അഭിനയിക്കണമെന്ന് തീവ്രമായ ആഗ്രഹമൊന്നുമില്ല; ഹംപിയും ഗോവയുമൊക്കെ കാണാമല്ലോ എന്നുവിചാരിച്ചാണ് ഞാനതിന് പോവുന്നത്; അനാർക്കലി മരിക്കാർ
നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആനന്ദം. നിരവധി പുതുമുഖതാരങ്ങൾ അണിനിരന്ന ഈ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതയാണ് അനാർക്കലി മരിക്കാർ.
അനാർക്കലി ഇപ്പോൾ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ബിരുദവിദ്യാർത്ഥിനിയാണ്. തനിക്ക് അഭിനയം ഒരു പാഷനല്ലെന്നാണ് താരം പറയുന്നത്. ഹംപിയും ഗോവയുമൊക്കെ കാണാമല്ലോ എന്നു കരുതിയാണ് ആനന്ദം എന്ന സിനിമയിൽ അഭിനയിച്ചതെന്ന് അനാർക്കലി പറയുന്നു. ഒരു പ്രമുഖ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനാർക്കലി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
'ആനന്ദ'ത്തില്‍ ഹംപിയിലും ഗോവയിലുമൊക്കെയായിരുന്നു ഷൂട്ടിങ്ങ്. അവിടെയൊക്കെ കാണാമല്ലോ എന്നുവിചാരിച്ചാണ് ഞാനതിന് പോവുന്നത്. അല്ലാതെ സിനിമയില്‍ അഭിനയിക്കണമെന്നൊരു തീവ്രമായിട്ടുള്ളൊരു ഫീലൊന്നും ഇല്ലായിരുന്നു.
ഇപ്പോഴും സിനിമയില്‍ തന്നെ നില്‍ക്കാനൊന്നും തീരുമാനിച്ചിട്ടുമില്ല. ഞാനിപ്പോ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുകയാണ്. പഠിത്തം കഴിഞ്ഞിട്ടുമതി ബാക്കിയെല്ലാം എന്ന മട്ടാണ്. ഇപ്പോഴത്തെ ക്യാമ്പസ് സിനിമകളില്‍ കാണുന്നത് പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാത്ത കുറെ കുട്ടികളെയാണ്. ആനന്ദത്തിലൊക്കെ കണ്ട പോലാണോ ശരിക്കുള്ള ക്യാമ്പസ്.
ആനന്ദത്തില്‍ എന്‍ജിനീയറിങ് ക്യാമ്പസിൽനിന്ന് എങ്ങനെയാണൊരു ടൂര്‍ പോവേണ്ടതെന്ന് കുട്ടികള്‍ ആഗ്രഹിക്കുന്നുവോ അതാണ് കാണിച്ചിട്ടുള്ളത്. ഒരു ടൂറും അങ്ങനെയാവില്ല. ഞങ്ങള്‍ യൂത്തിന്റെ ആഗ്രഹം മാത്രമാണ് ആ സിനിമ. അതൊരു ഐഡിയല്‍ ട്രിപ്പായിരുന്നു. അതുപോലെയൊക്കെ സംഭവിക്കുമോ എന്നെനിക്കറിയത്തില്ല.
പിന്നെ ഈ ജനറേഷനിലുള്ള ആള്‍ക്കാരൊക്കെ കടന്നുപോവുന്ന ക്രൈസിസൊക്കെ നോക്കിക്കാണുന്നത് കൊണ്ടാവും ആ സിനിമ ശ്രദ്ധിക്കപ്പെട്ടത്. ഈ തലമുറയ്ക്ക് ശരിക്കുമൊരു ഐഡന്റിറ്റി ക്രൈസിസ് ഉണ്ട്. നമ്മുടെ സ്വത്വം എന്താണെന്ന് നമ്മളിതുവരെ കണ്ടുപിടിക്കാത്തൊരു അവസ്ഥ. അതെന്നെ ഭയങ്കരമായിട്ട് അലട്ടുന്നുണ്ട്.
ലക്ഷ്യം എന്താണെന്നുപോലും തിരിച്ചറിയാന്‍ പറ്റുന്നില്ല. സത്യം പറഞ്ഞാല്‍ ഇനിയെന്താണ് ചെയ്യാന്‍ പോവുന്നതെന്ന് എനിക്കറിയത്തില്ല. അവസാനം എവിടെച്ചെന്ന് എത്തുമെന്നും അറിയത്തില്ല. വരുന്നിടത്തുവെച്ച് കാണാമെന്നുള്ളൊരു മൈന്‍ഡാണ്- അനാർക്കലി പറയുന്നു.
https://www.facebook.com/Malayalivartha