കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിച്ച മൊത്തവില സൂചികയുടെ ബാസ്‌കറ്റില്‍ ഇടം പിടിച്ച് ദേശീയ അംഗീകാരം നേടി ചക്കയും!
ഇനി ചക്കയുടെ വില ഒരു രൂപ കുറഞ്ഞാലും കൂടിയാലും അത് നിങ്ങളുടെ ജീവിതത്തെ ആകെമൊത്തം ബാധിച്ചേക്കാം. ചക്കവില കൂടിയാല്‍ ഇനി രാജ്യത്തിന്റെ വിലപ്പെരുപ്പത്തോതില്‍ ചലനമുണ്ടാകും. റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന സമിതിയെക്കൊണ്ട് അടിസ്ഥാന പലിശ നിരക്ക് കൂട്ടണോ കുറയ്ക്കണോ എന്ന നിര്‍ണായ തീരുമാനമെടുപ്പിക്കുന്ന ഭക്ഷ്യവിലപ്പെരുപ്പത്തോതില്‍ ഇനിമുതല്‍ ചക്കവിലയും പരിഗണിക്കപ്പെടും.
അതായത്, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അളവുകോലില്‍ ചക്ക അവിഭാജ്യ ഘടകമായിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിച്ച മൊത്തവില സൂചികയുടെ ബാസ്‌കറ്റില്‍ കേരളത്തിന്റെ ദേശീയ ഫലവും കയറിക്കൂടിയിരിക്കുന്നു. ചക്ക ഇന്ത്യക്കാരുടെ പുതിയ മെനുവില്‍ ഇടംപിടിച്ച ന്യൂജെന്‍ ഭക്ഷണമാണെന്ന് സര്‍ക്കാരും അംഗീകരിച്ചിരിക്കുന്നു.
മൊത്തവില സൂചികയുടെ അടിസ്ഥാന വര്‍ഷം 2004-2005ല്‍ നിന്ന് 2011-12 ആയി പുതുക്കി നിശ്ചയിച്ചപ്പോഴാണ് വിലപ്പെരുപ്പ സൂചിക നിര്‍ണയിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ പട്ടികയില്‍ ഇടം പിടിച്ച് ചക്ക ദേശീയ പദവി നേടുന്നത്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) നിരക്കുമായി യോജിപ്പിക്കാനാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസും വ്യവസായനയ വകുപ്പും വ്യവസായ മന്ത്രാലയവും ചേര്‍ന്നു മൊത്തവില സൂചികയുടെയും വ്യാവസായികോല്‍പാദന സൂചികയുടെയും അടിസ്ഥാന വര്‍ഷം പരിഷ്‌കരിച്ചത്. ആളുകളുടെ ഭക്ഷണക്രമത്തിലും ജീവിത രീതിയിലും വന്ന മാറ്റങ്ങള്‍ കണക്കാക്കിയാണ് കാലോചിതമായ പരിഷ്‌കരണം. ഇത് ഏഴാം തവണയാണ് സാമ്പത്തിക സൂചികകളുടെ പരിഷ്‌കാരം.
ചക്കയുടെ കൂടെ പട്ടികയിലെത്തിയവരെ നോക്കിയാലറിയാം ചക്ക ഒരു താരം തന്നെയാണെന്ന്. പച്ചക്കറി പഴവര്‍ഗ പട്ടികയില്‍ ചക്കയ്‌ക്കൊപ്പം പുതുതായി ഇടം നേടിയത് കാരറ്റും വെള്ളരിയും റാഡിഷും വാള്‍നട്ടും മാതളവും പോലുള്ള പോഷ് ഐറ്റംസാണ്. മൊസാംബിയും പാവയ്ക്കയുമൊക്കെ വിലസൂചികാ പട്ടികയില്‍ ഇടം നേടുന്നതും ചക്കയ്‌ക്കൊപ്പം മാത്രമാണ്. ചക്കയുടെ ഉപയോഗം കൂടിയതും കൂടുതല്‍ മേഖലകളിലേക്കു ലഭ്യത വ്യാപിച്ചതും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വ്യാപ്തിയുമൊക്കെ ചക്കയ്ക്ക് അംഗീകാരം കിട്ടാന്‍ കാരണങ്ങളായി.
കാരറ്റിനും വെള്ളരിക്കുമൊപ്പം ചക്കയും രാജ്യത്തിന്റെ മൊത്തവില സൂചികാ ബാസ്‌കറ്റിലേക്കു വന്നതു നമ്മുടെ സംസ്ഥാന ഫലത്തിനു കിട്ടിയ അംഗീകാരമാണെന്നും ഇതുകൊണ്ട് കര്‍ഷകര്‍ക്കു പ്രയോജനമുണ്ടാകുമെന്നും കര്‍ഷകരും കാര്‍ഷികോല്‍പന്ന വ്യവസായികളും വിലയിരുത്തുന്നു. ചക്ക രാജ്യത്തിന്റെ കാര്‍ഷിക ഉത്പന്നമായി അംഗീകരിക്കപ്പെടുന്നതു ചക്കയുടെ വിലയില്‍ സ്ഥിരത ഉണ്ടാകാന്‍ കാരണമാകുമെന്ന് 'ജാക്ക്ഫ്രൂട്ട് 365' സ്ഥാപകന്‍ ജെയിംസ് വില്‍സണ്‍ പറയുന്നു.
വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും പ്രയോജനം ലഭിക്കും. വരള്‍ച്ചയുടെ കാലത്ത് സമൃദ്ധമായുണ്ടാകുന്ന ഫലത്തിനു വില സ്ഥിരത വന്നാല്‍ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. നിലവില്‍ തമിഴ്‌നാട്ടിലെ പണ്‍റുത്തിയില്‍ മാത്രമാണ് ചക്ക ഒരു വന്‍കൃഷിയായി നടത്തുന്നത്. കേരളത്തില്‍ കാര്‍ഷികാടിസ്ഥാനത്തില്‍ പ്ലാവ് നടാനും ഈ തീരുമാനം കാരണമാകും. കേരളത്തില്‍ ഇപ്പോഴുണ്ടാകുന്നതില്‍ 70% ചക്കയും പാഴായിപ്പോകുകയാണ്. ഈ സ്ഥിതിക്കും മാറ്റം വന്നേക്കാം.
https://www.facebook.com/Malayalivartha