എല്ലാവരെയും ഒരേ പോലെ ഞെട്ടിച്ചുകൊണ്ടും വിഡ്ഢികളാക്കിക്കൊണ്ടും ചരിത്രത്തിൽ ഇടം നേടിയ റിയാലിറ്റി ഷോ
റിയാലിറ്റി ഷോ എന്ന വിഭാഗത്തില്‍പ്പെട്ട ടെലിവിഷന്‍ പരിപാടികള്‍ വ്യത്യസ്തത കൊണ്ടും പുതുമ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിലും കഴിയുമെങ്കില്‍ ഞെട്ടിപ്പിക്കുന്നതിലും ഏറെ പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ പങ്കെടുത്ത് വിഡ്ഢികളാവാനും വിജയികളാവാനുമൊക്കെ ആളുകളും തയാറാണ്. ഇത്തരത്തില്‍ ആയിരക്കണക്കിനു ഷോകളാണ് ലോകത്തെ പതിനായിരക്കണക്കിനു ടിവി ചാനലുകളിലൂടെ അനുദിനം നടക്കുന്നത്.
എന്നാല്‍, മല്‍സരിച്ച എല്ലാവരെയും ഒരേ പോലെ ഞെട്ടിച്ചുകൊണ്ടും വിഡ്ഢികളാക്കിക്കൊണ്ടും റിയാലിറ്റി ഷോ ചരിത്രത്തില്‍ തന്നെ ഇടം നേടിയിരിക്കുകയാണ് ബ്രിട്ടിഷ് ചാനലായ ചാനല്‍ 4ലെ ഏഡെന്‍ എന്ന റിയാലിറ്റി ഷോ.
2016 മാര്‍ച്ചിലാണ് ഷോ ചിത്രീകരണം ആരംഭിച്ചത്. തിരഞ്ഞെടുത്ത 23 മല്‍സരാര്‍ഥികള്‍ പുറംലോകവുമായി ആശയവിനിമയമില്ലാതെ സ്‌കോട്ട്‌ലാന്‍ഡിലെ വിജനമായ കാടുകളില്‍ ഒരു വര്‍ഷം കഴിച്ചുകൂട്ടുന്നതായിരുന്നു ഷോയുടെ വഷയം. ഷോ ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് അയക്കുന്ന ജോലിയും ഇവരുടേതു തന്നെ. അതിനായി ചാനല്‍ 4 നാലു ക്യാമറകളും നല്‍കി ഇവരെ കാട്ടിലേക്കയച്ചു. കാട്ടിനുള്ളില്‍ ഇവര്‍ സ്വന്തം നിയമവും ചട്ടങ്ങളും ഉണ്ടാക്കി ഒരു സാമൂഹികവ്യവസ്ഥിതി സൃഷ്ടിച്ച് കഴിഞ്ഞുകൂടി.
എന്നാല്‍, നാല് എപ്പിസോഡ് കഴിഞ്ഞപ്പോഴേക്കും മല്‍സരാര്‍ഥികള്‍ തമ്മില്‍ അലമ്പു തുടങ്ങി. അസൂയയും കുശുമ്പും മുതല്‍ ഈഗോയും വ്യക്തിത്വവൈകല്യങ്ങളും മൂലം ഷോ ചീഞ്ഞുനാറി. അതിനു പുറമെ ബ്രെക്‌സിറ്റും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമൊക്കെ ഷോയെക്കാള്‍ മികച്ച റിയാലിറ്റി കാഴ്ചകള്‍ നല്‍കിയതോടെ പരസ്യക്കാരും പ്രേക്ഷകരും ഷോയെ കൈവിട്ടു. ജൂലൈയില്‍ സംപ്രേഷണം തുടങ്ങിയ ഷോ ഓഗസ്റ്റില്‍ സംപ്രേഷണം നിര്‍ത്തി.
ഇതിനിടെ അലമ്പു മൂത്തപ്പോള്‍ 10 പേര്‍ ഷോയില്‍ നിന്നു പുറത്ത് പോവുകയും ചെയ്തു. എന്നാല്‍, അവശേഷിച്ച 13 പേര്‍ കാട്ടിലെ ജീവിതം തുടര്‍ന്നു. പുറംലോകവുമായി ബന്ധമില്ലാതിരുന്നതിനാലും ആശയവിനിമയോപാധികളില്ലാതിരുന്നതിനാലും ഷോ നിര്‍ത്തിയത് അവരറിഞ്ഞില്ല.
തങ്ങളുടെ കാട്ടുജീവിതം ബ്രിട്ടണെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണെന്ന ധാരണയില്‍ അവര്‍ കാട്ടില്‍ ജീവിക്കുകയും ആ ജീവിതം ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരുന്നു. കാട്ടിനുള്ളില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയപ്പോഴാണ് തങ്ങള്‍ ഇതുവരെ പങ്കെടുത്ത റിയാലിറ്റി ഷോ ഏഴു മാസം മുന്‍പേ നിര്‍ത്തിയ വിവരം മല്‍സരാര്‍ഥികള്‍ അറിയുന്നത്.
https://www.facebook.com/Malayalivartha