സൗദിയിൽ അറബ് സംഗീതത്തിന്‍റെ രാജകുമാരനെ കെട്ടിപ്പിടിച്ച യുവതി അറസ്റ്റിൽ
റിയാദില്‍ സംഗീതപരിപാടിക്കിടയില്‍ വേദിയിലേക്ക് കയറി ഗായകനെ കെട്ടിപ്പിടിച്ച സൗദി സ്ത്രീ അറസ്റ്റില്‍. അറബ് സംഗീതത്തിന്റെ രാജകുമാരനെന്നറിയപ്പെടുന്ന മജീദ് അല്‍ മൊഹന്‍ദിസ് പടിഞ്ഞാറന്‍ നഗരമായ തൈഫിലെ വേദിയില്‍ പാടവെയാണ് യുവതി സ്റ്റേജില്‍ കയറി ആലിംഗനം നടത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഗാനം ആലപിക്കുന്നതിനിടെ ഹിജാബ് ധരിച്ച യുവതി വേദിയിലേക്ക് ഓടിക്കയറി ആലിംഗനം ചെയ്യുകയായിരുന്നു. അപ്പോള്‍ തന്നെ സുരക്ഷാ സംഘം യുവതിയെ പിടിച്ചുമാറ്റുകയും തിരിച്ച് ഇറക്കി വിടുകയും ചെയ്തു.അന്യ പുരുഷന്‍മാരുമായി പൊതുസ്ഥലത്ത് അടുത്തിടപഴകുന്നതിനു സൗദി അറേബ്യയില്‍ വിലക്കുണ്ട്. അറസ്റ്റിലായ യുവതി ക്രിമിനല്‍ നടപടിക്രമങ്ങള്‍ നേരിടേണ്ടിവരുമെന്ന് മക്ക പോലീസ് വക്താവ് അറിയിച്ചു.
അറബ് സംഗീതത്തിന്റെ രാജകുമാരന്‍ എന്നറിയപ്പെടുന്ന മൊഹന്ദിസ് പക്ഷേ സംഭവത്തില്‍ ഇതുവരെ പ്രതികരണവുമായി രംഗത്ത് വന്നിട്ടില്ല.സുരക്ഷാ ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനിടയിലും മൊഹന്‍ദിസിനെ യുവതി കെട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെട്ടിപ്പിടിക്കലിനുശേഷവും മൊഹന്‍ദിസ് സ്റ്റേജില്‍ ഗാനം ആലപിക്കുന്നതു തുടര്‍ന്നു.
യാഥാസ്ഥിതിക നിലപാടുകള്‍ പുലര്‍ത്തുന്ന സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ കീഴില്‍ നിരവധി പരിഷ്‌കാരങ്ങള്‍ സമീപകാലത്ത് കൊണ്ടു വരികയുണ്ടായി. നേരത്തെ പൊതുസ്ഥലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് സൗദി സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നു. ഫുട്ബോോള്‍ മത്സരം കാണുന്നതിനും വാഹനം ഓടിക്കുന്നതിനും സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനും പുതിയ പരിഷ്‌കാരത്തില്‍ അനുവാദം ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha