അർബുദത്തെ പേടിക്കണ്ട
അർബുദം ഏറ്റവും ഭയാനകമായ രോഗമായിട്ടാണ് ഇന്നും ജനങ്ങൾ കരുതുന്നത്. എന്നാൽ ഇത് എപ്പോഴും അപായസാധ്യതയുള്ള ഒന്നായി കണക്കാക്കേണ്ടതില്ല. പ്രാരംഭദശയിൽത്തന്നെ കണ്ടുപിടിച്ച് സത്വരനടപടികളെടുത്താൽ നിയന്ത്രണവിധേയമാകുമെന്നു തെളിഞ്ഞിട്ടുണ്ട്.
എക്സ്-റേ, ശസ്ത്രക്രിയ, റേഡിയേഷൻ (Radio theraphy)[1] കീമോ തെറാപ്പി എന്നിങ്ങനെ ഭൗതിക (physical) പ്രതിവിധികളും രാസവസ്തുക്കൾ, ഹോർമോണുകൾ എന്നീ രാസപ്രതിവിധികളും അർബുദചികിത്സയ്ക്കു നിർദ്ദേശിക്കപ്പെട്ടുവരുന്നു. സാന്ത്വന ചികിത്സ (palliative care)[2] ഭേദമാക്കാൻ സാധിക്കാത്ത വിധത്തിൽ മൂർച്ഛിച്ച രോഗം ഉള്ളവർക്കു വേദനയും മറ്റു പ്രശ്നങ്ങളും നിയന്ത്രിക്കാൻ ഉതകുന്നുണ്ട്. രോഗം ഒരു അവയവത്തെയോ ഒരു കലയെയോ മാത്രം ബാധിച്ചിട്ടുള്ള അവസ്ഥയിൽ ശസ്ത്രക്രിയകൊണ്ട് എളുപ്പത്തിൽ അതിനു പ്രതിവിധി ചെയ്യാം.
ശസ്ത്രക്രിയ പ്രധാനമായും സാർകോമ, അണ്ഡാശയ കാൻസർ, സ്തനാർബുദം, ബ്രെയിൻ ട്യൂമർ, നാക്കിലെ കാൻസർ, വയറിലെ ട്യൂമറുകൾ, കഴുത്തിലെ ഗ്രന്ഥികൾ (lymph nodes) എന്നിവയ്ക്കാണു ഫലപ്രദം. ചിലപ്പോൾ സർജറി ചെയ്താൽ പൂർണമായി മുറിച്ചുമാറ്റാൻ സാധിച്ചില്ലെങ്കിൽ ഇതിനുപുറമേ റേഡിയേഷനും കീമോതെറാപിയും (multidisciplinary apporach)ആവശ്യമായിവരും. ഇപ്പോൾ കരൾ, അന്നനാളം, മൂത്രാശയം, ശബ്ദപേടകം എന്നിവ പൂർണമായി ശസ്ത്രക്രിയ ചെയ്തു മാറ്റി പകരം കൃത്രിമ അവയവം (Transplant അല്ലെങ്കിൽ പ്രോസ്തസിസ്) വയ്ക്കാം. അല്ലെങ്കിൽ രോഗിയെ ഈ അവയവം ഇല്ലാത്ത അവസ്ഥ മറികടക്കാൻ പരിശീലിപ്പിക്കാം. ഇതിന് പുനരധിവാസം (rehabilitation) എന്നു പറയുന്നു.
ഇവിടെ ഏറ്റവും ചിന്തനീയമായ കാര്യം അവയവം മുറിച്ചുനീക്കുന്നത് ശരീരത്തെ എത്രമാത്രം ബാധിക്കുമെന്നതാണ്. ചുണ്ട്, നാവ്, ചർമം എന്നിവയിലെ അർബുദങ്ങൾക്ക് ആ രോഗബാധിത ഭാഗങ്ങൾ മുറിച്ചുകളയുന്നത് പ്രതിവിധിയാണ്. ചുണ്ടിലും ചർമത്തിലും നഷ്ടപ്പെട്ട ഭാഗങ്ങൾ പ്ലാസ്റ്റിക് സർജറി കൊണ്ട് ശരിയാക്കാം. ശ്വാസനാളി, ഉദരം, വൻകുടൽ എന്നിവയിലെ അർബുദത്തിന് ബാധിതഭാഗം ശസ്ത്രക്രിയകൊണ്ടു നീക്കി രണ്ടറ്റങ്ങളെയും തുന്നി യോജിപ്പിക്കുന്നത് അംഗീകൃതമായ ഒരു പ്രതിവിധിയാണ്. കണ്ണുകൾ, ശ്വാസകോശങ്ങൾ, വൃഷണങ്ങൾ, വൃക്കകൾ എന്നീ ഇരട്ടഅവയവങ്ങളെ സംബന്ധിച്ചിടത്തോളം ബാധിതമായ ഒരു ഭാഗം കളഞ്ഞതുകൊണ്ട് ശരീരത്തിന്റെ ദൈനംദിനപ്രവർത്തനങ്ങളിൽ വലിയ തടസ്സമോ ന്യൂനതയോ സംഭവിക്കുന്നില്ല. കരളിനെ സംബന്ധിച്ചിടത്തോളം 75-80 ശതമാനം . നഷ്ടപ്പെട്ടാലും ഒരാൾക്കു ജീവിക്കാമെന്നു തെളിഞ്ഞിട്ടുണ്ട്. ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ എന്നിവ മുഴുവൻ നീക്കംചെയ്ത് പകരം കൃത്രിമാവയവങ്ങൾ ഘടിപ്പിച്ച് ജീവിതം ദീർഘിപ്പിക്കാവുന്നതാണ്.
ശസ്ത്രക്രിയ (Surgery) കൊണ്ടുമാത്രമേ അർബുദം പൂർണമായി സുഖപ്പെടുത്താനാകൂ. എന്നാൽ നാവിലെ അർബുദം ആരംഭഘട്ടത്തിൽ കണ്ടെത്തി റേഡിയോ തെറാപ്പി കൊണ്ടും നാസാഗ്രസനി അർബുദം (Naso Pharyngeal Carcinoma) കീമോതെറാപ്പി കൊണ്ടും ശസ്ത്രക്രിയ കൂടാതെ പൂർണമായി സുഖപ്പെടുത്താനാകും.
ശസ്ത്രക്രിയ ചെയ്യുമ്പോൾ ട്യൂമറും ട്യൂമറിന്റെ ചുറ്റിലുമുള്ള സുമാർ ഒരു സെ.മീറ്ററോളം കലകളും അതിന്റെ ത്രിമാന (three dimensional) അവസ്ഥയിൽ മുറിച്ചു നീക്കണം. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ശസ്ത്രക്രിയ ചെയ്താലും സുഖപ്പെടാത്ത അവസ്ഥയുണ്ടാകും. ബയോപ്സി(biopsy)യുടെ ആവശ്യമില്ലാതെതന്നെ ഫൈൻ നീഡിൽ ആസ്പിറേഷൻ സൈറ്റോളജി(FNAC)യിലൂടെ 96 ശതമാനം മുഴകളും അർബുദമാണോ എന്നു കണ്ടുപിടിക്കാനാകും. ചുരുക്കം ചില അവസരങ്ങളിൽ മാത്രമേ ബയോപ്സി ആവശ്യമായി വരുന്നുള്ളൂ. യു.എസ്സിലെ ഡോക്ടർമാർ എഫ്.എൻ.എ.സി., ഇമേജിങ് പ്രവിധി(Imaging techniques)കളായ എക്സ്-റേ, സി.ടി. സ്കാൻ, എം.ആർ.ഐ. സ്കാൻ എന്നീ പരിശോധനകൾ നടത്തി 98 ശ.മാ. അർബുദവും ആദ്യഘട്ടത്തിൽത്തന്നെ കണ്ടുപിടിക്കുന്നുണ്ട്.
ശസ്ത്രക്രിയയോടൊപ്പം ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് മറ്റ് ആധുനിക ചികിത്സാരീതികളും ഔഷധങ്ങളും അവലംബിക്കേണ്ടതാണ്. ഇത് അജൂവന്റ് (Adjuvant)[12] തെറാപ്പി എന്നറിയപ്പെടുന്നു. ഇതിനെക്കുറിച്ച് രോഗികൾക്ക് അവബോധമുണ്ടാക്കാൻ വളരെ പ്രയോജന പ്രദമായ മാർഗ്ഗമാണ്
ശരീരത്തിനകത്ത് റേഡിയത്തെ ചെറിയ അളവിൽ കടത്തിവയ്ക്കാവുന്നതാണ്. റേഡിയം വികിരണങ്ങൾക്കു പ്രവേശിക്കുവാൻ കഴിയാത്ത ശരീരഭാഗങ്ങളിലേക്ക് ഹൈവോൾട്ടേജ് ഉള്ള എക്സ്-റേ കടന്നുചെല്ലുന്നു. എക്സ്-റേക്കു പകരം കോബാൾട് (Co60) അർബുദത്തിന്റെ ബാഹ്യചികിത്സയ്ക്കായി ധാരാളം ഉപയോഗിച്ചുവരുന്നുണ്ട്. ഈ ഐസൊടോപ്പിന്റെ അർധായുഷ്കാലം 5.3 കൊല്ലമാകയാൽ മുമ്മൂന്നു കൊല്ലം കഴിയുമ്പോൾ അതു പ്രതിസ്ഥാപിക്കേണ്ടി (substitute) വരും. റേഡിയോ ഫോസ്ഫറസ് (P32) രക്താർബുദത്തിനുള്ള ഒരു നല്ല പ്രതിവിധിയാണ്. രോഗികളുടെ ജീവിതം 5-10 കൊല്ലത്തേക്കു ദീർഘിപ്പിക്കുവാൻ ഈ ചികിത്സകൊണ്ടു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. ചികിത്സയ്ക്കുള്ള എളുപ്പം, വിഷാലുത്വക്കുറവ്, വികിരണം മൂലമുള്ള വൈഷമ്യങ്ങളുടെ കുറവ് എന്നീ സവിശേഷതകൾ ഇവിടെ പ്രത്യേകം പ്രസ്താവ്യങ്ങളാണ്. തൈറോയ്ഡ് അർബുദത്തിന് ഏറ്റവും യോജിച്ച പ്രതിവിധിയാണ് അയഡിൻ-131(I131) കൊണ്ടുള്ള ചികിത്സ. 7-10 ആഴ്ചകൾക്കുള്ളിൽ രോഗശമനമുണ്ടാകും. സോഡിയം (റേഡിയോ) അയഡൈഡ് ലായനിരൂപത്തിൽ സേവിപ്പിക്കലാണ് ചികിത്സാരീതി. ശരീരത്തെ മൊത്തത്തിൽ വികിരണനവിധേയമാക്കുന്നതിന് പൊട്ടാസിയം42 (K42), സോഡിയം-24 (Na24) എന്നിവ ഉപയോഗിക്കപ്പെടുന്നു. ജലലേയങ്ങളായ യുറേനിയം കോംപ്ലെക്സ് ലവണങ്ങൾ പലപ്പോഴും നല്ല ഒരു അർബുദപ്രതിവിധിയായി അനുഭവപ്പെട്ടിട്ടുണ്ട്.
ബോൺ മാരോ ട്രാൻപ്ലാന്റ്
ബോൺ മാരോ ട്രാൻസ്പ്ലാന്റ് അഥവാ മജ്ജമാറ്റി വയ്ക്കൽ പ്രധാനമായും രക്താർബുദം, ലിംഫോമാ മൾട്ടിപ്പിൾ മയലോമ എന്നീ ട്യൂമറുകളിൽ ഈ ചികിത്സ പ്രയോഗിക്കുന്നുണ്ട്. വളരെ ചെലവേറിയതും ഗുരുതരമായ പാർശ്വഫലങ്ങളുള്ളതുമാണ് ഈ ചികിത്സാ രീതി. ശരീരത്തിലെ മുഴുവൻ മജ്ജ കോശങ്ങളെയും റേഡിയേഷൻ അല്ലെങ്കിൽ കീമോതെറാപ്പികൊണ്ട് നിർവീര്യമാക്കിയിട്ടു പുതിയ മജ്ജകോശങ്ങൾ പ്രദാനം ചെയ്യുന്നു.
ജീൻ തെറാപ്പി
ഏറ്റവും പുതിയ സിദ്ധാന്തം അനുസരിച്ച് കാൻസറിന്റെ ശരിയായ കാരണം മനുഷ്യകോശങ്ങളിലെ ജീനുകളിൽ ഉത്പരിവർത്തനം (mutation) കൊണ്ടുണ്ടാകുന്ന ചില വ്യതിയാനങ്ങളാണ്. ഇത്തരത്തിലുള്ള ജീനുകളെ ചികിത്സിക്കുന്ന അതിസൂക്ഷ്മമായ ചികിത്സ അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ രോഗികളിൽ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ആശാവഹമായ ഫലങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. ഭാവിയിൽ ഈ ചികിത്സയായിരിക്കും കാൻസറിന് ഏറ്റവും ഫലപ്രദമായിരിക്കുക.
അർബുദരോഗ നിർണയവും ചികിത്സയും സങ്കീർണമാക്കുന്ന ഘടകങ്ങളിൽ പ്രധാനമായൊരു പ്രശ്നം ജൈവകോശങ്ങളിലെ തന്മാത്രാതലങ്ങളിൽ രോഗബാധയുടെ പ്രാഥമിക സൂക്ഷ്മ ചിഹ്നങ്ങൾ രൂപപ്പെടുമ്പോൾത്തന്നെ അവ കണ്ടെത്തുവാൻ നിലവിലുള്ള സംവിധാനങ്ങളുടെ കഴിവില്ലായ്മയാണ്. രോഗബാധിതകോശങ്ങളും കലകളും കണ്ടെത്തിയാൽ തന്നെ അവയെ കൃത്യമായി നശിപ്പിക്കുന്നതിനും മറ്റു ശരീരകോശങ്ങളെയും വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുമുള്ള സാങ്കേതിക സംവിധാനത്തിന്റെ അപര്യാപ്തതയാണ് മറ്റൊന്ന്. ഈ രണ്ടു കാര്യങ്ങളിലും നാനോ ടെക്നോളജി ഫലപ്രദമായ ഒരുത്തരമാകുകയാണ്. നാനോ കണികകൾക്ക് രക്തധമനികളിലൂടെ സഞ്ചരിച്ച് രോഗബാധിതകോശങ്ങളെ കണ്ടെത്തുവാനുള്ള കഴിവുണ്ട്. ഈ പ്രക്രിയയാണ് നാനോ ഇമേജിങ്.
അർബുദ ചികിത്സയുടെ രീതി ശാസ്ത്രത്തിൽ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാക്കാൻ നാനോ ടെക്നോളജിക്ക് കഴിയുന്നുണ്ട്. മരുന്നുകൾ നിർദിഷ്ട ലക്ഷ്യങ്ങളിൽ കൃത്യതയോടെ നിക്ഷേപിക്കുവാനുള്ള സാങ്കേതികവിദ്യയാണ് (targetted drug delivery) ഈ മേഖലയിലെ ഒരു മഹാനേട്ടം. നാനോ ബയോചിപ്പുകൾ ഉപയോഗിച്ച് അതിവേഗത്തിൽ മാംസ്യഘടനാവിശകലനത്തിനുള്ള ഒരു സാങ്കേതികവിദ്യയും അർബുദനിർണയമേഖലയിൽ വികസിപ്പിച്ചു വരുന്നുണ്ട്.
https://www.facebook.com/Malayalivartha