കേരളം മഴയിൽ മുങ്ങുന്നു !; കാലവർഷം കാർന്നെടുത്തത് പത്തു ജീവനുകൾ; ശക്തമായ കാറ്റിലും മഴയിലുമായി കോടികളുടെ നഷ്ടം
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ വൻ നാശനഷ്ടങ്ങളും മരണങ്ങളും തുടരുന്നു. വ്യാഴാഴ്ച്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം സംസ്ഥാനത്തുടനീളം മഴക്കെടുതിയില്‍ ഇന്ന് മരിച്ചത് പത്തു പേരാണ്. കോട്ടയത്ത് മാത്രം മൂന്ന് പേരാണ് മരിച്ചത്. ചെറുവള്ളി സ്വദേശി ശിവന്‍, ഭരണങ്ങാനം സ്വദേശി തോമസ് എന്നിവര്‍ക്ക് പുറമെ ഒരു ഇതര സംസ്ഥാന തൊഴിലാളി കൂടി മരിച്ചു. നാഗമ്പടം ക്ഷേത്രത്തിന് സമീപത്തെ വെള്ളക്കെട്ടിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കോട്ടയം ജില്ലയില്‍ നൂറ്റിനാല്‍പ്പതോളം വീടുകള്‍ ഭാഗിമായി തകര്‍ന്നു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടി. നാലു താലൂക്കുകളിലായി 83 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു.
വയനാട്ടില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴു വയസുകാരന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തി. മലപ്പുറം ജില്ലയില്‍ ചങ്ങരംകുളത്ത് വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു. കിഴിഞ്ഞാലില്‍ അബ്ദുറഹിമാന്റെ മകന്‍ അദ്‌നന്‍ ആണ് മരിച്ചത്.
മഴക്കെടുതിയെ തുടര്‍ന്ന് ഏറണാകുളത്ത് ചികിത്സ ലഭിക്കാതെ ഒരാള്‍ മരിച്ചു. മണികണ്ഠചാല്‍ സ്വദേശി ടോമി (55) ആണ് മരിച്ചത്. കണ്ണൂര്‍ കരിയാട് പാര്‍ത്തുലയത്ത് നാണി ഒഴുക്കില്‍പ്പെട്ട് മരിച്ചു. പത്തനംതിട്ട ജില്ലയില്‍ വരട്ടാറില്‍ ഓതറ ആനയാര്‍ ചപ്പാത്തില്‍ വീണ് പടിഞ്ഞാറ്റോതറ കല്ലുവെട്ടാംകുഴി മനോഹരന്റെ മകന്‍ മനോജ് കുമാര്‍ (43) മരിച്ചു. കൊല്ലം ജില്ലയില്‍ വെള്ളക്കെട്ടില്‍ കളിക്കവെ ഷോക്കേറ്റ് വൈഷ്ണവത്തില്‍ രാധാകൃഷ്ണപിള്ള-ലേഖ ദമ്പതികളുടെ മകന്‍ അനൂപ് (12), വീടിന് മുകളിലേക്ക് വീണ മരക്കൊമ്പ് മുറിച്ചുമാറ്റവെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബെനഡിക്ടും (40) മരിച്ചു.
പാല, ഈരാറ്റുപേട്ട, ആലപ്പുഴ, ചേര്‍ത്തല എന്നിവടങ്ങളിലേക്കുള്ള കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. കുമരകം ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ മേഖല പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. പലയിടങ്ങളിലും റോഡ് ഗതാഗതവും താറുമാറായി. റോഡ് തകര്‍ച്ചയില്‍ പൊതുമരാമത്ത് വകുപ്പിന് 2.5 കോടി രൂപയുടെ നഷ്ടം ഉണ്ടായി. മഴക്കെടുതിയില്‍ കെഎസ്‌ഇബിക്ക് 34 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
ജില്ലയില്‍ നാല് താലൂക്കുകളിലായി 83 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. ക്യാമ്പിൽ 1832 കുടുംബങ്ങളിലെ 7444 പേരാണ് കഴിയുന്നത്. ജില്ലയില്‍ 160 ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. 42 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
https://www.facebook.com/Malayalivartha