ഇസ്രയേലുമായുള്ള സൗദി അറേബ്യയുടെ ഞെട്ടിക്കുന്ന രഹസ്യ ബന്ധങ്ങൾ പുറത്ത്, ഇറാനെ തോൽപിക്കാൻ ആരെയും കൂട്ടുപിടിക്കാനൊരുങ്ങി സൗദി
ഇറാന്റെ ഭീഷണി നേരിടാൻ സൗദി അറേബ്യയും ഇസ്രായേലും കൈകോർക്കുന്നു. ഇറാനെയും സഹായികളെയും നിയന്ത്രിക്കാൻ ഭിന്നതകള്‍ മറന്ന് ഒന്നിക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും.ഔദ്യോഗികമായി നയതന്ത്ര ബന്ധങ്ങളില്ലെങ്കിലും ഇസ്രായേലും സൗദിയും തമ്മില്‍ രഹസ്യ ബന്ധമുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈയിടെ ഇസ്രായേല്‍ സന്ദര്‍ശിച്ച് ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം സൗദി നിഷേധിക്കുകയുണ്ടായി. എന്നാല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള് പുറത്തുവരുന്നത്.
സൗദി അറേബ്യയുമായി തങ്ങള്‍ക്ക് രഹസ്യ ബന്ധങ്ങൾ ഉണ്ട് എന്നാണ് ഇസ്രായേലിന്റെ വെളിപ്പെടുത്തല്‍. ഇസ്രായേല്‍ മന്ത്രി സഭയിലെ അംഗം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിനോട് ഔദ്യോദികമായി പ്രതികരിക്കാന്‍ ഇരുരാജ്യങ്ങളും ഇതുവരെ തയ്യാറായിട്ടില്ല. സൗദിയുടെ പ്രഖ്യാപിത നിലപാടുകള്‍ ഇസ്രായേലുമായി ഇത്തരം ഒരു രഹസ്യ ബന്ധം അംഗീകരിക്കുന്നതല്ല എന്ന് കൂടി ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
ഇസ്രായേലിന്റെ ഊര്‍ജ്ജ മന്ത്രി യുവാല്‍ സ്റ്റീനിറ്റ്‌സ് ആണ് പശ്ചിമേഷ്യയെ തന്നെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സൗദി അറേബ്യയുമായി തങ്ങള്‍ക്ക് രഹസ്യ ബന്ധങ്ങള്‍ ഉണ്ട് എന്നായിരുന്നു അത്. ഇറാന്‍ വിഷയത്തില്‍ മാത്രമല്ല ഈ ബന്ധം എന്ന സൂചനയും നല്‍കുന്നുണ്ട് അദ്ദേഹം. ഇറാന്റെ നിലപാടുകള്‍ സൗദിക്കും ഇസ്രായേലിനും ഒരുപോലെ ഭീഷണിയാണ്. അതുകൊണ്ട് തന്നെ ഇറാനെതിരെയുള്ള നീക്കങ്ങളില്‍ ഇസ്രായേലും സൗദിയും പങ്കാളികളായേക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ലെബനന്‍ വിഷയം കത്തി നില്‍ക്കുമ്പോള്‍ ഇക്കാര്യത്തില്‍ ചില ചര്‍ച്ചകള്‍ നടന്നതായിപ്പോലും വാര്‍ത്തകള്‍ പുറത്ത് വന്നു.
ഇസ്രായേലുമായി അറബ് രാജ്യങ്ങള്‍ക്ക് അത്ര നല്ല ബന്ധമല്ല ഉള്ളത്. ഇസ്രായേല്‍ രൂപവത്കരണവും അതിനോടനുബന്ധിച്ച് നടന്ന 1967 ലെ പശ്ചിമേഷ്യന്‍ യുദ്ധവും പലസ്തീന്‍ വിഷയവും എല്ലാം ഇപ്പോഴും ചര്‍ച്ചകളില്‍ നിന്ന് മാഞ്ഞിട്ടില്ല. 1967 ലെ യുദ്ധത്തില്‍ ഇസ്രായേല്‍ അറബ് രാജ്യങ്ങളില്‍ നിന്ന് പിടിച്ചെടുത്ത സ്ഥലങ്ങള്‍ വിട്ടുകൊടുക്കാതെ അവരുമായി ഒരു ബന്ധവും വേണ്ട എന്നായിരുന്നു ഇത്രനാളും സൗദി അറേബ്യയുടെ നിലപാട്.
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ ഏറിയതിന് ശേഷം ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് ഒരു ദൗത്യ സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. ഈ ദൗത്യ സംഘം സൗദി അറേബ്യ സന്ദര്‍ശിച്ചിട്ടും ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തെറ്റുള്ളതായി ആരും കണക്കാക്കുന്നില്ല. ഇസ്രായേല്‍ മന്ത്രി പറയുന്നത് തങ്ങള്‍ക്ക് സൗദി അറേബ്യയുമായി മാത്രമല്ല, പല രാജ്യങ്ങളുമായും ഇത്തരത്തിലുള്ള രഹസ്യ ബന്ധങ്ങള്‍ ഉണ്ട് എന്നാണ്. അതില്‍ മുസ്ലീം രാജ്യങ്ങളും അറബ് രാജ്യങ്ങളും ഉള്‍പ്പെടുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ആ രാജ്യങ്ങളുട താത്പര്യം പരിഗണിച്ചാണ് ബന്ധം വെളിപ്പെടുത്താത് എന്ന വിശദീകരണം ആണ് അദ്ദേഹം നല്‍കിയത്.
ഇത് സംബന്ധിച്ച് സൗദി അറേബ്യന്‍ വിദേശ കാര്യമന്ത്രി ആദേല്‍ ജുബൈര്‍ പ്രതികരിച്ചിട്ടുണ്ട്. ഇസ്രായേല്‍- പലസ്തീന്‍ പ്രശ്‌നം പരിഹരിച്ചത് ശേഷം മാത്രമേ ഇസ്രായേലുമായി ഏത് തരത്തിലുള്ള ബന്ധവും ഉണ്ടാക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത് ഇതുവരെ സംഭവിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഇസ്രായേലുമായി ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ മറ്റ് വിധത്തിലാണെന്ന് പറയാതിരിക്കാന്‍ ആവില്ല. ഇറാനെതിരെയുള്ള രഹാസ്യാന്വേഷണ വിവരങ്ങള്‍ വേണമെങ്കില്‍ സൗദിക്ക് കൈമാറാമെന്ന് കഴിഞ്ഞ ആഴ്ചയില്‍ ആയിരുന്നു ഇസ്രായേല്‍ സൈകിന മേധാവി പറഞ്ഞത്.
പൊതുജനാഭിപ്രായം എതിരാവുമെങ്കിലും ഇസ്രായേലുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ എഴുതിയ രഹസ്യ കത്ത് കഴിഞ്ഞ ദിവസം ലബനാന്‍ ദിനപത്രമായ അല്‍ അഖ്ബാര്‍ പുറത്തുവിട്ടിരുന്നു. ഇറാനെതിരായ സംയുക്ത നീക്കത്തില്‍ ആവശ്യമായ രഹസ്യാന്വേഷണ പിന്തുണ സൗദി അറേബ്യക്ക് നല്‍കാന്‍ ഇസ്രായേല്‍ ഒരുക്കമാണെന്ന് ഇസ്രായേല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഗാദി എയ്സെന്‍കോട്ട് ഒരു അഭിമുഖത്തില്‍ അറിയിച്ചു. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗദി ഉടമസ്ഥതയിലുള്ള ഇലാഫ് ഓണ്‍ലൈന്‍ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൈനികത്തലവന്‍ ഇക്കാര്യം പറഞ്ഞത്.
മധ്യപൗരസ്ത്യ ദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കുകയാണ് ഇറാന്റെ ലക്ഷ്യം. ഹിസ്ബുല്ല പോലുള്ള സായുധ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയും അറബ് രാജ്യങ്ങളില്‍ ആയുധനിര്‍മാണ ശാലകള്‍ സ്ഥാപിച്ചും മേഖലയെ അസ്ഥിരപ്പെടുത്താനാണ് ഇറാന്‍ ശ്രമിക്കുന്നത്. മിതവാദികളായ മറ്റ് അറബ് രാജ്യങ്ങളുമായും ഇക്കാര്യത്തില്‍ സഹകരിക്കാനും രഹസ്യാന്വേഷണ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൈമാറാനും ഇസ്രായേല്‍ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. സൗദി അറേബ്യയ്ക്കും ഇസ്രായേലിനുമിടയില്‍ പൊതുവായ താല്‍പര്യങ്ങള്‍ ഏറെയുണ്ടെന്നും പരസ്പര സഹകരണത്തിന് ഏറെ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha