ഇന്ന് ലോകക്ഷയരോഗദിനം: ക്ഷയരോഗത്താൽ പ്രതിദിനം മരിക്കുന്നത് 4500 പേര്: 2017ൽ മാത്രം ലോകത്ത് ക്ഷയരോഗം ബാധിച്ച് മരിച്ചത് ഒരുകോടിയിലേറെപ്പേർ
ഇന്ന് മാർച്ച് 24 ലോകക്ഷയരോഗദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക്പ്രകാരം ദിവസവും 4500 പേരാണ് ക്ഷയരോഗം ബാധിച്ച് മരിക്കുന്നത്. 2017ൽ മാത്രം ലോകത്ത് ക്ഷയരോഗം ബാധിച്ച് മരിച്ചത് ഒരുകോടിയിലേറെപ്പേരാണ്. 'ക്ഷയവിമുക്ത ലോകത്തിനായി പ്രവര്‍ത്തിക്കുന്ന നേതാക്കളെ വാര്‍ത്തെടുക്കുക' എന്നതാണ് ഇൗ വര്‍ഷത്തെ മുദ്രാവാക്യം. നിര്മാര്ജനപ്രവര്ത്തനങ്ങളും ബോധവത്കരണവും രാഷ്ട്രത്തലവന്മാരിലോ മന്ത്രിമാരിലോ മാത്രം ഒതുങ്ങിപ്പോകാതെ മേയര്‍മാര്‍, ഗവര്‍ണര്‍മാര്‍, എം.പിമാര്‍, സാമുദായിക നേതാക്കള്‍, ടി.ബി ബാധിതര്‍, അഭിഭാഷകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, എന്‍.ജി.ഒകള്‍ എന്നിവര്‍ ഏറ്റെടുക്കണമെന്നാണ് ലക്ഷ്യമിടുന്നത്.
എന്താണ് ക്ഷയരോഗം..?
പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം. ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. എന്നാൽ ദഹനേന്ദ്രിയവ്യൂഹം, ജനനേന്ദ്രിയവ്യൂഹം,അസ്ഥികൾ, സന്ധികൾ, രക്തചംക്രമണവ്യൂഹം, ത്വക്ക്, തലച്ചോറും നാഡീപടലങ്ങളും തുടങ്ങി ശരീരത്തിലെ ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിക്കാം. അപൂർവ്വമായി മൈക്കോബാക്റ്റീരിയ വിഭാഗത്തിൽ പെടുന്ന മറ്റു ബാക്ടീരിയകളായ മൈക്കോബാക്റ്റീരിയം ബോവിസ് (Mycobacterium bovis), മൈക്കോബാക്റ്റീരിയം ആഫ്രിക്കാനം (Mycobacterium africanum), മൈക്കോബാക്റ്റീരിയം കാനെറ്റി (Mycobacterium canetti), മൈക്കോബാക്റ്റീരിയം മൈക്രോറ്റി (Mycobacterium microti) എന്നിവയും ക്ഷയരോഗം ഉണ്ടാക്കാം.
ലക്ഷണങ്ങൾ
എച്ച്.ഐ.വി. ബാധിതരല്ലാത്തവരിൽ 5–10% ആൾക്കാർ രോഗാണുബാധയുണ്ടായാൽ ഭാവിയിൽ ക്ഷയരോഗമുള്ളവരായിത്തീരും. ഈ നിരക്ക് എച്ച്.ഐ.വി ബാധിതരിൽ 30% ആണ്. ക്ഷയരോഗം ശരീരത്തിന്റെ എല്ലാ ഭാഗത്തെയും ബാധിക്കും. ഏറ്റവും സാധാരണയായി ഇത് ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. ഈ അവസ്ഥയെ പൾമണറി ട്യൂബർക്കുലോസിസ് (pulmonary tuberculosis) എന്നാണ് വിളിക്കുന്നത്. ശ്വാസകോശമല്ലാതെയുള്ള ശരീരഭാഗങ്ങളെയും ഇത് ബാധിക്കാറുണ്ട്. ഈ രണ്ട് അവസ്ഥകളും ഒരുമിച്ചും കാണപ്പെടാം. പനി, വിറയൽ, രാത്രിയിലെ വിയർപ്പ്, വിശപ്പില്ലായ്മ, ഭാരം കുറയുക, വേഗത്തിൽ ക്ഷീണിക്കുക, കൈവിരലുകളുടെ അറ്റത്ത് നീരുണ്ടാകുക ക്ലബ്ബിംഗ് എന്നിവയാണ് ലക്ഷണങ്ങൾ. നെഞ്ചുവേദന, ചുമച്ച് രക്തം തുപ്പുക, കഫത്തോടു കൂടി മൂന്ന് ആഴ്ചയിൽ അധികം നീണ്ടു നിൽക്കുന്ന ചുമ, വിളർച്ച, എന്നിവയുമുണ്ടാകും.
ക്ഷയരോഗം പകരുന്നതിങ്ങനെ...
ശ്വാസകോശക്ഷയം ഉള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും സംസാരിയ്ക്കുമ്പോഴും ശരീരസ്രവങ്ങളുടെ 0.5 - 5 µm വലിപ്പമുള്ള രോഗാണു അടങ്ങിയ കണങ്ങൾ അന്തരീക്ഷത്തിൽ വ്യാപിയ്ക്കുന്നു. ഒറ്റ തുമ്മലിലൂടെ ഇത്തരത്തിലുള്ള 40,000- ത്തോളം കണങ്ങൾ പുറത്തുവരുന്നു. ക്ഷയരോഗാണുവിന് അതിജീവനശേഷി കൂടുതലായതിനാൽ ഇത്തരത്തിലുള്ള ഒരു കണം കൊണ്ടു തന്നെ രോഗം പകരാം. ഒറ്റ ബക്റ്റീരിയയ്ക്കു തന്നെ പുതിയതായി ക്ഷയരോഗം ഉണ്ടാക്കാനാകുമെന്നു മനസ്സിലാക്കിയിട്ടുണ്ട്. ദീർഘകാലമായോ വളരെ കൂടിയ അളവിലോ സമ്പർക്കമുള്ളവർക്ക് രോഗം വരുന്നതിനുള്ള ഉയർന്ന സാധ്യതയുണ്ട്. ക്ഷയരോഗമുള്ള ഒരാൾ പ്രതിവർഷം 10 - 15 പേർക്ക് രോഗം പകർത്തുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. രോഗസാന്ദ്രത കൂടുതലുള്ള പ്രദേശത്തു താമസിക്കുന്നവർ, അണുവിമുക്തമല്ലാത്ത സൂചി ഉപയോഗിച്ച് കുത്തിവയ്പുകൾ എടുക്കുന്നവർ, ദരിദ്രജനവിഭാഗങ്ങൾ, ആവശ്യത്തിന് വൈദ്യസേവനം ലഭിക്കാത്തവർ, ക്ഷയരോഗികളുമായി സമ്പർക്കമുള്ള കുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യസേവന രംഗത്തുള്ളവർ എന്നിവരും രോഗം പിടിപെടുന്നതിന് ഉയർന്ന സാധ്യതയുള്ളവരാണ്.
നിലവിൽ രോഗമുള്ളവരിൽ നിന്നു മാത്രമേ ക്ഷയരോഗം പകരുന്നുള്ളൂ. അതായത്, രോഗാണുക്കൾ ശരീരത്തിൽ ഉണ്ടെങ്കിലും നിലവിൽ രോഗം ഇല്ലാത്തവരിൽ നിന്ന് രോഗം പകരുന്നില്ല. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാധ്യത, അന്തരീക്ഷത്തിലെത്തുന്ന രോഗകാരിയായ സ്രവകണങ്ങളുടെ എണ്ണം, വായുസഞ്ചാരം, സമ്പർക്കമുള്ള കാലദൈർഘ്യം, രോഗാണുവിന്റെ അതിജീവനശേഷി എന്നിവയെ ആശ്രയിച്ചിരിയ്ക്കുന്നു. അതിനാൽ, നിലവിൽ രോഗമുള്ളയാളെ മറ്റുള്ളവരിൽ നിന്നു മാറ്റി നിർത്തി ഫലപ്രദമായ ചികിത്സ നൽകുന്നതിലൂടെ രോഗപകർച്ചയുടെ ശൃംഖലയ്ക്ക് തടയിടാം. ആന്റിബയോട്ടിക്കുകൾ ഫലപ്രദമാകുന്നുവെങ്കിൽ രണ്ടാഴ്ച കൊണ്ട് സമ്പർക്കമുള്ളവർക്ക് രോഗം പകരാനുള്ള സാധ്യത അവസാനിയ്ക്കുന്നു.
https://www.facebook.com/Malayalivartha