വാനോളം തൊഴിലവസരങ്ങളുമായി ഇന്ത്യൻ ഫാര്‍മസി
ലോകത്താകമാനം മരുന്നുകള്‍ കയറ്റിയയ്ക്കുന്ന ഒരു വൻകിട മേഖലയായി
ഇന്ത്യൻ ഫാര്‍മസി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ ഫാര്‍മസിമേഖലയുടെ വളര്‍ച്ച ശരവേഗത്തിലാണ്. അതുകൊണ്ടു തന്നെ ഈ രംഗത്തെ തൊഴിൽ സാധ്യതയും കൂടുതലാണ്. നിരവധി വാക്‌സിനുകളെ 150-ഓളം രാജ്യങ്ങളില്‍ എത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. കൂടാതെ എയ്ഡ്‌സിനു എതിരെയുള്ള മരുന്നുകള്‍ ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്.
ഫാര്‍മസി മേഖലയുടെ വളര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വലിയതോതിലുള്ള സഹായസഹകരണങ്ങളാണ് നല്‍കിവരുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാത്തരം മരുന്നുകളും കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലുള്ള ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റിയാണ് പരിശോധിക്കുന്നത്. 2020-ഓടെ ഫാര്‍മസിരംഗത്ത് ഇന്ത്യ ഒരു വൻ കുതിച്ചുചാട്ടം നടത്തുമെന്നാണ് നിഗമനം.
ഫാര്‍മസി രംഗത്തെ ജോലിസാധ്യതയെക്കുറിച് അറിയാം
ലോകത്തില്‍ ഏറ്റവുമധികം മരുന്നുകള്‍ ഉദ്പാദിക്കുന്ന രാജ്യമെന്ന നിലയിലേക്ക് ഇന്ത്യൻ ഫാര്‍മസിയെ വളർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 'ഫാര്‍മ വിഷന്‍ 2020' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫാര്‍മസിരംഗം ലോകത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമായി സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണിത്. ജര്‍മനി, റഷ്യ, ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുമധികം ഇന്ത്യന്‍ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത്.
വിവിധ രാജ്യങ്ങളിലേക്ക് ശൃംഖല വ്യാപിപ്പിക്കുന്നതിനോടൊപ്പം വലിയ തൊഴില്‍സാധ്യതയും സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നുണ്ട്. ഇതിന്റെ ഫലമായിട്ട് കമ്പനികള്‍, ആശുപത്രികള്‍, യൂണിവേഴ്സിറ്റികള്‍, ഗവേഷണസ്ഥാപനങ്ങള്‍, ലബോറട്ടറികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളിൽ ഒട്ടനവധി തൊഴിൽ സാദ്ധ്യതകൾ ഉടലെടുക്കും. മൂന്നുകോടിയോളം ജീവനക്കാരെയാണ് 2020-നകം സര്‍ക്കാര്‍ ഈ രംഗത്തേക്ക് പ്രതീക്ഷിക്കുന്നത്.
ഫാര്‍മസി തൊഴിൽ മേഖലകൾ
മാന്യുഫാക്ചറിങ് കെമിസ്റ്റ്: ഫാര്‍മസിയില്‍ ബിരുദമുള്ള, ചുരുങ്ങിയത് 18 മാസമെങ്കിലും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
ക്വാളിറ്റി കണ്‍ട്രോള്‍ കെമിസ്റ്റ്: ഫാര്‍മസ്യൂട്ടിക്കല്‍ അനാലിസിസില്‍ പ്രാവീണ്യം തെളിയിച്ച, മരുന്നു നിര്‍മാണ ഉപകരണങ്ങളെക്കുറിച്ച് അറിവുള്ള ഫാര്‍മസി ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
ഹോസ്പിറ്റല്‍ ഫാര്‍മസിസ്റ്റ്: ഫാര്‍മസിയില്‍ ബിരുദമുള്ളവര്‍ക്കും ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷിക്കാവുന്ന തസ്തികയാണിത്.
കമ്യൂണിറ്റി ഫാര്‍മസിസ്റ്റ്: ഫാര്‍മസിയില്‍ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.
ഗവണ്‍മെന്റ് അനലിസ്റ്റ്:ഫാര്‍മസിയില്‍ ബിരുദം ആണ് ഇതിന്റെ യോഗ്യത. കൂടാതെ മരുന്നുപരിശോധനയില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നും ട്രെയിനിങ് കഴിഞ്ഞവർക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകൂ.
ഡ്രഗ് ഇന്‍സ്പെക്ടര്‍: ഫാര്‍മസിയില്‍ ബിരുദം ഉണ്ടാവണം. ഒരു മരുന്ന് നിര്‍മിക്കുന്നതുതൊട്ട് അവ ജനങ്ങളിലെത്തിക്കുന്നതുവരെയുള്ള എല്ലാ സുരക്ഷയും ഉറപ്പുവരുത്തുക എന്നതാണ് ഒരു ഡ്രഗ് ഇൻസ്‌പെക്ടറുടെ ജോലി.
റിസര്‍ച്ച് അനലിസ്റ്റ്: ഫാര്‍മസിയില്‍ ബിരുദാനന്തരബിരുദമാണ് ഈ തസ്തികയിലേക്കുള്ള ഏറ്റവും കുറഞ്ഞ യോഗ്യത. പുതിയ മരുന്നുകള്‍ കണ്ടെത്തുക അല്ലെങ്കില്‍ നിലവിലുള്ള മരുന്നില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുക എന്നിവയുമായി ബന്ധപ്പെട്ട ജോലിയാണ് റിസര്‍ച്ച് അനലിസ്റ്റ്.
മാര്‍ക്കറ്റിങ്: ഡോക്ടര്‍മാരുമായും വന്‍കിട മരുന്നുകമ്പനികളുമായും ഇടപാടുകള്‍ നടത്തുക എന്നതാണ് പ്രധാന ജോലി. പ്രൊമോഷൻ സാധ്യത ഏറെ ഉള്ള ഒരു മേഖലയാണിത്.
എങ്ങനെ ഫർമസി മേഖലയെ കൈപിടിയിലൊതുക്കാം
ഫിസിക്സ്, കെമിസ്ട്രി, മാത്സ് അല്ലെങ്കില്‍ ബയോളജി വിഷയങ്ങൾ പഠിച്ചു പ്ലസ് ടു പാസ്സാകണം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ തത്തുല്യ ഫാര്‍മസി സംബന്ധമായ കോഴ്സ് പഠിച്ചവര്‍ക്കും ഈ രംഗത്തേക്ക് വരാം. ഫാര്‍മസിയിലെ മിനിമം യോഗ്യത രണ്ടുവര്‍ഷത്തെ ഡിപ്ലോമ കോഴ്സായ ഡി.ഫാര്‍മയും അതോടൊപ്പമുള്ള ഹോസ്പിറ്റല്‍ ട്രെയിനിങ്ങുമാണ്.
മേൽ പറഞ്ഞ രീതിയിൽ പ്ലസ് ടു പാസ്സാക്കിയ ശേഷം നാലുവര്‍ഷത്തെ ഡിഗ്രി കോഴ്സായ ബാച്ച്ലര്‍ ഓഫ് ഫാര്‍മസി (ബി.ഫാം.) ആണ് ഡിപ്ലോമയ്ക്ക് മുകളിലുള്ള ഫാര്‍മസി കോഴ്സ്. പ്രവേശനപരീക്ഷ മുഖേനയോ പ്ലസ്ടു മാര്‍ക്കിലെ കട്ട് ഓഫിന്റെ അടിസ്ഥാനത്തിലോ ആണ് ബി.ഫാം. കോഴ്സുകളിലേക്ക് ഫാര്‍മസി കോളേജുകള്‍ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. തുടർന്ന് ബിരുദാനന്തര ബിരുദമായ എം. ഫാമിന് പോകാം.
ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി.സി.ഐ.)യുടെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍നിന്നും പഠിച്ചിറങ്ങുന്നവര്‍ക്ക് മാത്രമേ അംഗീകൃത സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുകയുള്ളു. അതുകൊണ്ട് വർധിച്ച ജോലി സാധ്യത ഉള്ള ഈ മേഖലയിൽ ഒരു ജോലി ഉറപ്പാക്കാൻ പരിശ്രമിച്ചോളൂ. വിജയം നിങ്ങളെ തേടിയെത്തും.
https://www.facebook.com/Malayalivartha