ബോളിവുഡ് നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ദുരനുഭവം പറഞ്ഞ നടിക്ക് സോഷ്യൽ മീഡിയയിൽ വിമർശനവും
ബോളിവുഡ് നടിയെ വിമാനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഡല്‍ഹിയില്‍ നിന്നു മുംബയിലേക്കുള്ള വിമാന യാത്രയ്ക്കിടെ സഹയാത്രികനില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്ന കാര്യം ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി അറിയിച്ചത്. വികാസ് സച്ദേവ് എന്ന മുപ്പത്തിയൊന്‍പതുകാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അനില്‍ കുംഭാരെ അറിയിച്ചു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റം തടയുന്നതിനുള്ള പോക്സോ ആക്‌ട് പ്രകാരമാണ് അറസ്റ്റ്. മറ്റു വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് പ്രശ്നത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലും എയര്‍ വിസ്താരയോടു വിശദീകരണം ആവശ്യപ്പെട്ടു. സീറ്റിന് പിന്നിലിരുന്ന വ്യക്തി താന്‍ പാതി ഉറക്കത്തിൽ ആയിരുന്നപ്പോൾ കാലുകൊണ്ട് പിന്നില്‍നിന്ന് കഴുത്തുവരെ ഉരസി അപമാനിച്ചുവെന്നാണ് താരത്തിന്റെ ആരോപണം.
തനിക്കുണ്ടായത് വളരെ മോശം അനുഭവമാണെന്നും ഇവര്‍ പറയുന്നു. 'അയാള്‍ ചെയ്തതു ശരിയായില്ല. ഒരു പെണ്‍കുട്ടിക്കും ഇത്തരം അനുഭവം ഇനിയുണ്ടാകരുത്. ഇത് ഭീകരമാണ്. പെണ്‍കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്നത് ഇങ്ങനെയാണോ? നമ്മെ സഹായിക്കാന്‍ നാം സ്വയം തീരുമാനിച്ചില്ലെങ്കില്‍ ആരും സഹായത്തിനുണ്ടാകില്ല'- ഈ വ്യക്തിയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവു മൂലം സാധിച്ചില്ലെന്നും നടി വ്യക്തമാക്കുന്നു.
'പതിനഞ്ചു മിനിറ്റോളം അയാള്‍ മോശം പെരുമാറ്റം തുടര്‍ന്നു. അയാള്‍ എന്റെ ചുമലില്‍ തട്ടുകയും കാലുകൊണ്ട് പുറവും കഴുത്തും തിരുമ്മുകയും ചെയ്തു. ഇതിന്റെ വിഡിയോ ചിത്രീകരിക്കാനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആദ്യമൊക്കെ വിമാനത്തിന്റെ ഇളക്കം മൂലം തനിക്കു തോന്നുന്നതാണെന്നാണ് കരുതിയത്. പിന്നീടാണ് തന്നെ മന:പൂര്‍വം അപമാനിക്കുന്നതാണെന്നു മനസിലായത്'- നടി പറഞ്ഞു. തന്നെ സഹായിക്കാന്‍ തയാറാകാതിരുന്ന വിമാനാധികൃതരെയും നടി വിമര്‍ശിച്ചു.
എന്നാൽ നടി തന്റെ ദുരനുഭവം പങ്കുവച്ചതോടെ മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള വെറും അഭിനയമാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനവും ഉയരുന്നുണ്ട് .
https://www.facebook.com/Malayalivartha