കോപ്പിയടി തടയാൻ അവസാന അടവുമായി അള്‍ജീരിയ; രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനം നിശ്ചലമാക്കിയത് രണ്ടു മണിക്കൂർ
അള്‍ജിയേഴ്സ്: പരീക്ഷയ്ക്കിടയിലുള്ള വിദ്യാർത്ഥികളുടെ കോപ്പിയടി തടയാൻ പരീക്ഷാസമയം മുഴുവൻ രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചു. ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയിലാണ് ഇത്തരത്തിലൊരു സംഭവം. ഹൈസ്‌കൂള്‍ ഡിപ്ലോമ പരീക്ഷയില്‍ വിദ്യാര്‍ത്ഥികളുടെ കോപ്പിയടി തടയാനായിരുന്നു അധികൃതരുടെ വേറിട്ട നടപടി.
പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചതെന്ന് അള്‍ജിയേഴ്സ് ടെലികോം കമ്പനി അറിയിച്ചു. പരീക്ഷ നടക്കുന്ന രണ്ട് മണിക്കൂര്‍ സമയത്തേക്ക് മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങളാണ് തടസപ്പെടുത്തിയത്. രാജ്യത്തെ 7,00,000 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. പരീക്ഷ അവസാനിക്കുന്ന ദിവസം വരെ ഈ സംവിധാനം തുടരുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചെന്ന് ഉറപ്പുവരുത്താനും ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ടെലികോം കമ്പനി അറിയിച്ചു. 2016-ല്‍ നടന്ന പരീക്ഷയില്‍ വ്യാപകമായി കോപ്പിയടി നടന്നിരുന്നു. പരീക്ഷ ആരംഭിച്ചയുടന്‍ തന്നെ ചോദ്യക്കടലാസുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഏകദേശം രണ്ടായിരത്തോളം പരീക്ഷാ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ചോദ്യക്കടലാസ് ചോരുന്നത് തടയാനായി ഇത് പ്രിന്റ് ചെയ്യുന്ന കേന്ദ്രങ്ങളില്‍ മൊബൈല്‍ ജാമറും സിസിടിവി ക്യാമറയും സ്ഥാപിച്ചിട്ടുള്ളതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha