എത്രകാലമാണ് ഇത് തുടരുക? ദീപിക പദുക്കോൺ കലിപ്പിലാണ്...
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടതുമുതൽ സഞ്ജയ് ലീല ബൻസാലിയുടെ ചരിത്ര സിനിമ പദ്മാവതിക്കെതിരേ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇന്നും ആ പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുന്നു. ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങളിലും അക്രമങ്ങളിലും നിയമവ്യവസ്ഥയെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടിയും പദ്മാവതിയിലെ നായികയുമായ ദീപിക പദുക്കോണ്‍. ഗുജറാത്തിലെ സൂററ്റിൽ പത്മാവതിയിലെ രംഗം ഒരു ചിത്രകാരൻ വരച്ചിരുന്നു. ഒടുവിൽ ഇയാൾക്കെതിരെയും ആക്രമണമുണ്ടായി. ഈ സംഭവമാണ് ദീപികയെ ചൊടിപ്പിച്ചത്.
ഒക്ടോബർ പതിനാലിനാണ് കലാകാരനായ കരണ്‍ സൂറത്തിലെ ഒരു മാളിൽ പത്മാവതിയിലെ ഒരു രംഗം വരയ്ക്കുന്നത്. ഇത് വാർത്തകളിൽ നിറഞ്ഞതിനു പിന്നാലെ തന്നെ പ്രതിഷേധവുമായി വലതുപക്ഷ സംഘടനകൾ രംഗത്തു വരികയും മാളിലെ നിലത്തു തീർത്ത കരണിന്റെ സൃഷ്ടി മുദ്രാവാക്യങ്ങൾ വിളിച്ച് മായ്ച്ചുകളയുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അക്രമികൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ടാഗ് ചെയ്തു ദീപിക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇങ്ങനെ പറയുന്നു; എത്രകാലമാണ് ഇത് തുടരുക? നിയമത്തെ കൈയിലെടുത്തുകൊണ്ടു ഞങ്ങളുടെ അഭിപ്രായ സ്വതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും നിരന്തരമായി ആക്രമിക്കാൻ ആരാണ് അവർക്ക് അനുമതി നൽകിയത്? ഇത് ഉടനടി തന്നെ അവസാനിപ്പിക്കുകയും നടപടി സ്വീകരിക്കുകയും വേണം.
https://www.facebook.com/Malayalivartha