"എനിക്ക് വീട്ടിൽ പോകണം ";ഐഎസിൽ ചേർന്ന പതിനാറുകാരിക്ക് ഒടുവിൽ ബോധോദയം.
കൗമാരപ്രായം പിന്നിടും മുൻപേ ഇസ്‍ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്ന ജർമനിയിൽനിന്നുള്ള പെൺകുട്ടിക്ക് ‘ബോധോദയം’. ഐഎസിൽ ചേർന്ന് പ്രവർത്തിക്കവെ സുരക്ഷാ സേനയുടെ പിടിയിലായി ഇറാഖിലെ ജയിലിൽ കഴിയുന്ന ലിൻഡ എന്ന പതിനാറുകാരിക്കാണ് വീട്ടിലേക്കു മടങ്ങണമെന്നും രക്ഷിതാക്കളെ കാണണമെന്നും മോഹമുദിച്ചത്. ജർമനിയിൽനിന്നുള്ള നാലു യുവതികൾ ഐഎസിൽ ചേർന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അതിൽ ഒരാളാണ് ഈ പതിനാറുകാരി.
ചില ജർമൻ മാധ്യമങ്ങൾ ബാഗ്ദാദിലെ സൈനിക കേന്ദ്രത്തിൽവച്ച് ലിൻഡയുമായി അഭിമുഖം നടത്തിയിരുന്നു. അപ്പോഴാണ് വീട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം പെൺകുട്ടി പങ്കുവച്ചത്. ‘എനിക്ക് ഇവിടെനിന്നും പുറത്തുപോകണം. യുദ്ധകോലാഹലത്തിൽനിന്നും ആയുധങ്ങൾക്കിടയിൽനിന്നും എനിക്കു വീട്ടിലേക്ക് മടങ്ങണം’ – പെൺകുട്ടി പറഞ്ഞു. ഐഎസിൽ ചേർന്നതിൽ കുറ്റബോധമുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി. കുടുംബാംഗങ്ങളെ കാണുന്നതിനായി ഇവർ കോൺസുലർ സഹായം തേടിയെന്നും റിപ്പോർട്ടുകളുണ്ട്. ഐഎസിൽ പ്രവർത്തിക്കുന്നതിനിടെ ലിൻഡയ്ക്ക് സാരമായി പരുക്കേറ്റിരുന്നു.
ഇറാഖ് നഗരമായ മൊസൂളിൽ വച്ചാണ് ലിൻഡയുൾപ്പെടെ ഐഎസ് ബന്ധമുള്ള അഞ്ച് സ്ത്രീകളെ അടുത്തിടെ പിടികൂടിയത്. ഈ മാസമാദ്യം മൊസൂളിൽനിന്ന് ഭീകരരെ തുരത്തിയ ഇറാഖ് സൈന്യം നഗരം വീണ്ടെടുത്തിരുന്നു. അതേസമയം, കഴിഞ്ഞ ശീതകാലത്ത് ജർമനിയിൽനിന്ന് കാണാതായ പെൺകുട്ടി തന്നെയാണോ ഇറാഖിലുള്ളത് എന്ന് ജർമൻ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.
https://www.facebook.com/Malayalivartha