ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ലൈംഗികാതിക്രമ കഥകളോട് പ്രതികരിച്ച് നടി പ്രിയങ്ക ചോപ്ര
അമേരിക്കന്‍ സിനിമാ നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ പീഡന കഥകള്‍ ഓരോന്നായി പുറത്തുവന്നുക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം പീഡിപ്പിച്ചതും പീഡനശ്രമം നടത്താനൊരുങ്ങിയതുമായ നടിമാർ ഓരോരുത്തരായി സത്യാവസ്ഥ തുറന്നടിക്കുകയാണ്. ഹോളിവുഡ് സുന്ദരിമാരെല്ലാം ഹാര്‍വിയ്‌ക്കെതിരയായി എത്തിയതോടെ സ്വന്തം സ്ഥാപനമായ വെയ്ന്‍സ്റ്റീന്‍ കമ്പനിയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരിക്കുകയാണ്. എന്തായാലും ഹാർവിക്ക് ഇത് കഷ്ടകാലമാണ്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ ഹാർവിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയാണ്.
പ്രിയങ്കയുടെ പ്രതികരണം ഇങ്ങനെ;
ഹോളിവുഡില്‍ ഒരു ഹാര്‍വി വെയ്ന്‍സ്റ്റീന്‍ മാത്രമല്ല ഉള്ളത്. ഒരുപാട് പേരുണ്ട്. ഹോളിവുഡില്‍ മാത്രമല്ല, ഇത്തരം സംഭവങ്ങള്‍ എവിടെയും ആവര്‍ത്തിക്കപ്പെടും. സെക്സല്ല, അധികാരമാണ് സിനിമാരംഗത്തെ പ്രധാന പ്രശ്നം. ഒരു സ്ത്രീയില്‍ നിന്ന് കവരാന്‍ കഴിയുക അവളുടെ തൊഴില്‍ മാത്രമാണ്. ചില വമ്പൻ പുരുഷ താരങ്ങള്‍ കാരണമാണ് വിനോദരംഗത്തെ സ്ത്രീകളുടെ സ്വപ്നങ്ങള്‍ തകരുന്നത്. അവരുടെ തൊഴിലും സ്വപ്ന റോളുകളുമെല്ലാം കവരുമെന്ന ഭീഷണിയിലാണ് ഈ സ്ത്രീകള്‍ കഴിയുന്നത്. നമ്മള്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു അനുഭവമാണ് ഇവിടെ. ഇത്തരം പേടികള്‍ എനിക്കുമുണ്ട്. എന്നാല്‍, തോല്‍വിയെക്കുറിച്ചുള്ള ഇൗയൊരു പേടിയാണ് രാത്രികളില്‍ എനിക്ക് കരുത്തു പകരുന്നത്.
പ്രശ്നങ്ങളില്‍ എനിക്ക് പരിഹാരമാകുന്നതും ഇതാണ്. ഞാന്‍ എന്റെ തെറ്റുകള്‍ ആവര്‍ത്തിക്കാറില്ല. അതാണ് പരാജയങ്ങളില്‍ നിന്ന് കരകയറാനുള്ള മാര്‍ഗം. സ്ത്രീകള്‍ അനുകമ്പയുള്ളവരാണെങ്കിലും ശക്തരുമാണ്. ഇത് സ്ത്രീകള്‍ക്ക് മാത്രമുള്ള സവിശേഷതയാണ്. ഇതാണ് നമ്മുടെ കരുത്ത്. നിങ്ങള്‍ എങ്ങനെ വേഷം ധരിക്കണമെന്ന് പറയാനുള്ള അവകാശം മറ്റുള്ളവര്‍ക്ക് നല്‍കരുത്. നിങ്ങള്‍ സംസാരിച്ചുതുടങ്ങിയാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
ഐശ്വര്യ റായ് അടക്കമുള്ള നടികള്‍ക്കെതിരെ ഹാര്‍വി വെയ്ന്‍സ്റ്റീന്‍ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ബേവാച്ചിലെ നായിക കൂടിയായ പ്രിയങ്കയുടെ പ്രതികരണം. ഹാര്‍വി വെയ്ന്‍സ്റ്റന്റെ പീഡന കഥകള്‍ ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടതോടെ ഒട്ടേറെ നടിമാര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. സൂപ്പര്‍ താരം ആഞ്ജലീന ജോളി, ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നായിക ഗേള്‍ സേയ്‌ഡോക്‌സ്, ഹീതര്‍ ഗ്രഹാം, ലൂസിയ ഇവാന്‍സ്, സൂപ്പര്‍ മോഡല്‍ കാര തുടങ്ങി മുപ്പതോളം സൂപ്പര്‍ നായികമാരെ ഹാര്‍വി വെയ്ന്‍സ്റ്റന്‍ പീഡിപ്പിച്ചതായാണ് പരാതി.
https://www.facebook.com/Malayalivartha