ഒടുവിൽ കമ്മ്യൂണിസ്റ്റ് ക്യൂബയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനത്തിന് അനുമതി; രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പുത്തൻ പരിഷ്‌കാരങ്ങളുമായി ക്യൂബ
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിന് കീഴിലുള്ള ക്യൂബയില്‍ ജനങ്ങള്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നൽകിയതായി റിപ്പോർട്ടുകൾ. ടെലികോം കമ്പനിയായ എറ്റെക്‌സയിലൂടെയാണ് ഈ വര്‍ഷം അവസാനത്തോടെ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനം എല്ലാവര്‍ക്കുമായി നല്‍കുന്നത്. ഇതോടെ ജനങ്ങള്‍ക്ക് രാജ്യത്ത് എവിടെ നിന്നും നിയന്ത്രണങ്ങളില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.
മാധ്യമപ്രവർത്തകരുൾപ്പെടെ ഒരു ചെറിയ വിഭാഗത്തിനാണ് ആരംഭഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമാക്കുമെന്ന് അധികാരികള്‍ അറിയിച്ചിട്ടുണ്ട്. നിലവിൽ 3 ജി സംവിധാനമാണ് ക്യൂബയിലുള്ളത്.
അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഇന്റര്‍നെറ്റ് പോലുള്ള സൗകര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബഹുദൂരം പിന്നിലാണ്. 2020-ഓടെ രാജ്യത്തെ പകുതി വീടുകളിലും 60 ശതമാനം മൊബൈല്‍ ഫോണുകളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കാനാണ് ഗവണ്‍മെന്റ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി 11,000 വീടുകളില്‍ കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയിരുന്നു.
ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമാക്കുന്നത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും സമ്പദ്ഘടനക്ക് കരുത്ത് പകരാനും ഉപകരിക്കുമെന്ന് പ്രസിഡന്റ് മിഗുല്‍ ഡയസ് കാനല്‍ അറിയിച്ചു. ഇന്റര്‍നെറ്റിന്റെ ഉപയോഗം വ്യാപകമാകുന്നതോടെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുമേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നീയന്ത്രണം നീങ്ങുമെന്നാണ് വിലയിരുത്തലുകള്‍.
https://www.facebook.com/Malayalivartha