ശാസ്ത്രീയ അന്വേഷണത്തിന്റെ അനന്തസാധ്യതകള്‍; തുമ്പില്ലാത്ത കേസില്‍ കുറ്റവാളിയിലേക്ക് എത്താന്‍ ഫോറന്‍സിക് സയന്‍സ്
വെറുമൊരു അസ്ഥി കഷണത്തില്‍ നിന്നും കൊല്ലപ്പെട്ട വ്യക്തിയേയും പിന്നീട് കൊലയാളിയിലേക്കും എത്താറുണ്ട് പോലീസ്. ഫോറന്‍സിക് വിദഗ്ധന്മാരാണ് ഇക്കാര്യത്തില്‍ പോലീസിനെ സഹായിക്കുന്നത്. ഫോറന്‍സിക് സയന്‍സിന്റെ അനന്ത സാധ്യതകളാണ് ഇതിലൂടെ വ്യക്തമാകുന്നത്. കുറ്റകൃത്യം അതിവിദഗ്ധമായി ഒളിപ്പിച്ചുവെന്ന് കരുതുന്ന കുറ്റവാളികള്‍ക്ക് പോലും ശാസ്ത്രീയ അന്വേഷണത്തില്‍ കുടുങ്ങേണ്ടി വരും.
1935-ല്‍ സ്‌കോട്ട്‌ലണ്ടിലെ ഒരു ഒരു ഗ്രാമപ്രദേശത്ത് കൂടി സായാഹ്ന സവാരിക്കിറങ്ങിയ സൂസന്‍ ജോണ്‍സന്റെ കണ്ണില്‍പെട്ട ഒരു പൊതിക്കെട്ട് പോലീസുകാര്‍ക്ക് നല്‍കിയത് വന്‍പണി തന്നെയായിരുന്നു. അരുവിയിലൂടെ ഒഴുകിവന്ന ആ പൊതിക്കെട്ടില്‍ പുറത്തേക്ക് നീണ്ട് കാണുന്ന വിധത്തില്‍ ഒരു മനുഷ്യന്റെ കയ്യും ഉണ്ടായിരുന്നു. അവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസിന് നദിയില്‍ നിന്നും രണ്ട് തലയോട്ടികളും 4 പൊതിക്കെട്ടുകളും കൂടി ലഭിച്ചു. ബെഡ് ഷീറ്റിലും പത്രക്കടലാസിലും പൊതിഞ്ഞതായിരുന്നു ആ ശരീരഭാഗങ്ങള്‍. ഓഗസ്റ്റ് 6-ലെയും 31-ലെയും ഡെയിലി ഹെറാള്‍ഡ്, സെപ്റ്റംബര്‍ 15 -ാം തീയതിയിലെ സണ്‍ഡേ ഗ്രാഫിക്, തീയതി വായിക്കാന്‍ സാധിക്കാത്ത സണ്‍ഡേ ക്രോണിക്കിള്‍ എന്നിവയായിരുന്നു ആ പത്രങ്ങള്‍.
ശരീര ഭാഗങ്ങള്‍ പോലീസ് എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ അനാട്ടമി വിഭാഗത്തിലേക്ക് അയച്ചു. 70 പീസുകള്‍ ഉള്ള ഒരു ജിഗ്‌സോ പസിള്‍ ആയിരുന്നു ആ ജീര്‍ണ്ണിച്ച മനുഷ്യശരീരഭാഗങ്ങള്‍. ഫോറന്‍സിക് വിദഗ്ധനായ പ്രഫ. ജോണ്‍ ഗ്ലൈസ്റ്റര്‍, ഡോ. ഗില്‍ബര്‍്ട്ട് മില്ലര്‍ എന്നിവരാണ് വിശദമായ പരിശോധന നടത്തിയത്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയത് ജെയിംസ് കൂപ്പറും സിഡ്‌നി സ്മിത്തും ആയിരുന്നു.
ആ മൃതദേഹങ്ങള്‍ രണ്ട് സ്ത്രീകളുടേതാണെന്ന് പരിശോധനയിലൂടെ കണ്ടെത്തി. രണ്ടുപേരും തമ്മില്‍ ആറ് ഇഞ്ചിന്റെ ഉയരവ്യത്യാസം ഉണ്ടെന്നും കണ്ടെത്തി. ശരീരഭാഗങ്ങള്‍ മുറിച്ച രീതിയില്‍ നിന്നു തന്നെ കൊലയാളി ഒരു അനാട്ടമി വിദഗ്ധന്‍ ആയിരിക്കും എന്ന അനുമാനത്തില്‍ എത്തി, മിക്കവാറും അത് മുറിച്ചയാള്‍ ഒരു ഡോക്ടര്‍ തന്നെയായിരിക്കും എന്നുറപ്പിച്ചു. തിരിച്ചറിയാതിരിക്കാനായി മുഖത്തെ ത്വക്ക്, കണ്ണുകള്‍, ചെവി എന്നിവ മുറിച്ചു മാറ്റിയിരുന്നു, വിരലടയാളം ലഭിക്കാതിരിക്കാനായി വിരലുകളുടെ അറ്റം മുറിച്ചു മാറ്റിയിരുന്നു, പല്ലുകള്‍ പരിശോധിച്ച് കണ്ടെത്താതിരിക്കാനായി പല്ലുകള്‍ പറിച്ചെടുത്തിരുന്നു. എങ്കിലും തലയില്‍ നിന്നും കുറച്ച് തലമുടി ലഭിക്കുകയുണ്ടായി. നദിയുടെ മറ്റുഭാഗങ്ങളില്‍ നിന്നും മുറിച്ചു മാറ്റപ്പെട്ട വിരലുകളുടെ അഗ്രഭാഗം ലഭിച്ചു. കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും അതില്‍ നിന്നും വിരലടയാളം കണ്ടുപിടിക്കാന്‍ ഗ്ലൈസ്റ്റര്‍ക്കായി.
തലയോട്ടിയിലെ സ്യൂച്ചര്‍ , കയ്യിലേക്കും കാലുകളിലേക്കും നീളുന്ന എല്ലുകള്‍, പല്ലിന്റെ റൂട്ട് എന്നിവയുടെ പരിശോധനയില്‍ നിന്നും മരിച്ചവരുടെ പ്രായം കണക്കാക്കാനായി. ഇവയില്‍ പലതിന്റെയും എക്‌സ് റേ പരിശോധന പ്രായം കണക്കാക്കുന്നതിന് വളരെ സഹായകരമായി. ഈ പരിശോധനകളില്‍ നിന്നും മരിച്ചവരില്‍ ഒരാള്‍ 20 വയസ്സുള്ള യുവതിയാണെന്നും രണ്ടാമത്തെയാള്‍ ഒരു മധ്യവയസ്‌കയാണ് എന്നുമായിരുന്നു കണ്ടെത്തല്‍. മരണ കാരണം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടേ ഉണ്ടായില്ല. ഒരാളുടെ ശരീരത്തില്‍ വാരിയെല്ലുകള്‍ക്ക് ഒടിവും നെഞ്ചില്‍ കുത്തേറ്റ മുറിവും ഉണ്ടായിരുന്നു, കൂടെ ശരീരത്തിന്റെ പലഭാഗത്തും ചതവുകളും, കഴുത്തില്‍ ഗുരുതരമായ പരിക്കുകളും. രണ്ടാമത്തെ ആളുടെ ശരീരത്തില്‍ ചതവുകളും മറ്റും ധാരാളം കാണപ്പെട്ടു.
ശരീരഭാഗങ്ങള്‍ പൊതിഞ്ഞിരുന്ന സണ്‍ഡേ ഗ്രാഫിക് പത്രം ഒരു സ്‌പെഷല്‍ എഡിഷന്‍ ആയിരുന്നു എന്ന് പൊലീസ് കണ്ടെത്തി, ലങ്കാസ്റ്റര്‍ ഭാഗത്ത് മാത്രം വിതരണം ചെയ്തിരുന്ന ഒന്ന്. ആ ഭാഗത്തുണ്ടായിരുന്ന ഒരു പാഴ്‌സി ഡോക്ടറില്‍ സംശയം ചെന്നു നിന്നു. ഡോ. ബുക്ദ്യാര്‍ റംസ്തംജി ഹക്കീം. ഡോ. ബക് റക്സ്റ്റണ്‍ എന്ന ചുരുക്കപ്പേരിലാണ് ആള്‍ അറിയപ്പെട്ടിരുന്നത്. 1899, മാര്‍ച്ച് 21-ന് മുംബൈയിലാണ് ഡോക്ടര്‍ ജനിച്ചത്.
ശരീരഭാഗങ്ങള്‍ ലഭിക്കുന്നതിന് 5 ദിവസം മുമ്പ് ഡോക്ടറുടെ ഒരു പരാതി ലങ്കാസ്റ്റര്‍ പൊലീസിന് ലഭിച്ചിരുന്നു. തന്റെ ഭാര്യയെയും വീട്ടുജോലിക്കാരിയെയും കാണാനില്ല എന്നായിരുന്നു പരാതി. വീട്ടുജോലിക്കാരി തുണി അലക്കുകാരനാല്‍ ഗര്‍ഭിണിയാക്കപ്പെട്ടു എന്നും അബോര്‍ഷനായി അവര്‍ രണ്ടുപേരും പണം മോഷ്ടിച്ചു കടന്നു എന്നുമായിരുന്നു ആരോപണം. ശരീരഭാഗത്തോടൊപ്പം കിട്ടിയ ബ്ലൗസ് വീട്ടുജോലിക്കാരിയുടെ ബന്ധുക്കളെ കാണിച്ചപ്പോള്‍ അവര്‍ തിരിച്ചറിയുകയും ചെയ്തു.
ഡോക്ടറുടെ വീട് വൃത്തിയാക്കുന്ന ആളെ പോലീസ് ചോദ്യംചെയ്തു. സെപ്റ്റംബര് 15-ന് ജോലിക്ക് വരണ്ട എന്ന് ഡോക്ടര്‍ അവരോട് പറഞ്ഞിരുന്നതായി മൊഴി രേഖപെടുത്തി. പതിനാറാം തീയതി ജോലിക്കെത്തിയപ്പോള്‍ ഡോക്ടറുടെ വീട് ആകെ അലങ്കോലപ്പെട്ട് കാണപ്പെട്ടിരുന്നു എന്നും ബാത്ത്‌റൂമില്‍ മഞ്ഞ കറ പിടിച്ചിരുന്നു എന്നും മുറ്റത്ത് എന്തോ കത്തിച്ച ഒരു കൂന കാണപ്പെട്ടു എന്നും അവര്‍ പറഞ്ഞു. അയല്‍ക്കാരില്‍ ഒരാളും ഡോക്ടര്‍ക്ക് എതിരായി മൊഴി കൊടുത്തു.
ഒക്ടോബര്‍ 12-ന് ഡോ. ബക് റക്സ്റ്റണ്‍ അറസ്റ്റ് ചെയ്യപ്പെട്ടു. റക്സ്റ്റണ് സംശയരോഗമായിരുന്നു. അദ്ദേഹത്തിന് ഭാര്യയെ വിശ്വാസമില്ലായിരുന്നു. ഭാര്യയും വീട്ടുജോലിക്കാരിയും കൂടി രണ്ടാഴ്ചമുമ്പ് കൂട്ടുകാരെ കാണാന്‍ പോയിരുന്നു. ഇതിന്റെ പേരില്‍ അവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനൊടുവില്‍ കഴുത്ത് ഞെരിച്ചും നെഞ്ചില്‍ കത്തി കൊണ്ട് കുത്തിയും ഭാര്യയെ കൊലപ്പെടുത്തി. ഇത് കണ്ടു കൊണ്ടുവന്ന വീട്ടുജോലിക്കാരിയേയും മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കൊലക്ക് ശേഷം ശരീരം പല ഭാഗങ്ങളായി മുറിച്ച്, മൈലുകള്‍ അകലെയുള്ള നദിയിലൊഴുക്കി.
കണ്ടെത്തിയ ശരീരഭാഗങ്ങള്‍ ഭാര്യയുടെയും വീട്ടുജോലിക്കാരിയുടേതുമല്ല എന്നായിരുന്നു ഡോ റക്സ്റ്റണ്‍ വാദിച്ചത്. എന്നാല്‍ ഫോറന്‍സിക് മെഡിസിന്‍ വിദഗ്ധരുടെ മൊഴികള്‍ അദ്ദേഹത്തിനെതിരായിരുന്നു. പ്രൊഫ. ഗ്ലൈസ്റ്റര്‍, ഡോ. സിഡ്‌നി സ്മിത്ത്, ഡോ. മില്ലര്‍ എന്നിവര്‍ ശരീരഭാഗങ്ങള്‍ ആരുടേതാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിരുന്നു. കോടതി റക്സ്റ്റണ് വധശിക്ഷ വിധിച്ചു. 1936 മെയ് 12-ന് റക്സ്റ്റണ്‍ തൂക്കിലേറ്റപ്പെട്ടു.
കുറ്റാന്വേഷണ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു കേസാണിത്. സൂപ്പര്‍ ഇമ്പോസിഷന്‍ ടെക്‌നിക്ക് ചരിത്രത്തില്‍ ആദ്യമായി ഉപയോഗിച്ചത് ഈ കേസിലാണ്. യഥാര്‍ത്ഥ വലിപ്പമുള്ള തലയോട്ടിയുടെ ചിത്രവും മരണപ്പെട്ട വ്യക്തിയുടെ ജീവനുള്ളപ്പോള്‍ എടുത്ത യഥാര്‍ത്ഥ വലിപ്പത്തിലുള്ള മുഖത്തിന്റെ ചിത്രവും തമ്മില്‍ താരതമ്യം ചെയ്യുന്നു. സുതാര്യമായ ചിത്രങ്ങള്‍ മെര്‍ജ് ചെയ്യുകയാണ് ചെയ്യുന്നത്. External auditory meatus, orbits, anterior nasal spine, chin point, angle of mandible, zygomatic processes, upper alveolar margin, upper orbital margins തുടങ്ങിയവ അനലൈസ് ചെയ്യുന്നു. അതായത് കണ്ണുകള്‍ ഓര്‍ബിറ്റിന്റെ ഉള്ളില്‍ തന്നെ വരണം, പുരികങ്ങള്‍ ഓര്‍ബറ്റിന്റെ മാര്‍ജിന് മുകളില്‍ തന്നെയായിരിക്കണം. അങ്ങനെ ഓരോന്നും താരതമ്യം ചെയ്യുന്നു. ജീവനുള്ളപ്പോള്‍ എടുത്ത ഫോട്ടോ വലുതാക്കുമ്പോള്‍ ഉണ്ടാകുന്ന എററും ഫോട്ടോഗ്രാഫുകള്‍ തമ്മില്‍ ഉണ്ടാകുന്ന അലൈന്മെന്റ് എററും, സ്‌കള്‍ ഫോട്ടോ സൂപ്പര്‍ ഇമ്പോസിഷനില്‍ സാധാരണ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്. വീഡിയോ സൂപ്പര്‍ ഇമ്പോസിഷന്‍ കൊണ്ട് ഈ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാം. തലയോട്ടിയുടെ വീഡിയോയും മരണത്തിനു മുമ്പുള്ള ഫോട്ടോഗ്രാഫിന്റെ വീഡിയോയും തമ്മില്‍ സൂപ്പര്‍ ഇംപോസ് ചെയ്യുന്നു. ഇതുകൂടാതെ കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള സൂപ്പര്‍ ഇമ്പോസിഷന്‍ ടെക്‌നിക്കും നിലവിലുണ്ട്.
എന്നാലിന്ന് ഈ രണ്ട് ടെക്‌നിക്കുകളും അപ്രസക്തമാണ് എന്ന് തന്നെ പറയാം. ഡി. എന്‍. എ ഫിംഗര്‍ പ്രിന്റിങ്ങിലൂടെ 100% ഉറപ്പിച്ച് ഐഡിന്റിറ്റി കണ്ടുപിടിക്കാന്‍ വളരെ എളുപ്പമാണിന്ന്. ഐഡന്റിക്കല്‍ ട്വിന്‍സ് ആണെങ്കില്‍ മാത്രമേ 100% ഉറപ്പില്ലാതാവുകയുള്ളൂ. ഇതിനായി വേണ്ടത് മരിച്ചയാളുടെ ശരീരഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഡി എന്‍ എയും സംശയിക്കുന്ന ആളുകളുടെ ബന്ധുക്കളുടെ രക്തവും മാത്രം. ഇതിനായി കുറച്ച് മില്ലീലിറ്റര്‍ രക്തം മാത്രമേ ആവശ്യം വരൂ, ഇഡിറ്റിഎ ആണ് പ്രിസര്‍വേറ്റിവായി ഉപയോഗിക്കേണ്ടത്.
അവിടെനിന്നും ശാസ്ത്രം വീണ്ടും വികസിച്ചിരിക്കുന്നു. താരതമ്യം ചെയ്യാന്‍ സംശയിക്കേണ്ട ആളില്ലെങ്കില്‍ പോലും തലയോട്ടിയില്‍ നിന്നും മുഖത്തിന്റെ രൂപം മെനഞ്ഞെടുക്കുന്ന സാങ്കേതികവിദ്യ. Sculptural reconstruction, computerized facial reconstruction തുടങ്ങിയവയാണ് സാങ്കേതികവിദ്യകള്‍. മുഖത്തിന്റെ ത്രിമാന ചിത്രങ്ങള്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ സൃഷ്ടിക്കാന്‍ സാധിക്കുന്ന ഫേസ് റാപ്പിങ് സോഫ്‌റ്റ്വെയറുകള്‍ വരെ നിലവിലുണ്ട്. തലയോട്ടിയുടെ മുന്‍വശത്ത് മാംസപേശികള്‍ പ്രൊജക്ട് ചെയ്ത് മുഖത്തിന്റെ ഏകദേശരൂപം പുനസൃഷ്ടിക്കുന്നു. സയന്‍സിന്റെ വളര്‍ച്ചയോടൊപ്പം കുറ്റാന്വേഷണത്തിലെ ഈ വിഭാഗവും വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha