ആശ്രിത ലെവി ഒറ്റത്തവണ; മലയാളികള്‍ സൗദി വിടുന്നു
സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത ലെവി തവണകളായി അടയ്ക്കാന്‍ പറ്റില്ലെന്നും ഒരു വര്‍ഷത്തേക്കുള്ള ലെവി ഒറ്റത്തവണയായി മുന്‍കൂറായി അടയ്ക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് (പാസ്‌പോര്‍ട്ട് വിഭാഗം) അറിയിച്ചു. ഭീമമായ തുക താങ്ങാന്‍ കഴിയാത്തതിനാല്‍ മലയാളികളില്‍ ഭൂരിപക്ഷവും കുടുംബത്തെ നാട്ടിലേക്കു തിരിച്ചയയ്ക്കുകയാണ്. പ്രമുഖ സ്‌കൂളുകളിലെത്തി ടി.സി. അപേക്ഷകള്‍ ഇതിനു തെളിവാണ്.
റിയാദ്, ജിദ്ദ, ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ മാത്രം ടി.സി. സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരത്തിലേറെ അപേക്ഷകള്‍ ലഭിച്ചു. സ്‌കൂള്‍ അടയ്ക്കുമ്പോഴേക്കും ഇത് ഇരട്ടിയിലധികമാകുമെന്നാണു റിപ്പോര്‍ട്ട്. വിവിധ സ്വകാര്യ സ്‌കൂളുകളിലും വിദേശികള്‍ ടി.സിക്കു തിരക്കുകൂട്ടുകയാണ്. വിദേശികളാണ് മക്കളെ പഠിപ്പിക്കാനായി ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ത്തന്നെ 50 ശതമാനത്തോളം വിദ്യാര്‍ഥികള്‍ ടി.സി. വാങ്ങിപ്പോയ ഇന്റര്‍നാഷണല്‍ സ്‌കൂളുകളുണ്ട്. അടുത്ത വര്‍ഷം തുടങ്ങുമ്പോഴേക്കും 40 ശതമാനം സ്‌കൂളുകള്‍ക്കെങ്കിലും പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമെന്ന് ഇന്റര്‍നാഷണല്‍ സ്‌കൂള്‍സ് ദേശീയ കമ്മിറ്റി പ്രസിഡന്റ് സിയാദ് അല്‍റഹ്മത്ത് പറഞ്ഞു. പലരും ജീവനക്കാരെ പിരിച്ചുവിട്ടാണ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്.
ജൂലൈ ഒന്നാണ് സൗദിയില്‍ ആശ്രിത ലെവി നിലവില്‍ വന്നത്. വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസം 100 റിയാല്‍ വീതമാണു ലെവി. 2018 ജൂലൈ ഒന്നുമുതല്‍ ഇത് ഇരട്ടിയാകും (ഏകദേശം 40,800 രൂപ). ഭാര്യയും രണ്ടു കുട്ടികളും ഒപ്പമുള്ള കുടുംബനാഥന്‍ നല്‍കേണ്ടത് 7200 റിയാല്‍ (ഏകദേശം 1,22,400 രൂപ. 2019 ജൂലൈ മുതല്‍ ഓരോ ആള്‍ക്കും 300 റിയാലാണു ലെവി നിശ്ചയിച്ചിരിക്കുന്നത്. 2020 ജൂലൈയില്‍ ഇത് 400 റിയാലാകും. കുറഞ്ഞ വേതനക്കാരെയും കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളെയുമാണ് ആശ്രിത ലെവി ഏറ്റവുമധികം ബാധിക്കുക. 2020ല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം 400 റിയാല്‍ വച്ച് വര്‍ഷം 4,800 റിയാല്‍ അടയ്‌ക്കേണ്ടിവരും. ഇത്രയും ഭീമമായ തുക മുന്‍കൂര്‍ അടയ്ക്കാന്‍ കഴിയില്ലെന്നതിനാലാണ് പലരും കുടുംബത്തെ തിരിച്ചയയ്ക്കുന്നത്.
സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതും വേതനം കൃത്യമായി ലഭിക്കാത്തതും വര്‍ഷങ്ങളായി ശമ്പളം വര്‍ധിപ്പിക്കാത്തതും ഓവര്‍ടൈം അടക്കമുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും സൗദി ജോലിയുടെ ആകര്‍ഷകത്വം കുറയ്ക്കുകയാണ്.
https://www.facebook.com/Malayalivartha