സിയൂഹിൽ ജനവാസ മേഖല രൂപപ്പെട്ടതോടെ കുശലായത് അലഞ്ഞു തിരിയുന്ന മൃഗങ്ങൾക്ക്; നിവാസികളുടെ പരാതികൾ കൊണ്ട് പൊറുതിമുട്ടി നഗരസഭ
ഷാര്‍ജ: ഷാര്‍ജയുടെ മരുഭൂപ്രദേശമായ അല്‍ സിയൂഹ് മേഖലയില്‍ അലഞ്ഞുനടക്കുന്ന മൃഗങ്ങള്‍ക്ക് ഇപ്പോൾ കുശാലാണ്. മലീഹ റോഡിന് സമീപത്തായി പുതിയ ജനവാസ മേഖല രൂപപ്പെട്ടതോടെ വിശപ്പുമാറ്റാന്‍ വീടിനു മുന്നിലും റോഡരുകിലുമായി വച്ച് പിടിപ്പിക്കുന്ന ചെടികളും മരങ്ങളും ആണ് ഇവ ഭക്ഷിക്കുന്നത്.
മുൻപ് രാവും പകലും ഒട്ടകങ്ങളും ആടുകളും മേഞ്ഞ് നടന്നിരുന്ന മേഖലയാണിത്. ഇവിടെ താമസക്കാരുടെ എണ്ണം കൂടിയതോടെ ചെടികള്‍ വെച്ചുപിടിപ്പിക്കുന്നത് കൂടിയതാണ് മൃഗങ്ങള്‍ക്ക് നല്ല കാലമുണ്ടാവാന്‍ കാരണം.
വീടിന് അലങ്കാരമായി, നട്ട് പിടിപ്പിച്ച ചെടികളെല്ലാം തിന്ന് തിമര്‍ക്കുകയാണ് മൃഗങ്ങള്‍. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ നഗരസഭയില്‍ കിട്ടുന്നുമുണ്ട്. മൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് കടന്ന് വരാതിരിക്കാന്‍ വേലികള്‍ തീര്‍ത്തിട്ടുണ്ട്. എന്നാല്‍ ചിലഭാഗങ്ങളിലെ കവാടങ്ങള്‍ അടക്കാന്‍ കാവല്‍ക്കാര്‍ മറന്ന് പോകുന്നതാണ് മൃഗങ്ങള്‍ റോഡിലും വീടുകള്‍ക്ക് സമീപവും എത്താന്‍ കാരണം.
മുള്‍ച്ചെടികള്‍ പോലും അപൂര്‍വ്വമായി വളരുന്ന പീതവര്‍ണമുള്ള മണ്ണാണ് സിയൂഹിന്റെ പ്രത്യേകത. പണ്ട് കാലം മുതല്‍ തന്നെ ഇവിടെ ബദുക്കളുടെ താമസ മേഖലകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് പാതകളോട് ചേര്‍ന്നായിരുന്നില്ല.
ചെടികള്‍ കുറവാണെങ്കിലും കാര്‍ഷിക -ക്ഷീരമേഖലകള്‍ ഈ ഭാഗത്തും ബദുക്കള്‍ തീര്‍ത്തിരുന്നു. വീടുകള്‍ പൂര്‍ത്തിയാകുന്ന മുറക്ക് മസാഫിയിലെയും മറ്റും കാര്‍ഷിക വിപണന കേന്ദ്രത്തില്‍ നിന്ന് ചെടികള്‍ കൊണ്ട് വന്ന് കുഴിച്ചിടുന്ന രീതിയാണ് ഇവിടെ കണ്ട് വരുന്നത്.
https://www.facebook.com/Malayalivartha