അറ്റ്‌ലസ് രാമചന്ദ്രനെ അഴിക്കുള്ളില്‍ തളച്ചിടുന്നതിന് പിന്നില്‍ മലയാളി പ്രവാസിയുടെ ഇടപെടല്‍? ; അറ്റ്ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?
ദുബായിലെ ബാങ്കുകളില്‍ നിന്നും 990 കോടിയോളം രൂപ കടം വാങ്ങി തിരിമറി നടത്തിയ ജൂവലറി ഉടമയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നപ്പോഴാണ് അത് അറ്റ്‌ലസ് രാമചന്ദ്രനാണോ എന്ന് മലയാളി സംശയിച്ചു തുടങ്ങിയത്. അറ്റ്ലസ് ഗ്രൂപ്പ് തകര്‍ച്ചയിലാണ് എന്നുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ‘ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം’ എന്ന ടാഗ് ലൈന്‍ മലയാളികളുടെ ഇടയില്‍ പ്രശസ്തനാക്കിയ രാമചന്ദ്രന്‍ അത്തരം ഒരു ഇടപാടില്‍ പെടില്ല എന്ന് ചിലരെങ്കിലും വിശ്വസിച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ അതു തകിടം മറിക്കുന്നതായിരുന്നു. സാമ്പത്തിക കുറ്റകൃത്യത്തിന് ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്ലസ് ജൂവലറി ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം. രാമചന്ദ്രന്റെ ആരോഗ്യ നില തീര്‍ത്തും വഷളായി. മോചനം സാധ്യമാക്കാനുള്ള ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ പൊളിഞ്ഞതായാണ് സൂചന. യുഎഇയില്‍ ഉന്നത സ്വാധീനമുള്ള മലയാളി വ്യവസായിയുടെ ഇടപെടലാണ് അറ്റ്ലസ് രാമചന്ദ്രന് വിനയാകുന്നത്.
വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടാത്തതും ഈ വ്യവസായിയുടെ സ്വാധീനത്തിന്റെ ഫലമാണ്. രാമചന്ദ്രന്റെ ആസ്തികള്‍ അടിച്ചെടുക്കാമെന്ന മോഹം പൊളിഞ്ഞതാണ് ഇപ്പോഴത്തെ ശത്രുതയ്ക്ക് കാരണം. അറ്റ്ലസ് ഗ്രൂപ്പിന്റെ ആശുപത്രികള്‍ മതിയായ തുകയ്ക്ക ഏറ്റെടുക്കാന്‍ ബിആര്‍ ഷെട്ടി തയ്യാറായിരുന്നു. ഇതോടെയാണ് അറ്റ്ലസ് രാമചന്ദ്രന്‍ മോചിതനാകുമെന്ന ശുഭ പ്രതീക്ഷ എത്തിയത്. അതിനിടെ രാമചന്ദ്രന്‍ മോചിതനായെന്ന വാര്‍ത്ത പോലും പ്രചരിച്ചു. എന്നാല്‍ മോചിതനായെന്ന വാര്‍ത്ത തെറ്റാണെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശരിയായ വാര്‍ത്തയല്ല. പണം നല്‍കാനുള്ള ബാങ്കുകളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നത് ശരിയാണ്.എന്നാല്‍ അദ്ദേഹം ജയില്‍ മോചിതനായിട്ടില്ല. ഉടന്‍ അതു സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആത്മവിശ്വാത്തിന് മങ്ങലേറ്റിരിക്കുന്നു.
ജയിലില്‍ അതീവ ദുഃഖിതനാണ് രാമചന്ദ്രന്‍. പലവിധ അസുഖങ്ങളും ബാധിച്ചിട്ടുണ്ട്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സ്വദേശിയായ അറ്റ്ലസ് രാമചന്ദ്രനെ 2015 ഡിസംബര്‍ 11ന് ദുബായ് കോടതി മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഇതിനൊപ്പം വിചാരണ നേരിടുന്ന മറ്റ് പല കേസുകളുമുണ്ട്. ഇതിലും ശിക്ഷ വിധിച്ചാല്‍ നാല്‍പതുകൊല്ലത്തില്‍ അധികം രാമചന്ദ്രന് ജയിലില്‍ കിടക്കേണ്ടിവരും. സാമ്പത്തിക കുറ്റമായത് കൊണ്ട് തന്നെ ബാങ്കില്‍ പണം അടച്ച് നിയമ നടപടി ഒഴിവാക്കാം. ഇതിന് കുടുംബം തയ്യാറാണ്. എന്നാല്‍ ചില പ്രവാസി മലയാളികള്‍ അറ്റ്ലസ് അകത്തു കിടന്നാല്‍ മതിയെന്ന നിലപാടിലാണ്. രാമചന്ദ്രന് അനുകൂലമായി നിലപാട് എടുത്താല്‍ ബാങ്കിലെ നിക്ഷേപം പിന്‍വലിക്കുമെന്ന ഭീഷണി പോലും അവര്‍ മുന്നോട്ട് വച്ചെന്നാണ് സൂചന. ഇതോടെ രാമചന്ദ്രന്റെ കുടുംബം നടത്തുന്ന ഒത്തുതീര്‍പ്പ ശ്രമങ്ങള്‍ താളം തെറ്റി.
ഇത് അറിഞ്ഞതോടെ മാനസികമായും ശാരീരികമായും അറ്റ്ലസ് രാമചന്ദ്രന്‍ ഏറെ തളര്‍ന്നു. ജയില്‍ മോചിതനായാല്‍ ബാങ്കുമായുള്ള കട ബാധ്യതകള്‍ തീര്‍ക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നത്. മസ്കറ്റിലെ ആശുപത്രിപ്രമുഖ വ്യവസായി ഡോ. ബി.ആര്‍.ഷെട്ടിക്ക് വിറ്റ പണം കടം വീട്ടാനുപയോഗിക്കും. എന്നാല്‍ കട ബാധ്യത തീര്‍ത്ത ശേഷം മാത്രമേ രാമചന്ദ്രനെതിരായ കേസ് തീര്‍ക്കൂവെന്നാണ് ചില ബാങ്കുകളുടെ നിലപാട്. കുടിശിഖ അടച്ച് പുറത്തിറങ്ങിയാല്‍ രാമചന്ദ്രന്‍ രാജ്യം വിട്ടേക്കുമെന്നാണ് ഇവര്‍ പറയുന്നത്. പതിനഞ്ചിലേറെ ബാങ്കുകളില്‍നിന്നാണ് അറ്റ്ലസ് ഗ്രൂപ്പ് 550 ദശലക്ഷം ദിര്‍ഹം (ആയിരം കോടിയോളം രൂപ) വായ്പയെടുത്തത്. അഞ്ചു കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബായിലുള്ളത്. ഇതില്‍ ഒന്ന് 3.4 കോടി ദിര്‍ഹത്തിന്റെ ചെക്കാണത്രേ. യുഎഇ ബാങ്കുകള്‍ക്കു പുറമെ, ദുബായില്‍ ശാഖയുള്ള ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡയില്‍നിന്നും വായ്പയെടുത്തിരുന്നു. ഇതില്‍ യുഎഇയിലെ രണ്ട് ബാങ്കുകളാണ് രാമചന്ദ്രന് തീര്‍ത്തും എതിരു നില്‍ക്കുന്നത്.
രാമചന്ദ്രന്റെ മകളും ഭര്‍ത്താവും വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജയിലിലാണ്. ഭാര്യ മാത്രമാണ് പുറത്തുള്ളത്. 22 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇതില്‍ 19 ബാങ്കുകള്‍ സമവായത്തിന് തയ്യാറായിട്ടുണ്ട്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ബാങ്കുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ദുബായ് പൊലീസ് രാമചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. 15 ബാങ്കുകളുടെയും അധകൃതര്‍ യോഗം ചേര്‍ന്ന്, യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. യുഎഇയിലെ ഒരു സ്വകാര്യ നിക്ഷേപ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രശ്ന പരിഹാരത്തിന് അറ്റ്ലസ് ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.
മൂന്നു പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച അറ്റ്ലസ് ജൂവലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അന്‍പതോളം ശാഖകളുണ്ട്; യുഎഇയില്‍ മാത്രം 12 ഷോറൂമുകള്‍. ഇവയുടെ ആസ്തിയെല്ലാം വിറ്റാല്‍ കാശെല്ലാം കൊടുത്തു തീര്‍ക്കാനാകും. എന്നാല്‍ അറ്റ്ലസ് രാമചന്ദ്രന്‍ ജയിലില്‍ ആയതിനാല്‍ കൃത്യമായ നിലപാട് എടുക്കാന്‍ ഭാര്യയ്ക്ക് ആകുന്നില്ല. ചുളുവിലയ്ക്ക് സ്വത്ത് തട്ടാന്‍ നിരവധി പേര്‍ രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് ബി ആര്‍ ഷെട്ടിയുടെ സഹായത്തോടെ കുടിശിഖ അടച്ച് രാമചന്ദ്രനെ പുറത്തിറക്കാന്‍ നീക്കം തുടങ്ങിയത്. പുറത്തിറങ്ങിയ ശേഷം രാമചന്ദ്രന്‍ നേരിട്ട് വസ്തുക്കള്‍ വിറ്റ് കടം തീര്‍ക്കാനായിരുന്നു തീരുമാനം. ഇതാണ് ഉന്നതരുടെ ഇടപെടലില്‍ അട്ടിമറിക്കപ്പെടുന്നത്. ഇതോടെ എല്ലാ വസ്തുവും എങ്ങനേയും വിറ്റ് രാമചന്ദ്രനെ പുറത്തെത്തിക്കേണ്ട അവസ്ഥയിലാണ് ഭാര്യ.തന്റെ ഭര്‍ത്താവിന് മനുഷ്യത്വപരമായ നീതി ലഭിച്ചില്ലെന്ന് ഇന്ദിര തിരിച്ചറിയുകയാണ്. രാമചന്ദ്രന്‍ ജയിലിലായ ശേഷം ആദ്യമായി ഇന്ദിരയുടെ മുഖം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഓജസോടെ രാമചന്ദ്രനൊപ്പം നിന്ന ഇന്ദിര ഇന്നാകെ മാറിയിരിക്കുന്നു. ആ മുഖത്തിലുണ്ട് അനുഭവിക്കുന്ന പീഡകളുടെ യഥാര്‍ത്ഥ ചിത്രം.
സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊണ്ടു പോകുമ്പോൾ മണിക്കൂറുകള്‍ക്കകം ഭര്‍ത്താവ് തിരിച്ചെത്തുമെന്നാണ് കരുതിയത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്രാഡജഡിയാണ് സംഭവിക്കാന്‍ പോകുന്നതിന്റെ ഒരു സൂചനയും അന്ന് ഉണ്ടായിരുന്നില്ല-ഖലീജ് ടൈംസിനോട് അവര്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. താനും അറസ്റ്റിന്റെ ഭീതിയിലാണെന്നും ഒരു ബിസിനസ്സിലും ബന്ധപ്പെട്ടിട്ടില്ലാത്ത തന്നേയും ബാങ്കുകള്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അവര്‍ പറയുന്നു. വാടകൊടുക്കാന്‍ പോലുമില്ലാത്ത അവസ്ഥയിലാണ് ഇന്ദിര ഇന്ന്. എങ്ങനേയും ഭര്‍ത്താവിനെ പുറത്തിറക്കണം. അതിന് ആരുടെ സഹായം എവിടെ നിന്ന് കിട്ടുമെന്ന് അറിയാതെ വേദനിക്കുകയാണ് ശതകോടീശ്വരനായിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ ഭാര്യയിന്ന്. പുറത്തിറങ്ങിയാല്‍ ഇന്ത്യയില്‍ അറ്റ്ലസ് വാങ്ങിക്കൂട്ടിയതും ഇപ്പോള്‍ പലമടങ്ങു വില വര്‍ധിച്ചതുമായ ചില വസ്തുക്കള്‍ വിറ്റാല്‍ പോലും രാമചന്ദ്രന് ബാധ്യത തീര്‍ക്കാം.
എന്നാല്‍ ഈ സ്വത്തില്‍ കണ്ണുള്ളവര്‍ അതിന് വിഘാതം സൃഷ്ടിക്കുകയാണ്. ഇതോടെ രാമചന്ദ്രന് അനുകൂലമായ നിയമ നടപടികള്‍ പോലും അട്ടിമറിക്കപ്പെടുകയാണ്. ഇതില്‍ ഗള്‍ഫിലുള്ള മലയാളികളെല്ലാം നിരാശരാണ്. രാമചന്ദ്രന്റെ കാരുണ്യത്തിന്റെ ഫലം അനുഭവിച്ചവരാണ് മലയാളികള്‍ ഏറെയും. ആശുപത്രികളിലും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലുമെല്ലാം മനുഷ്യത്വത്തിന്റെ ഇടപെടല്‍ വ്യക്തമായിരുന്നു. മുതലാളിയെന്നതില്‍ അപ്പുറം സഹജീവികളുടേതെന്ന പോലെ അദ്ദേഹം ഇടപെട്ടു. എന്നാല്‍ സാധാരണക്കാര്‍ എത്രക്കൂട്ടിയാലും രാമചന്ദ്രന്റെ ബാധ്യത തീര്‍ക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്. യുഎഇ ഭരണകൂടവുമായും ചര്‍ച്ചകള്‍ നടത്താനുള്ള സ്വാധീനം സാധാരണക്കാര്‍ക്കില്ലെന്നതും രാമചന്ദ്രന് വിനയാകുന്നത്. ഈ നിസ്സഹായത തന്നെയാണ് ഇന്ദിരയെ ഒറ്റപ്പെടുത്തുന്നതും. വായ്പ തട്ടിപ്പിന് പിന്നാലെ ഈ ജൂവലറികളിലെ ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേയ്ക്ക് കടത്തിയെന്നും ദുബായ് പൊലീസ് കണ്ടെത്തി. ഹാള്‍മാര്‍ക്ക് ചെയ്യാന്‍ സ്വര്‍ണം കൊണ്ടുപോയി എന്നായിരുന്നു ശൂന്യമായ ആഭരണശാലയിലെ ജീവനക്കാര്‍ നല്‍കിയ വിശദീകരണം. ഇതോടെയാണ് കുരുക്കുകള്‍ മുറുകിയത്.
രാമചന്ദ്രന്റെ ജനകീയ ഇടപെടലുകളെ കുറിച്ച് യുഎഇയ്ക്കും മതിപ്പാണ്. അവര്‍ക്കും രാമചന്ദ്രനെ ദ്രോഹിക്കണമെന്നില്ല. എന്നാല്‍ നിയമം കടുകട്ടിയാതിനാല്‍ പണം തിരിച്ചടച്ചാല്‍ മാത്രമേ മോചനം സാധ്യമാക്കാനാകൂ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ഉറപ്പു നല്‍കിയാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറുമാണ്. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വ്യവസായിയെ മറന്ന മട്ടാണ്. അതും സ്വത്ത് മോഹികളായ വമ്ബന്മാരുടെ ഇടപെടല്‍ മൂലമെന്ന വാദം സജീവമാണ്. സാധാരണക്കാരനായ പ്രവാസി മലയാളിയായിരുന്ന രാമചന്ദ്രന്‍ നായര്‍ അറ്റ്ലസ് രാമചന്ദ്രനായി വളര്‍ന്നത് അതിവേഗമായിരുന്നു. എന്നാല്‍, അതുപോലെ തന്നെ അവിശ്വസനീയമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ തകര്‍ച്ചയും ഉണ്ടായിരിക്കുന്നത്.
കുവൈത്തില്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു എംഎം രാമചന്ദ്രന്‍ നായരുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നാണ് അദ്ദേഹം അറ്റ്ലസ് രാമചന്ദ്രന്‍ നായരായി ഉയര്‍ന്ന് വന്നത്. കുവൈത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജുവല്ലറി തുറന്നത്. പലരില്‍ നിന്നുമായി മൂലധനം സമാഹരിച്ചുകൊണ്ടായിരുന്നു ഇത്. കുവൈത്തില്‍ നിന്നും യുഎഇയിലേക്ക് ജുവല്ലറി ശൃംഖല വ്യാപിപ്പിച്ചതോടെ പിന്നീട് വളര്‍ച്ചയുടെ പടവുകളായിരുന്നു രാമചന്ദ്രനെ കാത്തിരുന്നത്. 1980 കളുടെ അവസാനത്തോടെ ആയിരുന്നു ഇത്. പിന്നീട് ദുബായ് തന്നെയായി അറ്റ്ലസ് ജുവല്ലറിയുടെ പ്രധാന കേന്ദ്രം. ഗള്‍ഫില്‍ മാത്രമായി അറ്റ്ലസ് ജൂവലറിക്ക് 48 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമേ ഇന്ത്യയിലും നിരവധി ശാഖകള്‍ ജുവല്ലറിക്ക് ഉണ്ടായിരുന്നു. മറ്റ് പല പ്രമുഖ ജൂവലറിക്കാരും കച്ചവടത്തില്‍ അനീതി കാട്ടിയപ്പോഴും വിവാദങ്ങളില്‍ പെട്ടപ്പോഴും തല ഉയര്‍ത്തി പരിശുദ്ധ സ്വര്‍ണ്ണവും തങ്കവും വിറ്റ ആളായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍.
തന്റെ ബുദ്ധിയിലും കഠിന പരിശ്രമത്തിലും ആരെയും ഉപദ്രവിക്കാതെ നന്മയുടേയും, നീതിപൂര്‍വ്വമായും വഴിയിലൂടെ നടന്ന് ബിസിനസ് വളര്‍ത്തിയ മനുഷ്യന്‍ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ഏവര്‍ക്കും പറയാനുള്ളത്. സംശുദ്ധ ബിസിനസ്സുകാരനായിട്ടാണു അറ്റ്ലസ് രാമചന്ദ്രന്‍ അറിയപ്പെട്ടിരുന്നത്. മറ്റൂ പ്രമുഖ ജൂവലറികാര്‍ക്കെതിരെയും അനവധി ആരോപണങ്ങളുയര്‍ന്നപ്പോഴും അറ്റ്ലസിനെക്കുറിച്ച് നാളിതുവരെ ഒരു ആരോപണവും ആരും ഉന്നയിച്ചിരുന്നില്ല. നിര്‍ദ്ദോഷമായ ഒരു പൊങ്ങച്ചം ഒഴിച്ചാല്‍ നല്ല ഒരു വ്യക്തിത്വത്തിനുടമയായിരുന്നു രാമചന്ദ്രന്‍ എന്നും പറയുന്നവര്‍ കുറവല്ല. എന്നാല്‍ രാമചന്ദ്രന്‍ മറ്റ് സ്വര്‍ണ്ണകടകളില്‍ നിന്നൊക്കെ വ്യത്യസ്തമായി ഏറെ പ്രശസ്തിയും പെരുമയും സ്വന്തമാക്കിയിരുന്നത് മറ്റ് ഘടങ്ങള്‍ മൂലം ആയിരുന്നു എന്ന് വേണമെങ്കില്‍ പറയാം. സ്വന്തം സ്വര്‍ണ്ണക്കടയുടെ പരസ്യത്തില്‍ സ്വയം ശബ്ദം നല്‍കി രാമചന്ദ്രന്‍ പ്രശസ്തി നേടി. ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം എന്ന രാമചന്ദ്രന്റെ പരസ്യ വാചകം പിന്നീട് മിമിക്രി കലാകാരന്മാരുടെ ഇഷ്ട ഡയലോഗായി മാറുകയായിരുന്നു.
സാംസ്കാരിക പ്രവര്‍ത്തകന്‍ പ്രവാസികള്‍ക്കിടയിലെ മികച്ച സാംസ്കാരിക പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു രാമചന്ദ്രന്‍ നായര്‍. നിരവധി കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സിനിമാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകള്‍ നിര്‍മ്മിച്ചത് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാര്‍ വെഡിങ്ങ്, ടു ഹരിഹര്‍ നഗര്‍, തത്വമസി, ബോബൈ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു
https://www.facebook.com/Malayalivartha