അപ്രതീക്ഷിതമായ കനത്ത മഴയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ വിഷക്കൂണുകള്‍ മുളച്ച് പൊങ്ങുന്നു; ജാഗ്രത നിർദ്ദേശവുമായി അധികൃതർ
ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴയെ തുടർന്ന് വിഷക്കൂണുകള്‍ മുളച്ച് പൊങ്ങുന്നു. ഇറാനിലെ പടിഞ്ഞാറന്‍ ഭാഗത്ത് വിഷക്കൂണ്‍ കഴിച്ച 11 പേര്‍ക്ക് മരണം സംഭവിച്ചു. 800ഓളം പേര്‍ ആശുപത്രിയിലായി. യഥാര്‍ത്ഥ കൂണുമായി സാമ്യമുള്ള വിഷക്കൂണ്‍ വേറിട്ടറിയാന്‍ സാധിക്കാത്തതാണ് അപകടത്തിന് കാരണമായി തീരുന്നത്.
കഴിഞ്ഞ മാസമുണ്ടായ അപ്രതീക്ഷിതമായ കനത്ത മഴയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പര്‍വത പ്രദേശങ്ങളിലാണ് ഇത്തരം കൂണുകൾ മുളച്ചുപൊങ്ങുന്നത്. കൂണിൽ നിന്നും വിഷം അകത്തായാല്‍ അതിന് ഫലപ്രദമായ ചികിത്സയില്ലെന്നതാണ് പ്രശ്നമായിത്തീരുന്നത്. ഇക്കൂട്ടത്തില്‍ നിരവധി പേര്‍ക്ക് പിന്നീട് ലിവര്‍ മാറ്റി വയ്ക്കേണ്ട അവസ്ഥയുണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രദേശവാസികള്‍ക്ക് ഇവയെ വേറിട്ടറിയാന്‍ സാധിക്കാത്തത് അവരെ അപകടത്തിലേക്ക് തള്ളി വിടുന്നുമുണ്ട്. ഇപ്പോള്‍ മരിച്ചിരിക്കുന്നവരും ആശുപത്രിയിലായവരും ഏത് പ്രത്യേക തരത്തിലുള്ള വിഷക്കൂണാണ് കഴിച്ചിരിക്കുന്നതെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇറാനിലെ കാട്ട് പ്രദേശങ്ങളില്‍ സാധാരണ കാണപ്പെടുന്ന വിഷക്കൂണുകളാണ് അമാനിറ്റ ഫാലോയ്ഡ്സ്, അല്ലെങ്കില്‍ ഡെത്ത് ക്യാപ്, എന്നിവ. കൂണ്‍ കഴിച്ച് ആശുപത്രിയിലാ ഏതാണ്ട് 50 ഓളം പേരുടെ നില ഗുരുതരമാണെന്ന് ഇറാനിലെ ടാസ്നിം ന്യൂസ് ഏജന്‍സി വെളിപ്പെടുത്തുന്നു.
കെര്‍മാന്‍ഷാ, കോര്‍ഡെസ്റ്റാന്‍, ലോറെസ്റ്റാന്‍,സാന്‍ജാന്‍, വെസ്റ്റ് അസര്‍ബൈജാന്‍, കോഹ്ഗിലുയെ, ബോയെര്‍ അഹമ്മദ്, ക്വാസ് വിന്‍, എന്നീ പ്രവിശ്യകളിലുള്ളവരെയാണ് വിഷക്കൂണ്‍ ബാധിച്ചിരിക്കുന്നത്. മരിച്ചവരില്‍ ഏഴ് പേര്‍ കെര്‍മാന്‍ഷാ പ്രവിശ്യയിലുള്ളവരാണ്. അപകടസാധ്യത വര്‍ധിച്ച സാഹചര്യത്തില്‍ ലൂസ് കൂണ്‍ വാങ്ങരുതെന്നും മറിച്ച് പായ്ക്കറ്റില് അടച്ച് സീല്‍ ചെയ്ത് ഷോപ്പുകളില്‍ വില്‍ക്കുന്ന കൂണുകള്‍ മാത്രമേ ഉപയോഗിക്കാവുള്ളു എന്ന് അധികൃതര്‍ നിർദ്ദേശം നൽകുന്നു.
https://www.facebook.com/Malayalivartha