സൗദിയിലെ റെയ്‌ഡിൽ ഒന്നേമുക്കാല്‍ ലക്ഷത്തോളം വിദേശികൾ പിടിയിൽ; പിടിയിലായവരില്‍ നിരവധി മലയാളികളും
സൗദിയിൽ നിയമലംഘകര്‍ക്കായി നടത്തിയ റെയ്‌ഡിൽ ഒന്നേമുക്കാല്‍ ലക്ഷത്തോളം വിദേശികളാണ് പിടിയിലായിരിക്കുന്നത്. നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. പൊതുമാപ്പ് അവസാനിച്ചതിനെ തുടര്‍ന്നു നവംബർ പതിനഞ്ചിനാണ് നിയമലംഘകര്‍ക്കായി ഇങ്ങനെയൊരു റെയ്ഡ് ആരംഭിച്ചത്.
റെയ്‌ഡിൽ മുപ്പതിനായിരത്തിലേറെ പേരെ നാടുകടത്തുകയുംചെയ്തു. നുഴഞ്ഞു കയറ്റത്തിനിടെ യമനികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് പിടിക്കപ്പെട്ടത്. ഇരുപത്തിനാല് ദിവസത്തിനിടയില്‍ നിയമലംഘകരായ 1,71,548 വിദേശികളെ അറസ്റ്റ് ചെയ്തതായി സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്ക് അഭയം നല്‍കുന്നത് ഉള്‍പ്പെടെയുള്ള സഹായം നല്‍കിയ എഴുപത്തിമൂന്നു സ്വദേശികളും പിടിയിലായി. ഇതില്‍ അമ്പത്തിയൊന്നു പേരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചതിനു ശേഷം വിട്ടയച്ചു.
പിടിക്കപ്പെട്ട 14,500 വിദേശികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതില്‍ 1891 പേര്‍ സ്ത്രീകളാണ്. 20374 നിയമലംഘകര്‍ക്കെതിരെ ഉടനടി ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. നാട്ടിലേക്ക് കയറ്റി വിടാനുള്ള യാത്രാ രേഖകള്‍ ശരിയാക്കാന്‍ 22464 പേരുടെ കേസുകള്‍ ബന്ധപ്പെട്ട എമ്പസികള്‍ക്ക് കൈമാറി. 30904 നിയമലംഘകരെ ഇതുവരെ നാടു കടത്തിയതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു. പിടിയിലായവരില്‍ നിരവധി മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്.
96,402 താമസ നിയമലംഘകരും 49502 തൊഴില്‍ നിയമലംഘകരും, 25644 അതിര്‍ത്തി സുരക്ഷാ നിയമലംഘകരും പിടിയിലായി. സൗദിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ 1975 പേര്‍ പിടിയിലായി. ഇതില്‍ എഴുപത്തിയെട്ടു ശതമാനം യമനികളും ഇരുപത്തിയൊന്നു ശതമാനം എത്യോപ്യക്കാരുമാണ്. ഇവരില്‍ 1585 പേരെ സ്വദേശത്തെക്ക് തിരിച്ചയച്ചു. വ്യാപാര നിയമങ്ങള്‍ പാലിക്കാതിരിക്കല്‍, നിയമവിരുദ്ധമായി വിദേശികളെ ജോലിക്ക് വെക്കല്‍ തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങള്‍.
https://www.facebook.com/Malayalivartha