ലോക വിനോദസഞ്ചാര ദിനത്തിൽ വിപുലമായ ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഖത്തര്‍ ടൂറിസം അതോറിറ്റി
സെപ്റ്റംബര്‍ 27 ഐക്യരാഷ്ട്രസഭയുടെ ലോക വിനോദസഞ്ചാരദിനമാണ്. അന്ന്
വിപുലമായ ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ് ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യുടിഎ).
ഖത്തറിനെ സംബന്ധിച്ചിടത്തോളം പുതിയ ദേശീയ വിനോദസഞ്ചാര മേഖലാ പദ്ധതിയുടെ പ്രഖ്യാപനം കൂടിയാണ് ഈ വിനോദസഞ്ചാര ദിനാചരണം. ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ റിസോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ ഹോട്ടലിലാണ് ആഘോഷപരിപാടികള്‍ നടത്തുന്നത്. സുസ്ഥിര ടൂറിസം-വികസനത്തിലേക്കുള്ള മാര്‍ഗം എന്നതാണ് ഇത്തവണത്തെ പ്രമേയം
അഞ്ച് വര്‍ഷത്തെ പദ്ധതിയിലൂടെ മേഖലയെ വൈവിധ്യവത്കരിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആഗോളതലത്തിലെ വിനോദസഞ്ചാര അതോറിറ്റികളും മന്ത്രാലയ പ്രതിനിധികളും മേഖലയിലെ വിദഗ്ധരും ഉള്‍പ്പെടുന്ന ലോക വിനോദസഞ്ചാരദിന ഫോറവും രാജ്യത്തെ പ്രവാസികളേയും പൗരന്മാരേയും ഉള്‍പ്പെടുത്തിയുള്ള പൊതു ആഘോഷവും സംഘടിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര പ്രതിനിധികള്‍ക്ക് രാജ്യത്തിന്റെ സാംസ്‌കാരിക, പൈതൃകക്കാഴ്ചകള്‍ കാണാനുള്ള അവസരവും ആഘോഷത്തിലൂടെ ലഭിക്കും.
ആഭ്യന്തര വിനോദസഞ്ചാരമേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതില്‍ ഖത്തറിന്റെ പ്രതിജ്ഞാബദ്ധത വ്യക്തമാണെും അതിന്റെ തെളിവാണ് 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സൗജന്യ വിസ പ്രവേശനം അനുവദിച്ചതെന്നും യുഎന്‍ഡബ്‌ള്യുടിഒ സെക്രട്ടറി ജനറല്‍ താലിബ് അല്‍ റിഫൈ പറഞ്ഞു.
വിനോദസഞ്ചാരമേഖലയിലെ ആഗോളപ്രതിനിധികള്‍ക്ക് ഒരുമിച്ചുകൂടാനുള്ള അപൂര്‍വ അവസരമാണ് ഫോറത്തിലൂടെ ലഭിക്കുന്നതെന്നും അന്താരാഷ്ട്ര പ്രതിനിധികള്‍ക്കിടയില്‍ ഖത്തറി പ്രാതിനിധ്യം ശക്തമാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ക്യുടിഎ ചീഫ് ടൂറിസം ഡെവലപ്‌മെന്റ് ഓഫീസര്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറഞ്ഞു.
ഒരുദിവസം മുഴുവന്‍ നീളുന്ന പരിപാടിയില്‍ നഗരസഭാ പരിസ്ഥിതിമന്ത്രി മുഹമ്മദ് അല്‍ റുമൈഹി, കായിക സാംസ്‌കാരികമന്ത്രി സലാ ബിന്‍ ഗാനിം അല്‍ അലി, ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍, സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി, മിഷെറിബ് റിയല്‍ എസ്റ്റേറ്റ് സിഇഒ ഹസ്സന്‍ അല്‍ തവാദി എന്നിവരും ഫോറത്തില്‍ പങ്കെടുക്കും.
2015-ല്‍ കൊളംബിയയില്‍ നടന്ന 21-ാമത് യുഎന്‍ ഡബ്‌ള്യുടിഒയുടെ ജനറല്‍ അസംബ്ലിയിലാണ് ഇൗ വര്‍ഷത്തെ ലോക വിനോദസഞ്ചാരദിനാചരണത്തിന്റെ ഔദ്യോഗിക ആഘോഷങ്ങളുടെ വേദിയാകാന്‍ ഖത്തര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
https://www.facebook.com/Malayalivartha