' വാറ്റ് ' ന്റെ മറവിൽ അന്യായമായ അമിത വില !; 15 സ്ഥാപനങ്ങളെ ' താഴിട്ടു പൂട്ടി ' അബുദാബി സർക്കാർ
മൂല്യവര്‍ധിത നികുതിയുടെ മറവില്‍ സാധനങ്ങള്‍ക്ക് അന്യായമായി അമിത വില ഈടാക്കിയ അബുദാബി വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കനത്ത നടപടിയുമായി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. അമിത വില ഈടാക്കിയ 15 സ്ഥാപനങ്ങളാണ് അധികൃതർ അടച്ചു പൂട്ടിയത്.
വാറ്റ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഇറക്കിയ സർക്കുലറുകൾ പാലിക്കപ്പെടുന്നുണ്ടോയെന്ന പരിശോധനയിലാണ് അമിത വില ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങൾ സാമ്പത്തിക വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
സർക്കാർ നിർദ്ദേശിക്കപ്പെട്ട അഞ്ച് ശതമാനത്തേക്കാള്‍ കൂടുതല്‍ നികുതി ഈടാക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് സ്ഥാപനങ്ങൾക്കെതിരെയുള്ള കനത്ത നടപടി. വാറ്റ് നടപ്പാക്കിയതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ അനധികൃതമായി വില വര്‍ധിപ്പിക്കുന്നതായും ബില്ലുകളില്‍ കൃത്രിമം കാണിക്കുന്നതായും വ്യാപക പരാതി ഉയര്‍ന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സാമ്പത്തികകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയെ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ഫെബ്രുവരി 27 ന് ചോദ്യം ചെയ്യാനിരിക്കെയാണ് പുതിയ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
ഫെഡറല്‍ ടാക്സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ വാറ്റ് ഈടാക്കിയ സ്ഥാപനങ്ങള്‍ക്കും വാറ്റ് വരുന്നതിന് തൊട്ടുമുൻപ് അനധികൃതമായി വിലകൂട്ടിയവര്‍ക്കും നോട്ടീസ് നല്‍കിയതായും കമേഴ്ഷ്യല്‍ പ്രൊട്ടക്ഷന്‍ അഡ്മിനിസ്ട്രേഷന്‍ തലവന്‍ അഹ്മദ് തരിഷ് അല്‍ ഖുബൈസി അറിയിച്ചു.
വാറ്റിന്റെ മറവില്‍ അന്യായമായ വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട 505 പരാതികള്‍ ജനുവരിയില്‍ മാത്രം അബുദാബി സാമ്പത്തിക വികസന വകുപ്പിന് ലഭിച്ചിരുന്നു. വാറ്റുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് വകുപ്പിനെ അറിയിക്കണമെന്ന് അദ്ദേഹം ഉപഭോക്താക്കളോട് അറിയിച്ചു.
https://www.facebook.com/Malayalivartha