കാറ്റും പോയി മഴക്കാറും പോയി; കേരളത്തിൽ ആദ്യമായി കൃത്രിമമഴ പരീക്ഷിക്കപ്പെടുന്നു
മഴ എന്നും നമുക്കെല്ലാം അത്ഭുതമായ ഒരു പ്രതിഭാസം തന്നെയാണ്. മഴയെ നമ്മൾ സ്നേഹിക്കുന്നുണ്ട്. അലറിപ്പെയ്യുന്ന മഴയാണെങ്കിലും നാം മഴയെ സ്വീകരിക്കുന്നത് മന്ദഹാസത്തോടെയാണ്. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. മഴയും മഴമേഘങ്ങളും വിദൂരത്തെവിടെയോ പോയ് മറഞ്ഞിരിക്കുന്നു. വ്യത്യസ്ത കാലങ്ങളിൽ നമുക്ക് കിട്ടുന്ന മഴയായിരുന്നു കാർഷിക രാജ്യമായ നമ്മുടെ കേരളത്തെ മുന്നോട്ടു നയിച്ചത്. കൊയ്ത്തും കൊയ്ത്തുപാട്ടും പാടവരമ്പും ഒക്കെ ഓർമയായ് പോലെ മഴയും നമുക്ക് സുന്ദരമായ ഒരു ഓർമയായി മാറുമോ? ചിന്തിക്കേണ്ടിയിരിക്കുന്നു.
തുലാവർഷവും ഇടവപ്പാതിയും നമുക്ക് അന്യമായതോടെ അകലെയല്ലാതെ കൊടും വരുത്തിയെ ചെറുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ്. അതിന്റെ ആദ്യ പടിയായി കൃതിമമഴക്കായുള്ള പരീക്ഷണങ്ങളിലേക്ക് സംസ്ഥാന സർക്കാർ കടക്കുകയാണ്. ‘ക്ലൗഡ് സീഡിങ്ങി’ലൂടെ മഴപെയ്യിക്കാനാണ് ശ്രമം. സെപ്റ്റംബർ അവസാനവാരത്തോടെ മഴ പെയ്യിക്കാനാണ് ശ്രമിക്കുന്നത്.
പത്തനംതിട്ടയിലെ കക്കി ഡാമിന്റെ പരിസരത്താണ് ‘ക്ലൗഡ് സീഡിങ്ങിന്റെ ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി അനുയോജ്യമായ മഴമേഘങ്ങളെ ശാസ്ത്രജ്ഞർ വി.എസ്.എസ്.സിയുടെ റഡാറുകൾ ഉപയോഗിച്ച് നിരീക്ഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും വി.എസ്.എസ്.സി മുൻ ഡയറക്ടറുമായ എം.സി. ദത്തന്റെ നേതൃത്വത്തിൽ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും കെ.എസ്.ഇ.ബിയും സംയുക്തമായാണ് പരീക്ഷണങ്ങൾ നടത്തുന്നത്.
ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ കൃതിമ മഴ പെയ്യിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലാദ്യമായാണ് കേരളം ഇത്തരത്തിലൊരു പരീക്ഷണത്തിന് വേദിയൊരുങ്ങുന്നത്. രണ്ടാഴ്ചമുമ്പ് കർണാടക കൃത്രിമമഴ പരീക്ഷണം നടത്തിയിരുന്നു. അമേരിക്കയിൽ നിന്നെത്തിച്ച ബി.ക്യൂ 100 വിമാനം വഴിയാണ് മേഘങ്ങളിൽ രാസപദാർത്ഥം തളിച്ചാണ് മഴ പെയ്യിച്ചത്. എന്നാൽ ഈ രീതിയിലുള്ള സീഡിങ്ങിലെ വൻ ചെലവ് സംസ്ഥാനത്തിന് അപ്രാപ്യമായതിനാൽ ആദ്യഘട്ടത്തിൽ ഭൂമിയിൽ നിന്നുകൊണ്ടുള്ള ക്ലൗഡ് സീഡിങ്ങിനാണ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്.
കക്കി ഡാമിന്റെ പരിസരത്ത് പെയ്യാതെനിൽക്കുന്ന മേഘങ്ങളിലേക്ക് സോഡിയം ക്ലോറൈഡോ, പൊട്ടാസ്യം ക്ലോറൈഡോ ഉപയോഗിച്ചുള്ള പുകപടലങ്ങൾ കടത്തിവിടാനാണ് പദ്ധതി. കൃത്രിമമഴക്കായി കെ.എസ്.ഇ.ബി ഈ സാമ്പത്തികവർഷം ഇന്നവേഷൻ ആൻഡ് എക്സോട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി 25.14 കോടി വകയിരുത്തിട്ടുണ്ടെങ്കിലും പ്രാഥമികപരീക്ഷണത്തിന് അഞ്ച് കോടിയിൽ താഴെ മാത്രമേ ചെലവ് വരൂ എന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞന്മാർ.
കക്കി ഡാമിൽ മഴ മേഘങ്ങൾ കണ്ടെത്താൻ കഴിയാതെ വന്നാൽ തിരുവനന്തപുരം പേപ്പാറ ഡാമായിരിക്കും പരീക്ഷണത്തിന് തെരഞ്ഞെടുക്കുന്നത്. സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ 70 ശതമാനവും ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 30 വരെ ലഭിക്കുന്ന ഇടവപ്പാതിയെ ആശ്രയിച്ചാണ്. എന്നാൽ ഈവർഷം ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 25 വരെ 25.59 ശതമാനം മഴയുടെ കുറവാണുണ്ടായത്. ഇതുമൂലം ഉണ്ടാകാവുന്ന ദുരന്തങ്ങൾ മുൻകൂട്ടി കണ്ടാണ് ഇടവപ്പാതി അവസാനിക്കുന്ന ഘട്ടത്തിൽ കൃത്രിമമഴ പെയ്യിക്കാൻ സർക്കാർ തീരുമാനമെടുത്തത്.
എന്താണ് ‘ക്ലൗഡ് സീഡിങ്’?
മേഘങ്ങള്‍ മഴ ചൊരിയണമെങ്കില് അവയിലെ ജലകണികകള്‍ക്ക് വലുപ്പവും ഭാരവും കൂടണം. എന്നാൽ പലപ്പോഴും മഴപെയ്യാതെ മേഘങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്ക്കും. ഈ അവസ്ഥയിലാണ് ‘ക്ലൗഡ് സീഡിങ്’ ആവശ്യമായി വരുന്നത്. മഴ പെയ്യുന്നതിനുവേണ്ടി മേഘങ്ങളില്‍ നടത്തുന്ന ഒരുതരം ‘വിത്തുവിതയ്ക്കല്‍’ അതാണ് ‘ക്ലൗഡ് സീഡിങ്’ കൊണ്ട് അർത്ഥമാക്കുന്നത്. മേഘങ്ങളുടെ ഉള്ളിലേക്ക് സില്‍വര്‍ അയഡൈഡ്, കറിയുപ്പ്, സോളിഡ് കാര്‍ബണ്‍ ഡയോക്സൈഡ് തുടങ്ങിയവയുടെ സൂക്ഷ്മകണങ്ങള്‍ വിതറി അവയെ മഴത്തുള്ളിയാക്കി മാറ്റുന്നു. സംവഹണകാറ്റിന്റെ സഹായം കുടി ഉണ്ടെങ്കിലേ ഈ പരീക്ഷണം സാധ്യമാകു. മഴ പെയ്യാനുള്ള സാധ്യത 20--25 ശതമാനം മാത്രമേയുള്ളൂ. എന്നാലും നമുക്ക് ശുഭ പ്രതീക്ഷയോടെ കാത്തിരിക്കാം. നല്ലൊരു മഴയ്ക്കായി.
https://www.facebook.com/Malayalivartha