കാറിനു മുകളിൽ സിംഹങ്ങളുടെ താണ്ഡവം ! ; പേടിച്ചുവിരണ്ട യുവതിക്കും കുട്ടികൾക്കും സംഭവിച്ചത്...
വോര്‍സെസ്റ്റര്‍ഷെയറിലെ ബ്യൂഡ്ലെയിലെ വെസ്റ്റ് മിഡ്ലാന്‍ഡ്സ് സഫാരി പാര്‍ക്കില്‍ സിംഹങ്ങളുടെ താണ്ഡവം അരങ്ങേറിയത് കാറിനു മുകളിൽ. ഏതാണ്ട് 50 മിനുട്ടോളം നേരം സിംഹങ്ങളുടെ ആക്രമണം പാർക്കിലുള്ളവരെ പരിഭ്രാന്തിയിലാക്കി.
എന്നാൽ ഇതേസമയം കാറിനുള്ളില്‍ ഒരു യുവതിയും സുഹൃത്തും രണ്ട് കുട്ടികളുമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കലികയറിയ സിംഹങ്ങള്‍ ഹ്യൂണ്ടായ് ഐ30 കാറിന്റെ മുകളിലും ബോണറ്റിലും ചാടിക്കയറി വിളയാട്ടം നടത്തുകയായിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഏവരെയും നടുക്കുന്ന സംഭവം അരങ്ങേറിയത്. 23 കാരിയായ അബി ടുഡ്ജും സുഹൃത്ത് ജാസി റെയ്നോള്‍ഡ്സും കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികളും മരണത്തെ മുഖാമുഖം കണ്ട് ഞെട്ടി വിറങ്ങലിച്ചിരിക്കുകയാണ്.
സഫാരി പാര്‍ക്കിലെ വാര്‍ഡന്മാര്‍ സിംഹങ്ങളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയും ചെയ്തിരുന്നു. എന്നാല്‍ കാറിന് മേല്‍ കടിച്ചും മാന്തിപ്പൊളിച്ചും അടിച്ചും കാര്‍ പൊളിക്കാനെന്ന മട്ടിലായിരുന്നു സിംഹങ്ങളുടെ പെരുമാറ്റം.
കാറിന്റെ വിന്‍ഡോ സിംഹങ്ങള്‍ തകര്‍ത്ത് തങ്ങളെ ആക്രമിക്കുമെന്ന് ഭയപ്പെട്ടിരുന്നുവെന്നാണ് കാറിനുള്ളിലുണ്ടായിരുന്ന അബി ഞെട്ടലോടെ വെളിപ്പെടുത്തുന്നത്. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തിലെ കാഴ്ചകള്‍ പേടിയോടെയാണെങ്കിലും റെയ്നോള്‍ഡ്സ് ക്യാമറയില്‍ പകര്‍ത്തിയിരുന്നു.
സഫാരി പാര്‍ക്ക് കാണാന്‍ സാധാരണ പോലെ എത്തിയ തങ്ങള്‍ക്ക് തികച്ചും അപ്രതീക്ഷിതമായിട്ടാണ് മരണസമാനമായ അനുഭവമുണ്ടായിരിക്കുന്നതെന്നും റെയ്നോള്‍ഡ്സ് വെളിപ്പെടുത്തുന്നു. കാറിന് മുകളില്‍ കയറിയ സിംഹങ്ങള്‍ കടിപിടികൂടുകയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും ചെയ്തിരുന്നതിനാല്‍ തങ്ങള്‍ ഞെട്ടിവിറച്ചിരുന്നുവെന്നും റെയ്നോള്‍ഡ്സ് ഓര്‍ക്കുന്നു.
ഒരു പെണ്‍സിംഹത്തെ പിന്തുടര്‍ന്നെത്തിയ ആണ്‍സിംഹങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. എന്നാൽ സിംഹങ്ങള്‍ തടസമുണ്ടാക്കിയതിനാല്‍ ഗേറ്റ് തുറന്ന് തങ്ങളെ പുറത്തേക്ക് അയക്കാന്‍ സഫാരി പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സാധിച്ചില്ലെന്നും റെയ്നോള്‍ഡ്സ് പറയുന്നു.
സംഭ്രമജനകമായ ഈ രംഗങ്ങള്‍ക്കിടെ ഗേറ്റ് തുറക്കുകയും ഇവര്‍ക്ക് കാറോടിച്ച് പുറത്തേക്ക് പോകാന്‍ സാധിക്കുകയുമായിരുന്നു. ഇത്തരം ഒരു സംഭവം ഉണ്ടായെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സ് സഫാരി പാര്‍ക്ക് വക്താവ് സ്ഥിരീകരിച്ചിരിക്കുന്നത്. സഫാരി പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുന്നവരുടെ സുരക്ഷക്കാണ് തങ്ങള്‍ പ്രാധാന്യമേകുന്നതെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha