11,000 കിലോമീറ്റർ പിന്നിടാൻ രണ്ടു മണിക്കൂർ ! ; ഹൈപ്പര്‍സോണിക് ഹെവി ബോംബര്‍ വിമാനം തരംഗമാകും
മണിക്കൂറില്‍ 6000 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ഹൈപ്പര്‍സോണിക് ഹെവി ബോംബര്‍ വിമാനവുമായി ചൈന രംഗത്തെത്തുമെന്നു റിപ്പോർട്ടുകൾ. അവിശ്വസനീയമെന്നു തോന്നിയേക്കാവുന്ന ഒരു നേട്ടമാണ് ചൈന കൈവരിച്ചിരിക്കുന്നത്. ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തില്‍ പറക്കുന്ന, മിന്നലിനെപ്പോലും തോല്‍പിക്കുന്ന ഈ വിമാനം യുദ്ധവിമാനങ്ങളില്‍ ലോകത്തേറ്റവും കരുത്തനും മറ്റൊരു സൈന്യത്തിനും അവകാശപ്പെടാനില്ലാത്തതുമാകും.
സാധാരണ വിമാനങ്ങള്‍ക്ക് രണ്ട് ചിറകുകളാണെങ്കില്‍, ഹൈപ്പര്‍സോണിക് ഹെവി ബോംബറിന് നാല് ചിറകുകളാണുള്ളത്. വ്യോമപാതയിലെ തടസ്സങ്ങളും വായുവുമായുള്ള ഘര്‍ഷണവും കുറയ്ക്കുന്നതിനാണ് നാല് ചിറകുകള്‍ ഉപയോഗിക്കുന്നത്. ബെയ്ജിങ്ങിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഗവേഷകരാണ് ഈ വിമാനം രൂപകല്‍പന ചെയ്തിട്ടുള്ളത്.
നിലവില്‍ ഒരു യാത്രാവിമാനത്തിന് ബെയ്ജിങ്ങില്‍നിന്ന് ന്യുയോര്‍ക്കിലെത്തണമെങ്കില്‍ 14 മണിക്കൂര്‍ പറക്കണം. 11,000 കിലോമീറ്ററാണ് ഇരുനഗരങ്ങളും തമ്മിലുള്ള ദൂരം. ഹൈപ്പര്‍സോണിക് ഹെവി ബോംബര്‍ യാഥാര്‍ഥ്യമാകുന്നതോടെ, രണ്ടുമണിക്കൂറില്‍ത്താഴെ സമയംകൊണ്ട് വിമാനം ബെയ്ജിങ്ങില്‍നിന്ന് ന്യുയോര്‍ക്കിലെത്തും.
ശബ്ദത്തെക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്കാണ് ഹൈപ്പര്‍സോണിക് എന്ന് പറയുന്നത്. മിസൈലുകളും അണുബോംബുകളും കണ്ണഞ്ചിക്കുന്ന വേഗത്തില്‍ ശത്രുരാജ്യത്ത് എത്തിക്കാനാവുമെന്നതിനാല്‍, ഭാവിയിലെ യുദ്ധവിമാനങ്ങള്‍ ഈ രീതിയിലുള്ളതാകുമെന്നാണ് കരുതുന്നത്. ആ ഗവേഷണത്തില്‍ മറ്റു രാജ്യങ്ങളെക്കാള്‍ ഒരു പടി മുന്നിലാണ് ഇപ്പോള്‍ ചൈന.
2013 മുതല്‍ ഈ ഗവേഷണരംഗത്തുള്ള ചൈന, ഹൈപ്പര്‍സോണിക് ഡിഎഫ്-സെഡ്‌എഫ് മോഡലുകളില്‍ ഏഴ് തവണ പരീക്ഷണം നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha