവകലാശാലാ പദവിയുള്ള മെഡിക്കൽ സ്ഥാപനങ്ങളിലേക്കുള്ള അലോട്ട്മൻറ് പ്രസിദ്ധീകരിച്ചത് കഴിഞ്ഞ 11നാണ്. ഇവിടെ അലോട്ട്മൻറ് ലഭിക്കുന്ന വിദ്യാർഥികൾ 20നകം പ്രവേശനം നേടണം. ഇവർക്ക് മറ്റ് അലോട്ട്മൻറുകളിൽ പങ്കെടുക്കാൻ കഴിയില്ല
അമൃതയിൽ 15 ലക്ഷം രൂപയാണ് എം.ബി.ബി.എസിന് വാർഷിക ഫീസ്. സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾക്ക് അഞ്ചു ലക്ഷം രൂപയും. കേരളത്തിൽ അലോട്ട്മെന്റ് ലഭിച്ചാലും രണ്ടിരട്ടി ഫീസ് അധികം നൽകി അമൃത ഉൾപ്പെടെ സ്ഥാപനങ്ങളിൽ തുടരേണ്ട കുരുക്കിലാണ് സംസ്ഥാന സർക്കാർ വിദ്യാർഥികളെ കൊണ്ടെത്തിച്ചത്.
സംസ്ഥാനത്തെ മെഡിക്കൽ, ഡൻറൽ സീറ്റുകളിലേക്കുള്ള രണ്ടാം അലോട്ട്മൻറ് അടുത്ത 18ന് മാത്രമേ പ്രസിദ്ധീകരിക്കൂ. അലോട്ട്മെന്റ് ലഭിച്ചാലും അഖിലേന്ത്യ ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് തിരികെ വരാൻ കഴിയില്ല.
ഇതു കൽപിത സർവകലാശാലകൾക്ക് സീറ്റ് സ്വന്തം നിലക്ക് നികത്താൻ വഴിയൊരുക്കും. ഇതു തടയാൻ വേണ്ടിയാണ് രണ്ടാം അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥി നിർബന്ധമായും പ്രവേശനം നേടണമെന്നും മറ്റു കൗൺസലിങ്ങിൽ പെങ്കടുക്കരുതെന്നും നിർദേശിച്ചത്.സ്വാശ്രയ കോളജുകളുമായി കരാറിൽ എത്തുന്നതിനും ഫീസ് ഘടന അന്തിമമാക്കുന്നതിലും ആരോഗ്യ വകുപ്പ് വരുത്തിയ വീഴ്ചയാണ് നൂറുകണക്കിന് മലയാളി വിദ്യാർഥികൾക്ക് കുരുക്കായി മാറിയത്
https://www.facebook.com/Malayalivartha