പിഎസ്‌സി നടത്തിയ ഹയർസെക്കഡറി സ്കൂൾ ടീച്ചേഴ്സ് കോമേഴ്സ് (ജൂനിയർ) പരീക്ഷയിൽ ക്രമക്കേടാണെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്ത് വന്നു
പിഎസ്‌സി നടത്തിയ ഹയർസെക്കഡറി സ്കൂൾ ടീച്ചേഴ്സ് കോമേഴ്സ് (ജൂനിയർ) പരീക്ഷയിൽ ഭൂരിഭാഗം ചോദ്യങ്ങളും സിലബസിനു പുറത്തുനിന്നു വന്നതിനു പിന്നിൽ വൻ സാമ്പത്തിക ക്രമക്കേടാണെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്ത് വന്നു . പരീക്ഷ റദ്ദുചെയ്തു പുനഃപരീക്ഷ നടത്തണമെന്നും ചോദ്യപേപ്പർ മാഫിയകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾ കണ്ണൂർ പിഎസ്‌സി ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.
സംസ്ഥാനത്തൊട്ടാകെ 7000 ഒഴിവുകൾ റിപ്പോർട്ട് ചെയ്ത പരീക്ഷയുടെ വിജ്ഞാപനം ഒരു വർഷം മുമ്പാണ് നടന്നത്. കഴിഞ്ഞ ഏപ്രിൽ ഒൻപതിന് പരീക്ഷ നടന്നു. ചോദ്യപേപ്പർ കയ്യിൽ കിട്ടിയ ഉദ്യോഗാർഥികൾ ശരിക്കും ഞെട്ടുകയായിരുന്നു.അതിനു കാരണ ചോദ്യപേപ്പർ ഔട്ട് ഓഫ് സിലബ്ബാസ് ആയിരുന്നു .
കോമേഴ്സ് ആണ് വിഷയമെങ്കിലും 60 ശതമാനം ചോദ്യവും വിഷയത്തിനു പുറത്തുനിന്നായിരുന്നുവെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. സിലബസിൽ ഇല്ലാത്ത ഇക്കണോമിക്സിൽ നിന്ന് ഏഴ്, ഇന്റർനാഷനൽ ബിസിനസിൽ നിന്ന് രണ്ട്, ഇന്റർനാഷനൽ ഫിനാൻസിൽ നിന്ന് 15, ബാങ്കിങ്ങിൽ നിന്ന് അഞ്ച്, എൻവയൺമെന്റിൽ നിന്ന് ഒൻപത്, ഇൻഷുറൻസിൽ നിന്ന് രണ്ടുവീതം ചോദ്യങ്ങളാണ് വന്നത്.
ഹയർസെക്കഡറി സ്കൂൾ ടീച്ചേഴ്സ് കോമേഴ്സ് (ജൂനിയർ) പരീക്ഷ പിഎസ്‌സി ഇതിനു മുമ്പ് നടത്തിയത് ആറു വർഷം മുമ്പാണ്. സംസ്ഥാനത്തൊട്ടാകെ പരീക്ഷ എഴുതിയതിൽ 60 ശതമാനം ഉദ്യോഗാർഥികളും ഇനിയൊരു പരീക്ഷ എഴുതാനാവാത്ത വിധം പ്രായപരിധി കഴിയുന്നവരാണ്. ചില കേന്ദ്രങ്ങളിൽ നിന്നു തൽപര കക്ഷികൾ നടത്തിയ ക്രമക്കേടു മൂലം മറ്റൊരു ജോലിക്കും ശ്രമിക്കാതെ വർഷങ്ങളായി ഹയർസെക്കഡറി മേഖലയിൽ അധ്യാപക ജോലി ആഗ്രഹിച്ചു തീവ്രപരിശ്രമം നടത്തിയ ഉദ്യോഗാർഥികൾ വഴിയാധാരമാവുകയാണ്.
തിരുവനന്തപുരത്തെ വെഞ്ഞാറംമൂടിൽ പ്രവർത്തിക്കുന്ന പിഎസ്‌സി കോച്ചിങ് സെന്ററിലെ രണ്ട് അധ്യാപകർക്ക് ഈ ചോദ്യക്കടലാസ് ക്രമക്കേടിൽ പങ്കുണ്ടെന്നു തെളിവുകളുള്ളതായി ഉദ്യോഗാർഥികൾ പറയുന്നു. ഇതിൽ ഒരു അധ്യാപകൻ സർക്കാർ സർവീസിലുള്ള ആളാണെന്നും കോച്ചിങ് സെന്ററിലെ ക്ലാസിൽ പരീക്ഷയിൽ വന്ന ഭൂരിഭാഗം ചോദ്യങ്ങളെക്കുറിച്ചും പരാമർശമുണ്ടായതായും ഉദ്യോഗാർഥികൾ ആരോപിക്കുന്നുണ്ട്.
ഒരു ചോദ്യത്തിനു 10,000 രൂപ എന്ന നിലയിൽ വൻ അഴിമതി നടന്നതിനും തെളിവുണ്ടെന്നും ഉദ്യോഗാർഥികൾ പറയുന്നു. വിജിലൻസിനും പിഎസ്‌സി ചെയർമാനും പരാതി നൽകിയ ഉദ്യോഗാർഥികൾ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. പിഎസ്‌സി നടത്തിയ ഹയർസെക്കഡറി സ്കൂൾ ടീച്ചേഴ്സ് കോമേഴ്സ് (ജൂനിയർ) പരീക്ഷ റദ്ദുചെയ്തു പുനഃപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടു പിഎസ്‌സി ഓഫിസിനു മുന്നിൽ ഉദ്യോഗാർഥികൾ നടത്തിയ ധർണ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. ഷൈമ കൂടാളി അധ്യക്ഷയായി. രതീഷ് കുളപ്പുറം, റിയാസ് പാലക്കാട് എന്നിവർ പ്രസംഗിച്ചു
https://www.facebook.com/Malayalivartha