അഭിമന്യു വധം പാർട്ടി നേതാക്കളുടെ അറിവോടെ; പ്രതികൾ ഉടൻ വലയിലാകുമെന്ന് സൂചന
അഭിമന്യുവധത്തിൽ എസ്ഡിപിഐ സംസ്ഥാന നേതാക്കൾക്ക് നേരിട്ട് ബന്ധമുള്ളതായി സൂചന. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തത് ഇതിന്റെ ഭാഗമായാണെന്നാണ് വിവരം. ഏതാനും മണിക്കൂറുകൾക്കകം അഭിമന്യുവിന്റെ യഥാർത്ഥ പ്രതികൾ പിടിയിലാകുമെന്ന് പോലീസ് വിശ്വസിക്കുന്നു. സംസ്ഥാന നേതാക്കളുടെ സഹായത്തോടെയാണത്രേ പ്രതികൾ ഒളിവിൽ കഴിയുന്നത്.
എറണാകുളം പ്രസ് ക്ലബിൽ പത്ര സമ്മേളനം നടത്തി പുറത്തിറങ്ങിയപ്പോഴാണ് സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി, വൈസ് പ്രസിഡൻറ് എം കെ മനോജ് കുമാർ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ വന്ന വാഹനങ്ങളും അതിലെ ഡ്രൈവർമാരും കസ്റ്റഡിയിലായി. വാഹനങ്ങളിൽ ആയുധശേഖരമുണ്ടെന്നും പോലീസ് സംശയിക്കുന്നു.
അഭിമന്യു വധത്തിലെ യഥാർത്ഥ പ്രതികളെ പിടികൂടാനാവാതെ വന്നപ്പോൾ പാർട്ടിയുടെ സംസ്ഥാന നേതാക്കൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അവരുടെ ഫോൺ കോളുകളും വരവും പോക്കുമൊക്കെ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മഹാരാജാസിൽ നടന്നത് പെട്ടെന്നുള്ള പ്രകോപനത്തെ തുടർന്നുള്ള കൊലപാതകമല്ലെന്ന് പോലീസിനറിയാമായിരുന്നു. ചുമരെഴുത്തിൽ തുടങ്ങിയ കശപിശ എന്നൊക്കെ പറയുന്നുണ്ടെങ്കിലും അത് ശരിയല്ല. മൂവാറ്റുപുഴയിൽ ചോദ്യപേപ്പർ വിവാദത്തിന് ഇരയായ പ്രൊഫ.റ്റി ജെ ജോസഫിന്റെ കൈ വെട്ടിയത് പോലുള്ള ഒരു നീക്കം തന്നെയായിരുന്നു അഭിമന്യുവിന് നേരേ നടന്നത്.
സംസ്ഥാന നേതാക്കൾക്കെതിര ആദ്യം നീങ്ങാൻ പോലീസ് തീരുമാനിച്ചിരുന്നില്ല. എന്നാൽ യഥാർത്ഥ കുറ്റവാളികളെ ഒളിപ്പിക്കാനാണ് നേതാക്കൾ ശ്രമിച്ചത്. കുറ്റവാളികളെ ഒരിക്കലും നിയമത്തിന് മുന്നിൽ കൊണ്ടുവരരുത് എന്ന ഉറപ്പിലാണത്രേ എസ്ഡിപിഐ നേതാക്കൾ. അതിനവർ പുതിയ തന്ത്രങ്ങളാണ് പയറ്റുന്നത്. പോലീസ് ഒരിക്കലും കയറാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിലാണ് അവർ കുറ്റവാളികളെ ഒളിപ്പിച്ചിരിക്കുന്നത്. കുറ്റവാളികൾ കേരളത്തിന് പുറത്ത് കടക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നു. പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പോലീസിൽ സമ്മർദ്ദമേറുകയാണ്. സംസ്ഥാന നേതാക്കൾ കസ്റ്റഡിയിലായതോടെ യഥാർത്ഥ പ്രതികൾ ഉടൻ വലയിലാകുമെന്ന് പോലീസ് കരുതുന്നു.
നേതാക്കളെ ശരിയായി ചോദ്യം ചെയ്താൽ പ്രതികൾ വലയിലാകും. പ്രതികൾ വലയിലായാൽ അവരെ ഒളിപ്പിച്ചവരും കുടുങ്ങും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പാർട്ടിയുടെ നേതാക്കളെ കൊലപാതക കേസിൽ കുടുക്കുന്നത്.
https://www.facebook.com/Malayalivartha