ഇവർ കിൻഡർ ഗാർഡനിലെ കുട്ടികൾ..
ഐക്യരാഷ്ട്രസംഘടനാ പൊതുസഭയിലെ പ്രസംഗത്തിൽ ആണവ–ആയുധ പരീക്ഷണങ്ങൾ നിർത്തിയില്ലെങ്കിൽ ഉത്തര കൊറിയയെ പൂർണമായും തകർത്തുകളയുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. മാത്രമല്ല കിം ജോങ് ഉന്നിനെ റോക്കറ്റ്മാൻ എന്ന് കളിയാക്കി ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തു. ആത്മഹത്യ തീരുമാനവുമായി നടക്കുന്ന റോക്കറ്റ്മാൻ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
ട്രംപിനു തലയ്ക്കു സ്ഥിരതയില്ലെന്നും ഭീഷണിക്കു ട്രംപ് വലിയ വില നൽകേണ്ടിവരുമെന്നുമാണ് കിം ഇതിനെതിരെ പ്രതികരിച്ചത്. കിമ്മിന്‍റെ പ്രസ്താവന പുറത്തുവന്ന ഉടനെ ട്രംപിന്‍റെ മറുപടി വന്നു. കിമ്മിനെ ശരിക്കും പാഠം പഠിപ്പിക്കുമെന്നാണു ട്രംപ് പറഞ്ഞത്.
ഇപ്പോഴിതാ അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ പരസ്പരം നടത്തുന്ന പോർവിളിയെ പരിഹസിച്ച് റഷ്യ രംഗത്ത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും കിൻഡർ ഗാർഡനിലെ കുട്ടികളെ പോലെയാണ് പെരുമാറുന്നതെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.
ഉത്തരകൊറിയ നിരന്തരം മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നതിനോട് എതിർപ്പാണ്. എന്നാൽ ഇക്കാരണത്താൽ കൊറിയൻ മേഖലയിൽ ഒരു യുദ്ധത്തിനോട് യോജിപ്പില്ലെന്നും ലാവ്റോവ് പറഞ്ഞു. ആണവയുദ്ധം ഉണ്ടാകില്ലെന്നു ലോകം ആവർത്തിച്ചാവർത്തിച്ചു വിശ്വസിക്കാൻ ശ്രമിക്കുന്പോഴാണ് വെള്ളിയാഴ്ച ട്രംപും കിംമ്മും പരസ്പരം പോർവിളി നടത്തിയത്.
https://www.facebook.com/Malayalivartha