വീടുപണി; മലയാളിയുടെ അബദ്ധങ്ങൾ.
താമസിക്കാൻ സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ഇത് പലപ്പോഴും ആർഭാടത്തിനും മേനി പറച്ചിലിനും ഉള്ള ഒരു ഉപാധിയായി മാറുന്നു. കയ്യിലുള്ളതും കടം വാങ്ങിയതുമെല്ലാം കൂട്ടി എടുക്കാൻ വയ്യാത്ത ഭാരമാകുമ്പോഴാണ് പലരും ഇതേക്കുറിച്ചു ചിന്തിക്കുന്നത്. വീടുപണിയുമ്പോൾ ഇത്തരം ധാരാളിത്തങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. സാധാരണയായി കണ്ടു വരുന്ന ചില കാര്യങ്ങൾ പറയാം.
വീടിനു മുകളിൽ ടെറസിലായി പാർട്ടി ഏരിയ വേണമെന്നും വിശാലമായ ബാൽക്കണി വേണമെന്നും പറയുന്നവരുണ്ട്. ആദ്യ ദിവസങ്ങളിലെ ആരംഭശൂരത്വം അവസാനിച്ചാൽ അവിടേക്ക് പിന്നെ ആരും പോവാതാവും. വല്ലപ്പോഴും ഒന്നടിച്ചുവാരി വൃത്തിയാക്കാൻ അവിടെ കാൽ കുത്തിയാലായി
.
ഇനി വീട്ടിൽ കൊച്ചുകുട്ടികളുണ്ടെങ്കിൽ കൃത്യമായ നോട്ടമെത്തിയില്ലെങ്കിൽ കാൽ വഴുതി താഴെ വീഴാൻ ബാൽക്കണിയിൽ നിന്നുള്ള ഏന്തിനോട്ടം തന്നെ ധാരാളം. അതോടെ ബാൽക്കെണി ഒരു കെണിയായി തോന്നാൻ തുടങ്ങും.
അതുപോലെ അടുത്തകാലത്തായി കണ്ടുവരുന്ന ഒന്നാണ് പോഷ് ബാത്റൂമുകൾ.
ഒരു ശരാശരി മലയാളിയുടെ ബാത്‌റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നൊക്കെ തരംതിരിച്ചുണ്ടെങ്കിലും ഏതാണ്ട് എല്ലായിടവും വെള്ളത്തിൽ നനഞ്ഞു കുളിച്ചിട്ടുണ്ടാകും. അടിസ്ഥാനപരമായി നമ്മളെല്ലാം വെള്ളത്തിൽ നീന്തിത്തുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ബാത്റൂമുകളുടെ പരിണാമഘട്ടത്തിൽ ജാക്യൂസി വന്നു. ടബ് വന്നു. ക്യുബിക്കിൾ വന്നു. ഇതിൽ ടബ് കാലഘട്ടമാണ് രസകരം. ഏതാണ്ട് 35000 രൂപയെങ്കിലുമാകും ചെറിയൊരെണ്ണം ഫിറ്റ് ചെയ്യാൻ. ബാത്റൂമിലെ പകുതിയിലധികം സ്പെയ്സും ഇതങ്ങു കൊണ്ടുപോകും. വൃത്തിയാക്കി വെക്കുന്ന മെനക്കേട് അതിലധികവും . ആദ്യത്തെ പകിട്ട് കഴിഞ്ഞാൽ പൊതുവെ ആരും പിന്നെ ഈ കുളിമുറികളിലേക്ക് കയറി നോക്കാറ് പോലുമില്ല.
പലപ്പോഴും വീട്ടമ്മയുടെ നിർബന്ധമാകും വലിയ അടുക്കളയും സ്റ്റോർ റൂമും. പണ്ട് കാലത്തു ഇത് അത്യാവശ്യവുമായിരുന്നു. അടുക്കാലയിൽ കയറാനും സഹായിക്കാനും കുടുംബങ്ങൾ തന്നെ ധാരാളം ഉണ്ടായിരുന്നു.
ഇന്ന് അണുകുടുംബങ്ങളിൽ ഇത്ര വലിയ വർക്ക് ഏരിയയുടെയും അടുക്കളയുടെയും ആവശ്യമില്ല.പ്രതേകിച്ചു ജോലിക്കു പോകുന്ന വീട്ടമ്മമാർക്ക് കയ്യകലത്തിൽ എല്ലാം എടുക്കാൻ പറ്റുന്ന ചെറുതും സൗകര്യമുള്ളതുമായ അടുക്കളയാണ് അഭികാമ്യം.
നല്ല വിശാലമായ ബെഡ്‌റൂം. ലിവിങ്ങിനെക്കാളും വലുപ്പം വേണം! കിടപ്പുമുറി ഒരു വിശ്രമകേന്ദ്രമാണെന്നു പലപ്പോഴും മലയാളികൾ മറക്കുന്നു. ഡ്യൂട്ടിയൊക്കെ കഴിഞ്ഞു മുറിയിലെത്തുന്നതുതന്നെ ഉറക്കം തൂങ്ങിയായിരിക്കും.
ഇതിനിടയിൽ എൽഇഡി ടിവി ഓൺ ചെയ്യുന്നതുപോലും ചിലപ്പോൾ മറന്നെന്നു വരും. പുതപ്പിനടിയിൽ മൂടിപ്പുതച്ചുറങ്ങുമ്പോൾ ബെഡ്റൂമിന്റെ വിശാലത ആസ്വദിക്കാൻ എവിടെ നേരം? കിടപ്പുമുറി വിശാലമായതു കാരണം വലുപ്പം വേണ്ട പലയിടവും ഇടുങ്ങിപ്പോകുകയും ചെയ്യും.
മോഹൻലാൽ- രഞ്ജിത്ത് സിനിമകൾ കണ്ടും പഴയ കാല പ്രതാപത്തിന്റെ ഓർമ്മപ്പെടുത്തലായിട്ടും മുറ്റത്തൊരു നടുമുറ്റവും തുളസിത്തറയും കൊതിക്കുന്നവരുണ്ട്. ചെറിയ പ്ലോട്ടുകളിലെ വീടുകളിൽ, നടുമുറ്റമുണ്ടാക്കുമ്പോൾ സ്ക്വയർഫീറ്റ് ഏരിയ ഗണ്യമായി കൂടുമെന്നത് ഒരു യാഥാർഥ്യമാണ്. അനാവശ്യമായ വരാന്തകളും മറ്റും യൂട്ടിലിറ്റി ഇല്ലാതെ 70-80 സ്ക്വയർഫീറ്റെങ്കിലും നഷ്ടപ്പെടുത്തും.എങ്കിലും നടുമുറ്റത്തിരുന്നു മഴകാണണമെന്ന വാശിയിൽ സ്കോയർഫീറ്റ് കൂടുതലാകുന്നതും പോക്കറ്റ് കാലിയാകുന്നതും കണക്കിലെടുക്കില്ല.
ആദ്യമഴ എല്ലാവരും ആവേശത്തോടെ കണ്ടിരിക്കും. അന്ന് നടുമുറ്റത്തിനു ചുറ്റിലും വരാന്തയിലേക്ക് തെറിക്കുന്ന മഴവെള്ളം തൂത്തുകളയാൻ വീട്ടുകാർക്കെല്ലാം ഉത്സാഹമായിരിക്കും. എന്നാൽ അന്നു മാത്രമല്ലലോ മഴ പെയ്യുന്നത്. കേരളത്തിന്റെ ഋതുകാലമനുസരിച്ച് മഴ ഒക്ടോബർ വരെ നീളും. പിന്നെ മഴ വരാന്തയിലേക്ക് തെറിച്ചു വീഴുന്നത് അലർജിയാകും. വഴുക്കിവീഴലും കൂടിയാകുമ്പോൾ പിന്നത്തെ കാര്യം പറയണോ?
സ്‌കൂളിൽ ഏഴുമണിക്കൂറോളം ക്‌ളാസിലിരുന്ന കുട്ടിയെ വീണ്ടും സ്റ്റഡി റൂമിലിരുത്തുന്നത് ക്രൂരതയാണെന്നേ പറയാൻ കഴിയൂ. ഇതിനായി 200 സ്ക്വയർഫീറ്റെങ്കിലും അധികം വേണ്ടി വരും.
കാർട്ടൂൺ രസിച്ചിരിക്കുന്ന പ്രായം കഴിഞ്ഞാലും മിക്കി മൗസും കാർട്ടൂൺ കഥാപാത്രങ്ങളുമൊക്കെയായിരിക്കുംചുവർ അലങ്കരിക്കുക!
ലിവിങ് റൂമിലെ ഇൻ ബിൽട് സോഫകളും ഷോ കേസുകളും ദിവാനുമെല്ലാം ഇതുപോലെ പൊങ്ങച്ചത്തിനു വേണ്ടി പണിത് വെട്ടിലായ കഥ പറയുന്നവയാണ്
ഇത്തരം അനാവശ്യ ആഡംബരങ്ങൾ ഒഴിവാക്കി ചെറുതും സൗകര്യമുള്ളതുമായ വീട് പണിയുന്നതാണ് നല്ലത്
https://www.facebook.com/Malayalivartha