'മെകുനു' തീരത്തേയ്ക്കടുക്കുന്നു; അവശ്യസാധങ്ങൾ ഒരുക്കി കൊടുങ്കാറ്റിനെ നേരിടാൻ നേരിടാൻ സലാലയ്ക്കൊപ്പം ജനങ്ങളും ഒരുങ്ങി
മസ്കത്ത്: സലാല, അല്‍വുസ്ത തീരങ്ങളില്‍ അടിച്ചുവീശാന്‍ സാധ്യതയുള്ള 'മെകുനു' ചുഴലിക്കാറ്റിനെ നേരിടാന്‍ മുന്‍കരുതല്‍ നടപടികളുമായി അധികൃതര്‍. ഇതിന്റെ ഭാഗമായി സര്‍ക്കാറിന്റെ വിവിധ വിഭാഗങ്ങള്‍ ബുധനാഴ്ച അടിയന്തര യോഗം ചേര്‍ന്നു. സിവില്‍ ഡിഫന്‍സ്, ദോഫാര്‍ നഗരസഭ, വിദ്യാഭ്യാസ മന്ത്രാലയം, ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി എന്നിവയുടെ അടിയന്തര യോഗങ്ങളാണ് ബുധനാഴ്ച നടന്നത്. മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.
ബുധനാഴ്ച ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ബുസൈദി സിവില്‍ ഡിഫന്‍സ് സബ് കമ്മിറ്റിയുടെ യോഗം വിളിച്ച് ഏറ്റവും പുതിയ സ്ഥിതിഗതി വിലയിരുത്തി. യോഗത്തില്‍ കാറ്റിനെ നേരിടാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം കൂടുതൽ മുന്നൊരുക്കം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ആവശ്യമുള്ള എല്ലാവര്ക്കും എല്ലാ സേവനങ്ങളും നല്‍കുകയും വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ സിവില്‍ ഡിഫന്‍സുമായി സഹകരിക്കണമെന്നും അവരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അനുസരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
സലാല മുനിസിപ്പാലിറ്റിയും ബുധനാഴ്ച അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മുനിസിപ്പാലിറ്റി തലവന്‍ ശൈഖ് സാലിം ബിന്‍ ഉഫൈത്ത് അല്‍ ഷന്‍ഫരിയുടെ അധ്യക്ഷതയിലാണ് അടിയന്തര നടപടികള്‍ അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്നത്. പ്രതിസന്ധി നേരിടാന്‍ സര്‍ക്കാറുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കര്‍മസേനകള്‍ രൂപവത്കരിക്കണമെന്നും ഇവയുമായി ആശയ വിനിമയം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭ നിരവധി അടിയന്തര ടീമുകള്‍ക്ക് രൂപം നല്കി.
പൊതുജനങ്ങള്‍ മുനിസിപ്പാലിറ്റിയുമായി 1771 എന്ന കാള്‍ സെന്റർ വഴിയും സോഷ്യല്‍ മീഡിയ വഴിയും ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. മന്ത്രി മദീഹ ബിന്ത് അഹ്മദ് അല്‍ ശൈബാനിയയുടെ അധ്യക്ഷതയില്‍ നടന്ന വിദ്യാഭ്യാസ മന്ത്രാലയം യോഗം വിവിധ ക്ലാസുകളിലേക്കുള്ള ട്രാന്‍സ്ഫര്‍ ടെസ്റ്റുകള്‍ അടക്കം എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ തീരുമാനിച്ചു. പുതിയ പരീക്ഷാതീയതികള്‍ മന്ത്രാലയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം മെകുനുവിനെ നേരിടാന്‍ സലാലയിലെ ജനങ്ങളും ഒരുങ്ങി. റൊട്ടിയും മെഴുകുതിരിയും അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കരുതിവെക്കുന്ന തിരക്കിലായിരുന്നു ബുധനാഴ്ച സലാലയിലെ ജനങ്ങള്‍. ബുധനാഴ്ച വൈകീട്ടോടെ സലാലയില്‍ ആകാശം ഇരുണ്ടുകൂടാന്‍ തുടങ്ങിയിട്ടുണ്ട്. വൈകീട്ടോടെ സൂപ്പര്‍മാര്‍ക്കറ്റിലും വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് അനുഭവപ്പെടുകയും പല ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമം നേരിടുകയും ചെയ്തു.
https://www.facebook.com/Malayalivartha