ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിനൊടുവിൽ ഈദുൽ ഫിത്വർ വിശുദ്ദിയിൽ ഒമാൻ
മസ്കത്ത്: ഒമാന്റെ വിവിധയിടങ്ങളിലെ മസ്ജിദുകളിലും ഇൗദ്ഗാഹുകളിലുമായി നടന്ന പെരുന്നാള്‍ നമസ്കാരങ്ങളിലും സ്വദേശികളും വിദേശികളുമായി ആയിരങ്ങള്‍ പങ്കെടുത്തു. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെയും രാത്രി നമസ്കാരത്തിലൂടെയും ഖുര്‍ആന്‍ പാരായണത്തിലൂടെയുമെല്ലാം കൈവരിച്ച ജീവിതവിശുദ്ധിയും ആത്മനിയന്ത്രണവും ജീവിതത്തിലുടനീളം പുലര്‍ത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ഒാരോ വിശ്വാസികളും ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്.
മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഒമാന്റെ വിവിധയിടങ്ങളില്‍ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഇൗദ്ഗാഹുകള്‍ ഒരുക്കിയിരുന്നു. ഗാല അല്‍ റുസൈഖി മൈതാനത്ത് നടന്ന ഇൗദ്ഗാഹിനും ഖുതുബക്കും വാഗ്മിയും യുവ പണ്ഡിതനുമായ ശിഹാബ് പൂക്കോട്ടൂര്‍ നേതൃത്വം നല്കി.
ത്യാഗമാണ് വിശ്വാസമെന്നും ഇഷ്ടപ്പെട്ടത് ത്യജിക്കാനുള്ള സന്മനസ്സാണ് വിശ്വാസിയുടെ ഊര്‍ജമെന്നും അദ്ദേഹം ഖുതുബയില്‍ ഉണര്‍ത്തി. ഏതു പ്രതിസന്ധികള്‍ ഉണ്ടായാലും വിശ്വാസത്തിന്റെ ബലത്തില്‍ അതിനെ മറികടക്കാന്‍ സാധിക്കണം.
ബന്ധങ്ങള്‍ ചേര്‍ക്കണമെന്നും കുടുംബബന്ധങ്ങള്‍ മുറിക്കുന്നത് ദൈവത്തിന്റെ പക്കല്‍ വലിയ പാപമാണെന്നും അദ്ദേഹം ഉണര്‍ത്തി. റൂവി അല്‍ കറാമ ഹൈപ്പര്‍മാര്‍ക്കറ്റ് പരിസരത്ത് ഷമീര്‍ ചെന്ത്രാപ്പിന്നിയും വാദി കബീര്‍ ഇബ്നു ഖല്ദൂന് സ്കൂള്‍ മൈതാനിയില്‍ ജരീര്‍ പാലത്തും റൂവി അപ്പോളോ ഹോസ്പിറ്റല്‍ മൈതാനിയില്‍ ശബീബ് സ്വലാഹിയും സീബ് സൂഖ് അല്‍ ആംരി ഷോപ്പിങ് സെന്ററിൽ അബ്ദുല്‍ അസീസ് വയനാടും ബുഅലി അല്‍ വഹ്ദ സ്റ്റേഡിയത്തില്‍ താജുദ്ദീന് പെരുമ്പാവൂരും നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നല്കി.
വിവിധ മസ്ജിദുകളിലും മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നമസ്കാരങ്ങള്‍ നടന്നു. പെരുന്നാള്‍ നമസ്കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ച് ആശംസകള്‍ കൈമാറിയാണ് ഇൗദ്ഗാഹുകളില്നിന്ന് പിരിഞ്ഞത്. സലാല: ദോഫാര്‍ ക്ലബ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹിന് ഐ.എം.ഐ പ്രസിഡന്റ് ജി. സലീം സേട്ട് നേതൃത്വം നല്കി. വിശ്വാസികള്‍ ജീവിതം കൊണ്ട് മാതൃക സൃഷ്ടിക്കണമെന്നും റമദാനില്‍ നേടിയെടുത്ത ആത്മീയ ഉൗര്‍ജം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha