എൽ ഡി സി പരീക്ഷക്ക് സിലബസ് അറിഞ്ഞു പഠിക്കാം
2017 ലെ എല്‍.ഡി.സി. പരീക്ഷയ്ക്കുള്ള വിശദമായ സിലബസ് പി.എസ്.സി. പ്രസിദ്ധീകരിച്ചു. ആദ്യഘട്ടം പരീക്ഷ ജൂൺ മാസത്തിൽ തുടങ്ങുകയാണ്. അതിനു മുന്നോടിയായിട്ടാണ് സിലബസ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ എല്‍.ഡി.സി. പരീക്ഷ സിലബസിൽ നിന്നും വലിയ മാറ്റമൊന്നും കൊണ്ടുവന്നിട്ടില്ല എങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ചില പഠന മേഖലകൾ ഒഴിവാക്കിയിട്ടുണ്ട്. ഒന്ന് ശ്രദ്ധിച്ചാൽ വെറുതെ കാടുകയറി പഠിക്കേണ്ട ആവശ്യം വരുന്നില്ല. ചിട്ടയായ പഠനം ഉണ്ടെങ്കിൽ വിജയം ഉറപ്പാക്കാൻ കഴിയുന്ന ഒന്നുകൂടി അവനു എല്‍.ഡി.സി. എന്ന കാര്യം ആരും മറക്കണ്ട.
ഗണിതവിഭാഗം കഴിഞ്ഞതവണത്തേതുപോലെത്തന്നെ ആവര്‍ത്തിച്ചിട്ടുണ്ട്. പുതിയ സിലബസിലും ജ്യാമിതിയും പ്രോഗ്രഷനുമാണ് പ്രാധാന്യം കൊടുക്കുന്നത്. ഇവയ്ക്കു പ്രത്യേക ഊന്നല്‍ നല്‍കി പഠിക്കുന്നത് നന്നാവും. മാനസിക ശേഷിയില്‍ സംഖ്യാശ്രേണിയും സ്ഥാനനിര്‍ണയവും പ്രത്യേകം പ്രാധാന്യമർഹിക്കുന്നു. ക്ലറിക്കല്‍ എബിലിറ്റി സിലബസില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. നെഗറ്റീവ് മാർക്കിനെ കരുതലോടെ ഒഴിവാക്കുക.
പൊതുവിജ്ഞാനം പഴയതു പോലെ കാടുകയറി പേടിക്കേണ്ട ആവശ്യം ഇല്ല. കാരണം പൊതുവിജ്ഞാനത്തിലെ പഠന മേഖല കുറച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികളെ കുഴക്കിയിരുന്ന ലോകം, പ്രാചീന ചരിത്രം എന്നിവ പൂര്‍ണമായി സിലബസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭരണഘടനയുമായി ബന്ധപ്പെട്ട മേഖലയെ ക്ലിപ്തപ്പെടുത്തി. കേരള നവോത്ഥാനം സിലബസില്‍ പരാമര്‍ശിക്കുന്നുമില്ല. അതായത് ഇത്തവണത്തെ പരീക്ഷക്ക് വളരെ കുറച്ച ഏരിയ മാത്രം കവർ ചെയ്താൽ മതി.
പൊതുവിജ്ഞാനം ആന്‍ഡ് കറന്റ് അഫയേഴ്‌സ്, ജനറല്‍ സയന്‍സ് എന്നിങ്ങനെ രണ്ട് പാര്‍ട്ടായി തിരിച്ചാണ് 50 മാര്‍ക്കിനുള്ള പൊതുവിജ്ഞാന മേഖലയെ സിലബസില്‍ കൊടുത്തിരിക്കുന്നത്. ആദ്യ പാര്‍ട്ടില്‍നിന്ന് 40 ചോദ്യവും രണ്ടാം പാര്‍ട്ടില്‍നിന്ന് 10 ചോദ്യവും എന്ന അനുപാതം പ്രതീക്ഷിക്കാം. കേരളത്തെക്കുറിച്ചുള്ള പരന്ന പഠനത്തിനുപകരം സിലബസില്‍ എടുത്തുപറഞ്ഞ മേഖലകളില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതായിരിക്കും ഉചിതം. വെറുതെ സമയം പാഴാക്കി കളയണ്ടല്ലോ.
ഇൻഡ്യാ ചരിത്രത്തിൽ മധ്യകാല ഇന്ത്യ മുതലാണ് തുടങ്ങുന്നത്. സുല്‍ത്താന്‍ഭരണം മുതലുള്ള ചരിത്രപഠനത്തിന് പ്രാധാന്യം നല്‍കിയാല്‍ മതിയാവും. 1857 കലാപത്തിനും പ്രാധാന്യം നല്‍കണം. കൂടാതെ സ്വാതന്ത്ര്യാനന്തര ചരിത്രവും(ഇന്ത്യാവിഭജനം, ആദ്യ തിരഞ്ഞെടുപ്പ്, ഇന്ത്യപാക്, ഇന്ത്യ ചൈന യുദ്ധങ്ങള്‍, തുടങ്ങിയവയും പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചവത്സരപദ്ധതികളും സാമൂഹിക വികസന പദ്ധതികളും സിലബസില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളിലെ വിവരവും ശ്രദ്ധയൂന്നി പഠിക്കണം.
ഇന്ത്യന്‍ ഭരണഘടനയുടെ സവിഷേതകള്‍ക്കുപുറമെ സിലബസില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം, വിവരാവകാശനിയമം, പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമങ്ങള്‍, പൗരാവകാശ സംരക്ഷണ നിയമം, സ്ത്രീ സുരക്ഷാ നിയമങ്ങള്‍, സൈബര്‍നിയമങ്ങള്‍ എന്നിവയാണ് എടുത്തുപറഞ്ഞിരിക്കുന്നത്. ജനറല്‍ സയന്‍സിനെ നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് സിലബസില്‍ പറഞ്ഞിരിക്കുന്നത്.
ഭാഷ സംബന്ധമായ മേഖലകളിലും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ശ്രദ്ധിച്ചു പഠിച്ചാൽ വിജയം ഉറപ്പാക്കാം.
https://www.facebook.com/Malayalivartha