നൃത്തം ചെയ്തില്ലെന്നാരോപിച്ച് സന്ദർശകർ കംഗാരുവിനെ കല്ലെറിഞ്ഞു കൊന്നു; മൂടിവച്ച ക്രൂരകൃത്യം പുറത്തു വന്നത് ഒരു മാസത്തിനു ശേഷം
ഫുഷോവു മൃഗശാലയിലയിലെത്തിയ സന്ദർശകർ കംഗാരുവിനെ കല്ലെറിഞ്ഞു കൊന്നതായി റിപ്പോർട്ടുകൾ. ടിക്കറ്റ് എടുത്ത് മൃഗശാലയിൽ എത്തിയ സന്ദർശകർക്കു മുന്നിൽ കങ്കാരു നൃത്തം ചെയ്യാത്തതിൽ ക്ഷുഭിതരായാണ് ഇവർ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്.
തെക്ക് കിഴക്കൻ ചൈനയിലെ ഫുജായ്ൻ പ്രവിശ്യയിലാണ് ഫുഷാവു മൃഗശാല സ്ഥിതി ചെയ്യുന്നത്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒട്ടേറെ പക്ഷിമൃഗാദികളെ സംരക്ഷിച്ചു പോരുന്ന മൃഗശാലയിലാണ് രണ്ട് കംഗാരുക്കൾക്ക് നേരെ ഉണ്ടായ അതിക്രമം. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. എന്നാൽ വിവിധ ചൈനീസ് മാധ്യമങ്ങൾ കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
മൃഗശാലയിലെത്തിയ ചില സന്ദർശകരാണ് 12 വയസുള്ള പെൺ കംഗാരുവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. കംഗാരു എഴുന്നേറ്റ് നിൽക്കുന്നില്ലെന്നും, നൃത്തം ചെയ്തില്ലെന്നും ആരോപിച്ചായിരുന്നു സന്ദർശകരുടെ ആക്രമണം. സംഭവസമയത്ത് മൃഗശാലയിലെ രണ്ട് കംഗാരുക്കളും ഉറങ്ങുകയായിരുന്നു. തുടർന്ന് സന്ദർശകർ ഉറക്കെ ബഹളം വച്ച് കംഗാരുക്കളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതിനുപിന്നാലെയാണ് ചിലർ കല്ലെറിയാൻ തുടങ്ങിയത്.
ആദ്യത്തെയാൾ കല്ലെറിഞ്ഞതിന് പിന്നാലെ മറ്റുള്ളവരും ഇതാവർത്തിച്ചു. അതിനിടെ മറ്റു ചിലരാകട്ടെ ഭീമൻ കോൺക്രീറ്റ് സ്ലാബുകളാണ് കംഗാരുക്കൾക്ക് നേരെ വലിച്ചെറിഞ്ഞത്. സന്ദർശകരുടെ ആക്രമണത്തിൽ വേദന കൊണ്ട് പുളഞ്ഞ കംഗാരുക്കളെ കണ്ട് സന്ദർശകർ പൊട്ടിച്ചിരിക്കുകയായിരുന്നു. 12, അഞ്ച് വയസുള്ള രണ്ട് കംഗാരുക്കളാണ് സംഭവസമയത്ത് മൃഗശാലയിലുണ്ടായിരുന്നത്. രണ്ട് കംഗാരുക്കൾക്ക് നേരെയും സന്ദർശകർ രൂക്ഷമായ കല്ലേറാണ് നടത്തിയത്.
ആളുകളുടെ ബഹളവും കല്ലേറും കണ്ട് സുരക്ഷാ ജീവനക്കാർ ഓടിയെത്തിയെങ്കിലും സന്ദർശകർ ക്രൂരവിനോദം അവസാനിപ്പിച്ചില്ല. സുരക്ഷാ ജീവനക്കാർ സന്ദർശകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആരും പിരിഞ്ഞുപോയില്ല. ഇതിനിടെ കൂട്ടിലുണ്ടായിരുന്ന 12 വയസുള്ള കംഗാരു മരിച്ചുവീണിരുന്നു. പിന്നീട് കൂടുതൽ സുരക്ഷാ ജീവനക്കാരെത്തിയാണ് സന്ദർശകരുടെ അക്രമം അവസാനിപ്പിച്ചത്.
അഞ്ച് വയസുള്ള കംഗാരുവിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. കിഡ്നിയുടെ ഭാഗത്തുണ്ടായ ആഘാതവും കല്ലേറിലുണ്ടായ ആന്തരിക രക്തസ്രാവവുമാണ് പെൺ കംഗാരുവിന്റെ ജീവനെടുത്തതെന്ന് ഡോക്ടർമാർ അറിയിച്ചു. ദിവസങ്ങൾക്ക് ശേഷം സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ ചൈനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൃഗസ്നേഹികൾ ആവശ്യപ്പെട്ടു. ഇതിനുമുൻപും ചൈനയിലെ മൃഗശാലകളിൽ സമാനരീതിയിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. 2003 ൽ ബീജിങിലെ മൃഗശാലയിൽ ഒരു സർവകലാശാല വിദ്യാർത്ഥി കരടികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് വലിയ വാർത്തയായിരുന്നു.
https://www.facebook.com/Malayalivartha