പാനിക് അറ്റാക്ക്, ഹാര്‍ട്ട് അറ്റാക്ക് അല്ല
ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങളും പ്രകടനങ്ങളുമുള്ള എന്നാൽ ഹാർട്ട് അറ്റാക് അല്ലാത്ത ഒന്നാണ് പാനിക് അറ്റാക് .ഹൃദയാഘാതമാണെന്ന് സംശയിച്ച് ആശുപത്രിയിലെത്തുന്ന അറ്റാക്ക് കേസുകളില്‍ പലതും യഥാര്‍ത്ഥത്തില്‍ ഹാര്‍ട്ട് അറ്റാക്ക് അല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് 'പാനിക് അറ്റാക്ക് . ഈ സമയത്ത്, കിതപ്പ്, ശക്തമായുള്ള ഹൃദയമിടിപ്പ്, തലചുറ്റല്‍, മസിലുകള്‍ക്ക് പിരിമുറുക്കം, വിറയല്‍ തുടങ്ങിയ ശാരീരിക ലക്ഷണങ്ങളായിരിക്കും അനുഭവപ്പെടുക. കിതപ്പ്,ശക്തമായ ഹൃദയമിടിപ്പ്,വിറയല്‍,ഓക്കാനം,തലവേദന,അടിവയറ്റില്‍ കോച്ചിപ്പിടുത്തം,
വിയര്‍ക്കല്‍,തലയ്ക്ക് ഭാരക്കുറവ്,തരിപ്പ് അല്ലെങ്കില്‍ മരവിപ്പ്,അമിത തണുപ്പ് അല്ലെങ്കില്‍ ചൂട് ,മരിക്കുമെന്ന ഭയം എന്നീ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.
ഭയപ്പെടുന്നതിന് പ്രത്യക്ഷമായ കാരണങ്ങള്‍ ഒന്നുമില്ലാതെയും അപ്രതീക്ഷിതമായും ആവര്‍ത്തിക്കുന്ന രീതിയിലും പാനിക് അറ്റാക്ക് ഉണ്ടാകാം. നീണ്ടുനില്‍ക്കുന്നതും അടിക്കടി ഉണ്ടാകുന്നതുമായ പാനിക് അറ്റാക്കിന് ചികിത്സ നല്‍കാതെ അവഗണിച്ചാല്‍, രോഗിയുടെ മാനസികാവസ്ഥയെ തന്നെ ബാധിച്ചേക്കാം .
മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളെപ്പോലെ, പാനിക് അറ്റാക്കിന്റെയും കൃത്യമായ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജനിതക കാരണങ്ങള്‍, കടുത്ത പിരിമുറുക്കം, ഒരാള്‍ക്ക് വികാരങ്ങളെയും പ്രവൃത്തികളെയും നിയന്ത്രിക്കാനുള്ള കഴിവ്, തലച്ചോറില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവയ്ക്ക് പാനിക് അറ്റാക്കുമായി ബന്ധമുണ്ടെന്ന് കരുതുന്നു.
ഭീഷണികളോടുള്ള ശരീരത്തിന്റെ നൈസര്‍ഗികമായ പ്രതികരണം പാനിക് അറ്റാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചില പഠനങ്ങളില്‍ പറയുന്നു. അതേസമയം, പാനിക് അറ്റാക്കിന്റെ പ്രേരകം എന്തെന്ന് വ്യക്തമായിരിക്കില്ല.
പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങളും സൂചനകളും പെട്ടെന്നായിരിക്കും പ്രത്യക്ഷപ്പെടുക. പത്ത് മിനിറ്റിനുള്ളില്‍ ഇത് ഉച്ചസ്ഥായിയിലാവുകയും 20-30 മിനിറ്റിനുള്ളില്‍ അല്ലെങ്കില്‍ പരമാവധി ഒരു മണിക്കൂറിനുള്ളില്‍ ശമിക്കുകയും ചെയ്യും.
പാനിക് അറ്റാക്കുകളെ പ്രതിരോധിക്കുന്നതിന് കൃത്യമായ വഴികളൊന്നുമില്ല. സ്ഥിരമായ വ്യായാമം, നേരത്തെ ചികിത്സ തേടല്‍, ചികിത്സയില്‍ മുടക്കം വരുത്താതിരിക്കല്‍ തുടങ്ങിയവ സഹായകമാവും. വിശദമായ ശാരീരിക-മാനസിക പരിശോധനകളിലൂടെ രോഗം പാനിക് ഡിസോര്‍ഡറാണെന്ന് തെളിഞ്ഞാല്‍ ഒരു മനോരോഗവിദഗ്ദ്ധന്റെ ചികിത്സയാണ് അഭികാമ്യം.
https://www.facebook.com/Malayalivartha