എന്താ ഞാനിങ്ങനെയായത്? പലപ്പോഴായി പല സുഹൃത്തുക്കളായ താരങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കിടിലന്‍ മറുപടി
സുരേഷ് ഗോപി അങ്ങനെയാണ്. പെട്ടെന്ന് മനസലിയും. കരള് നൊന്ത് ആരെങ്കിലും മുമ്പില്‍ വന്നാല്‍ ആര്‍ക്കും വാരിക്കോരി സഹായം ചെയ്യും. ഇങ്ങനെ വാരിക്കോരി സഹായിക്കരുതെന്ന് പല സുഹൃത്തുക്കളും പലവട്ടം ഉപദേശിച്ചിട്ടുണ്ട്. ആപത്ത് കാലത്ത് തന്റെ കുട്ടികള്‍ക്ക് ആരും കാണില്ലെന്ന സത്യവും അവര്‍ പറഞ്ഞു. ജീവിതത്തില്‍ ഒരിടത്തും തുറന്ന് പറയാത്ത രഹസ്യങ്ങള്‍ വളരെ വിഷമത്തോടെ തുറന്ന് പറയുകയാണ് സുരേഷ് ഗോപി. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ സുരേഷ് ഗോപി എം.പി.യുടെ 201617ലെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ രക്തപരിശോധന ഉപകരണമായ ഫുള്ളി ആട്ടോമെറ്റിക്ക് ബയോകെമിസ്ട്രി അനലൈസറിന്റെ സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കവേയാണ് സുരേഷ് ഗോപി വികാരാധീനനായി സംസാരിച്ചത്. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ സുരേഷ് ഗോപിയുടെ സഹായങ്ങളെപ്പറ്റി വാചലനായതാണ് സുരേഷ് ഗോപി എല്ലാം തുറന്ന് പറയാന്‍ കാരണം.
മമ്മൂക്കയും മോഹന്‍ലാലും മുകേഷും പലപ്പോഴായി പറഞ്ഞിട്ടുണ്ട് ഓവറാണെന്ന്. മറ്റുള്ളരെ സഹായിക്കാനുള്ള എന്റെ വൈകാരികത ജാത്യാലുള്ളതാണ്. ജാത്യാലുള്ളത് തൂത്താല്‍ മാറില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ഞാന്‍ വളര്‍ന്ന സാഹചര്യം അതാണ്. അച്ഛനും അമ്മയും ഞാന്‍ ചെയ്ത കഥാപാത്രങ്ങളും ഞാന്‍ വളര്‍ന്ന ചുറ്റുപാടും എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. പാടത്ത് പണിയെടുക്കുന്നവരായിരുന്നു എന്റെ വീട്ടിന് സമീപത്തുണ്ടായിരുന്നത്. അവരുമായുള്ള സഹവാസമാണ് സഹാനുഭൂതി ഉണ്ടാക്കിയത്. ജീവിതത്തില്‍ പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്.
ഇപ്പോഴും എന്നെക്കൊണ്ടാകുന്നതുപോലെ ഞാന്‍ സഹായിക്കാറുണ്ട്. അത് ദൈവത്തിന് നന്നായറിയാം. മറ്റാരേയും എനിക്കിത് ബോധ്യപ്പെടുത്താനില്ല. എം.പി.യായ ശേഷവും നിരവധി പരാതികളാണ് ലഭിക്കുന്നത്. വരുന്നവരെ എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ എനിക്കാവില്ല. എല്ലാ അപേക്ഷയും സ്വീകരിക്കാനുമാകില്ല. ജീവിതത്തില്‍ ചെലവ് വളരെ കൂടുതലാണ്. മക്കള്‍ വലുതായിക്കഴിഞ്ഞു. അവരുടെ പഠിത്തം. കുടുംബത്തെ നോക്കണം. അങ്ങനെ പലതും. ദോശപ്പൊടിയും ചപ്പാത്തിപ്പൊടിയും മുളകുപൊടിയും വിറ്റിട്ടല്ല ജീവിക്കുന്നത്. ചാരായക്കച്ചവടവും നടത്തുന്നില്ല. ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയതിലൂടെയാണ് ജീവിക്കുന്നത്. ചിലരാകട്ടെ എന്റെ വൈകാരികത ചൂഷണം ചെയ്യുകയും ചെയ്തു.
ഇന്ന് രാവിലെ എനിക്കുണ്ടായ അനുഭവം മനസിനെ വല്ലാതെ വേദനിച്ചു. രാവിലെ ഒരു വീട്ടില്‍ പാലുകാച്ചിന് പോയപ്പോള്‍ വളരെ പ്രാര്‍ത്ഥിച്ചിട്ടാണ് പോയത്. ആ കുടുംബത്തിന് സര്‍വ ഐശ്വര്യവുമുണ്ടാകാന്‍ പ്രാര്‍ത്ഥിച്ചാണ് പോയത്. പക്ഷെ അവിടെയെത്തിയപ്പോള്‍ ഒരു കുടുംബ നാഥയുടെ പെരുമാറ്റം കണ്ട് മനസ് വേദനിച്ചു. അവര്‍ ഒരു പരാതിയുമായി എന്റെ വീട്ടില്‍ വന്നിരുന്നുവെന്നും ഞാന്‍ സ്വീകരിക്കാത്തത് സങ്കടമായിപ്പോയെന്നും. അതറിഞ്ഞപ്പോള്‍ പരസ്യമായി എന്നെ അപമാനിച്ച വീട്ടമ്മയോട് ദേഷ്യം തോന്നി. തന്നെ വേദനിപ്പിച്ച അവരെ ഒരു പാഠം പഠിപ്പിക്കണേയെന്ന് മനസില്‍ വിഷമത്തോടെ പ്രാര്‍ത്ഥിച്ചുപോയി. താന്‍ വീട്ടിലോ പൊതുവേദിയിലോ പരാതി സ്വീകരിക്കില്ലെന്നും പരാതി ഓഫീസിലെത്തിക്കാനാണുമാണ് അവര്‍ക്ക് മറുപടി നല്‍കിയത്. സര്‍ക്കാര്‍ ശമ്പളം കൊടുത്ത് തന്റെ ഓഫീസില്‍ ജീവനക്കാരെ വച്ചിരിക്കുന്നത് ഇത്തരം പരാതികള്‍ സ്വീകരിക്കാനാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഞെക്കിക്കൊന്നോളൂ പക്ഷെ ശ്വാസം മുട്ടിച്ച് കൊല്ലരുതെന്നാണ് സുരേഷ് ഗോപി തമാശ രൂപത്തില്‍ തന്നെപ്പറ്റി പറഞ്ഞത്. സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്ന സമയത്താണ് ഏഷ്യാനെറ്റിന്റെ ഞാന്‍ കോടീശ്വരനില്‍ അവതാരകനായത്. എന്നാല്‍ അത് ഹിറ്റായതോടെ ചില സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമായില്ല. ഫിലിം ചേംബറും നിര്‍മ്മാതാക്കളുടെ സംഘടനയും ഞാന്‍ കോടീശ്വരന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങളുമായി നന്നായി സംവേദിക്കാന്‍ കഴിയുന്ന കോടീശ്വരന്‍ ഒഴിവാക്കാന്‍ തയ്യാറായില്ല. അതോടെ സിനിമ ചെയ്യാന്‍ നിയന്ത്രണമേര്‍പ്പെടുത്തി. അങ്ങനെ സിനിമ വേണ്ടെന്ന് വച്ചാണ് കോടീശ്വരനില്‍ സജീവമായത്.
മനുഷ്യരുമായി വളരെയേറെ സംവദിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. സാധാരണക്കാരുടെ വേദനയും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാമറിഞ്ഞു. ആ പ്ലാറ്റ് ഫോമിലിരുന്നപ്പോള്‍ വല്ലാത്തൊരു അനുഭവമായിരുന്നു. അതുകൊണ്ട് തന്നെ സിനിമകള്‍ നഷ്ടപ്പെട്ടതില്‍ വേദനയില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സാധാരണക്കാരുടെ ആശുപത്രിയായ എസ്.എ.ടി. ആശുപത്രിയുമായി തനിക്ക് വളരെ അടുത്ത ആത്മബന്ധമാണുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ ആദ്യത്തെ പെണ്‍കുഞ്ഞിനെ സമ്മാനിച്ചത് എസ്.എ.ടി. ആശുപത്രിയാണ്. ആ കുഞ്ഞ് അപകടത്തില്‍ പെട്ട് അവസാനം മരണമടഞ്ഞതും തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ വച്ചാണെന്നും വേദനയോടെ സുരേഷ് ഗോപി പറഞ്ഞു.
ഇങ്ങനെ സുരേഷ് ഗോപി തന്റെ അനുഭവം തുറന്ന് പറഞ്ഞ് കഴിഞ്ഞപ്പോഴാണ് ആന്റി ക്ലൈമാക്‌സുണ്ടായത്. സുരേഷ് ഗോപിയുടെ ദാനനര്‍മ്മങ്ങള്‍ കേട്ട് മനസലിഞ്ഞ ഒരു വീട്ടമ്മ ആ വേദിയിലേക്ക് വന്ന് സുരേഷ് ഗോപിയുടെ നേരെ ഒരു കവര്‍ വച്ചു നീട്ടി. ആകാംക്ഷയോടെ സുരേഷ് ഗോപി ചോദിച്ചു എന്തായെന്ന്. വീട്ടമ്മ അഭിമാനത്തോടെ മറുപടി പറഞ്ഞു ഒരപേക്ഷയാ... ഇത്രയൊക്കെ പറഞ്ഞിട്ടും ഇവര്‍ക്ക് മനസിലായില്ലേയെന്ന മട്ടില്‍ സുരേഷ് ഗോപി പറഞ്ഞു ഓഫീസില്‍... ഓഫീസില്‍ കൊണ്ടുവന്ന് കൊടുക്ക്... അതോടെ സദസ് തന്നെ ചിരിയിലമര്‍ന്നു. വന്നവര്‍ക്ക് ചമ്മലില്ലെങ്കില്‍ പിന്നെ വാങ്ങുന്നവനെന്തിനാ ചമ്മല്‍ എന്ന രീതിയില്‍ സുരേഷ് ഗോപി അത് വാങ്ങിയില്ല. അന്നേരം സുരേഷ് ഗോപിയുടെ സഹായി എഴുന്നേറ്റ് ആ അപേക്ഷ വാങ്ങിച്ച് വീട്ടമ്മയുടെ ചമ്മല്‍ ഒഴിവാക്കി.
https://www.facebook.com/Malayalivartha