ഒരു പൈസയും വേണ്ട എടാ നീ മകനെന്ന് സമ്മതിച്ചാല്‍ മതി... നെഞ്ച് പൊട്ടുന്ന വേദനയുമായി വൃദ്ധ ദമ്പതികള്‍
ധനുഷിന്റെ ശരീരത്തിലെ അടയാളങ്ങള്‍ ലേസര്‍ചികിത്സ വഴി മായ്ച്ചുകളയാന്‍ ശ്രമിച്ചെന്ന് പരിശോധനയില്‍ തെളിഞ്ഞതായി തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വൃദ്ധ ദമ്പതികള്‍ വിജയിക്കുമെന്ന ഘട്ടത്തിലായിരുന്നു. എന്നാല്‍ ധനുഷിന്റെ ശരീരത്തില്‍ ദമ്പതികള്‍ അവകാശപ്പെടുന്ന തരം അടയാളങ്ങള്‍ ഇല്ലെന്നാണ് കോടതി ഉത്തരവ് അനുസരിച്ച് നടത്തിയ മെഡിക്കല്‍ പരിശോധനയുടെ റിപ്പോര്‍ട്ട്.
ലേസര്‍ ചികിത്സ വഴി അടയാളങ്ങള്‍ മായ്ച്ചു കളഞ്ഞുവെന്ന തരത്തില്‍ തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍ വ്യാജമായിരുന്നെന്നും ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മധുരൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ എം.ആര്‍. വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ധനുഷിന്റെ ഇടതു തോളില്‍ ഒരു മറുകും ഇടതു കാല്‍മുട്ടില്‍ ഒരു തഴമ്പും ഉണ്ടെന്നാണ് ദമ്പതികള്‍ കോടതിയില്‍ പറഞ്ഞിരുന്നത്.
ദമ്പതികള്‍ അവകാശപ്പെടുന്ന പ്രകാരം കാല്‍മുട്ടില്‍ കറുത്ത അടയാളമില്ലെന്നും തോളെല്ലില്‍ കാക്കപ്പുള്ളിയില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ ധനുഷ് അടയാളങ്ങള്‍ മായ്ച്ചു കളഞ്ഞിട്ടുണ്ടാകും എന്ന ആരോപണത്തിലും കഴമ്പില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
എന്നാല്‍ ധനുഷും കൂട്ടരും പണംകൊടുത്ത് കേസ് വഴിതിരിച്ചുവിടുകയാണെന്നാണ് വൃദ്ധദമ്പതികളുടെ ആരോപണം. ധനുഷില്‍നിന്ന് ഒരു പൈസപോലും വേണ്ടെന്നും കോടതിയുടെ മുന്നില്‍ അവന്‍ ഞങ്ങളുടെ മകനാണെന്ന സത്യം തുറന്നുപറഞ്ഞാല്‍ മാത്രം മതിയെന്നുമാണ് ഇവര്‍ പറയുന്നത്. കോടതിയില്‍ തങ്ങള്‍ക്ക് നീതി ലഭിക്കുമെന്നുതന്നെയാണ് വിശ്വാസമെന്നും ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞു.
2016 നവംബര്‍ 25ന് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും 1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ എന്നാണെന്നും കലൈചെല്‍വന്‍ എന്നാണ് വിളിച്ചിരുന്നതെന്നും ദമ്പതികള്‍ അവകാശപ്പെടുന്നു.
മാസംതോറും 65,000 രൂപ ചെലവിനു നല്‍കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടര്‍ന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിട്ടു. എന്നാല്‍ ബഌക്‌മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ നിലയിലാണ് ഇരുകൂട്ടരോടും തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.
ശിവഗംഗ ജില്ലയിലെ അറുമുഖംപിള്ളൈ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ധനുഷിനെ പഠിപ്പിച്ചതെന്നും അവിടെ ഗവണ്‍മെന്റ് ഹോസ്റ്റലില്‍ ആയിരുന്നു ധനുഷ് താമസിച്ചതെന്നും ഇവര്‍ പറയുന്നു. പിന്നീട് ചെന്നൈയിലേക്കു മാറി സിനിമയില്‍ സജീവമായതോടെ തങ്ങളെ ഉപേക്ഷിച്ചെന്നും പറയുന്നു. ചെന്നൈ എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 1983 ജൂലൈ 28നാണ് താന്‍ ജനിച്ചതെന്ന് ധനുഷ് പറയുന്നു. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാര്‍ഥപേര്. എന്നാല്‍ ഇത് തെറ്റാണെന്നാണ് വൃദ്ധദമ്പതികള്‍ പറയുന്നത്.
ഇപ്പോള്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 27 ന് വീണ്ടും കോടതി കേസ് എടുക്കം. കേസില്‍ അന്നു വിധി പറയാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha