ഡയലോഗുകളൊക്കെ പഠിച്ച് റെഡിയായിരിക്കുകയാണ്; അപ്പോഴാണ് അത് സംഭവിച്ചത്; പഞ്ചാബി ഹൗസിന്റെ ഷൂട്ടിങ്ങിനിടയിൽ അന്ന് സംഭവിച്ചത് ഹരിശ്രീ അശോകന്‍ പറയുന്നു
മലയാളികളെ ഏറെ രസിപ്പിച്ച സിനിമയായിരുന്നു പഞ്ചാബി ഹൗസ്.ആ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ അനുഭവത്തെക്കുറിച്ച് പറയുകയാണ് ഹരിശ്രീ അശോകന്‍. ഭാര്യ പ്രീത ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചത്. കോളേജ് വിട്ടാല്‍ നേരെ വീട്, അതായിരുന്നു അവളുടെ രീതി. പ്രീത എന്റെ ജീവിതത്തില്‍ വന്ന ശേഷമാണ് ഞാന്‍ സിനിമയിലെത്തിയത്. സിനിമ അവള്‍ കൊണ്ടുത്തന്ന ഭാഗ്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
വിവാഹം കഴിയുന്ന ഘട്ടത്തില്‍ ഭാര്യയെ അവര്‍ക്കിഷ്ടമുള്ള സ്ഥലങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ കൊണ്ടുപോകും. ആ പതിവ് ഞാനും തെറ്റിച്ചില്ല. ഞങ്ങളും ഒരുപാട് സ്ഥലങ്ങളില്‍ പോയി. എന്റെ കൂടെ വന്ന ശേഷമാണ് അവളാദ്യമായി എയര്‍പോര്‍ട്ട് കാണുന്നത്. വിവാഹം കഴിഞ്ഞ് പല സ്ഥലങ്ങളിലും മിമിക്‌സ് പ്രോഗ്രാമുകള്‍ ഉണ്ടായിരുന്നു.
അതിലൊക്കെ അവളെയും ഞാന്‍ കൊണ്ടുപോയിരുന്നു. ഞാന്‍ പെര്‍ഫോം ചെയ്യുമ്പോള്‍ സദസ്സിന്റെ ഏറ്റവും മുന്നില്‍ അവളാകും ഇരിക്കുക. ചെയ്യുന്ന കോമാളിത്തരങ്ങള്‍ അവളുടെ മുന്നില്‍ വച്ചാണെങ്കില്‍ എനിക്ക് ചമ്മല്‍ വരും. പിന്നെ ഞാനവളെ പ്രോഗ്രാമുകള്‍ക്ക് കൊണ്ടുപോകാതായി. സിനിമയുടെ കാര്യവും മറിച്ചല്ല, പഞ്ചാബിഹൗസിന്റെ ഷൂട്ടിംഗിന് അവളെ കൊണ്ടുപോയിരുന്നു. ഡയലോഗുകളൊക്കെ പഠിച്ച് റെഡിയായിരിക്കുകയാണ്. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അശോകനില്‍ നിന്നും കഥാപാത്രമായ രമണനിലേക്ക് മാറി. സീനുകളോരോന്നും തകൃതിയായി നടക്കുന്നു.
അടുത്ത സീനിന് വേണ്ടിയുള്ള ഡയലോഗ് പറയാന്‍ തിരിഞ്ഞപ്പോള്‍ കുറച്ചകലെ മാറി എന്നെത്തന്നെ നോക്കിനില്‍ക്കുകയാണ് പ്രീത. അവളെ കണ്ടതോടെ രമണനായ ഞാന്‍ മരണനായി. (ചിരിക്കുന്നു.) അവള്‍ നില്‍ക്കുന്നത് കൊണ്ട് ഡയലോഗുകളൊന്നും ഓര്‍മ്മയിലേക്ക് വരുന്നില്ല.
മൂന്ന് പ്രാവശ്യം ടേക്കെടുത്തിട്ടും ശരിയാകാതെ വന്നപ്പോള്‍ ഞാന്‍ പ്രീതയെ മാറ്റിനിര്‍ത്തി പറഞ്ഞു, 'നീ അങ്ങോട്ട് മാറിനില്‍ക്ക്, നീ ഇങ്ങനെ എന്നെത്തന്നെ നോക്കിയിരുന്നാല്‍ എനിക്ക് അഭിനയിക്കാന്‍ സാധിക്കില്ല. ബ്രേക്ക് വരുമ്പോള്‍ ഞാന്‍ വിളിക്കാം, അപ്പോള്‍ വന്നാല്‍ മതിയെന്ന് പറഞ്ഞ് ഞാനവളെ അപ്പുറത്തേക്ക് വിട്ടു. അതില്‍പ്പിന്നെയാണ് പെര്‍ഫോം ചെയ്യാന്‍ സാധിച്ചത്. എന്റെ അമ്മയെപ്പോലെ പ്രീതയൊരു ശുദ്ധയാണ്. അവള്‍ക്കെപ്പോഴും വീട്ടില്‍ത്തന്നെ ഇരിക്കാനാണ് ഇഷ്ടം.
https://www.facebook.com/Malayalivartha