റഷ്യയിൽ മികച്ച ഫുട്ബോൾ തുടർച്ചയുണ്ടാകുന്നതിന് രാജ്യത്തെ സ്ത്രീകൾ ലോകകപ്പിന് എത്തിയിരിക്കുന്ന മികച്ച കളിക്കാരിൽ നിന്നും ഗർഭം ധരിക്കണം ; ലോകകപ്പിനിടയിൽ പുലിവാല് പിടിച്ച് ബർഗർ കിംഗ്
പലതരം കാര്യങ്ങൾകൊണ്ട് വ്യത്യസ്ഥമായിരിക്കുകയാണ് റഷ്യയിലെ ലോകകപ്പ് ഫുട്ബാൾ. ലോകകപ്പ് ഫുട്ബാൾ മത്സരവുമായി ബന്ധപ്പെട്ട് ഒരു പരസ്യ ചിത്രം നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ് അമേരിക്കൻ ബർഗർ കമ്പനിയായ ബർഗർ കിംഗ്. റഷ്യയിൽ എത്തിയിരിക്കുന്ന ഫുട്ബോൾ താരങ്ങളിൽ നിന്നും ഗർഭം ധരിച്ചാൽ ആജീവനാന്തം വോപ്പേഴ്സ് ചോക്ലേറ്റ് സമ്മാനമായി നൽകുമെന്ന പരസ്യം നൽകിയാണ് ബർഗർ കിംഗ് പുലിവാല് പിടിച്ചത്. ഒടുവിൽ സംഭവം വിവാദമായതോടെ കമ്പനി മാപ്പ് പറഞ്ഞു.
പരസ്യത്തിനെതിരേ റഷ്യയിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപക വിമർശനം ഉയർന്നതോടെയാണ് മാപ്പ് പറഞ്ഞ് കമ്പനി തലയൂരിയത്. കന്പനിയുടെ പരസ്യം റഷ്യൻ വനിതകളെ അവഹേളിക്കുന്നതിന് തുല്യമാണെന്നായിരുന്നു വിമർശനം. റഷ്യയിൽ മികച്ച ഫുട്ബോൾ തുടർച്ചയുണ്ടാകുന്നതിന് രാജ്യത്തെ സ്ത്രീകൾ ലോകകപ്പിന് എത്തിയിരിക്കുന്ന മികച്ച കളിക്കാരിൽ നിന്നും ഗർഭം ധരിക്കണമെന്നും ഇങ്ങനെ ഗർഭം ധരിക്കുന്നവർക്ക് കമ്പനിയുടെ ബർഗറും വോപ്പേഴ്സ് ചോക്ലേറ്റും ആജീവനാന്തം സമ്മാനമായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. മൂന്ന് മില്യണ്‍ റഷ്യൻ റൂബിളും കന്പനി സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് സംഭവം വിവാദമായത്.
കഴിഞ്ഞ വർഷവും ബർഗർ കിംഗ് സമാനമായ പരസ്യ വിവാദത്തിൽ പെട്ടിരുന്നു. പീഡനത്തിനിരയായ 17 വയസുകാരിയുടെ ചിത്രം തെറ്റായ രീതിയിൽ ഉപയോഗിച്ച് പരസ്യം നിർമിച്ചതാണ് കഴിഞ്ഞ ഫെബ്രുവരിയിൽ വിവാദമായത്. മാപ്പ് പറഞ്ഞ് ഈ വിവാദത്തിൽ നിന്നും ബർഗർ കിംഗ് തടിയൂരുകയായിരുന്നു.
https://www.facebook.com/Malayalivartha