നീ രക്ഷപ്പെട്ടടാ... ഗള്‍ഫിലെ ജോലി ആ കുടുംബത്തിന് നല്‍കിയത് വലിയ പ്രതീക്ഷകള്‍; പക്ഷെ വില്ലനായെത്തിയ അപകടം എല്ലാം തകര്‍ത്തു
ഏലപ്പാറ സെമിനിവാലി എസ്‌റ്റേറ്റ് ലയം കോരിച്ചൊരിയുന്ന മഴയ്‌ക്കൊപ്പം കണ്ണീര്‍ കയത്തിലാണ്. അപ്രിതീക്ഷിതമായി എത്തിയ ദുരന്ത വാര്‍ത്ത ഇവിടുത്തെ താമസക്കാരെ ഒന്നടങ്കം ദുഖത്തിലാഴ്ത്തി . ഇന്നലെ വരെ തങ്ങളോടൊപ്പം ജോലി ചെയ്തിരുന്നവരെ അപടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും ഇവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. കോരിച്ചൊരിയുന്ന മഴയും വ്യാപകമായ മൂടല്‍മഞ്ഞും മൂലമുള്ള കൊടും തണുപ്പും സഹിക്കാനാവാതെ നേരത്തെ നിദ്രയിലേയ്ക്ക് വഴുതിവീണ ഏലപ്പാറക്കടുത്തുള്ള ചെമ്മണ്ണ് ഗ്രാമം ദുരന്ത വാര്‍ത്തപരന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീര്‍ക്കടലായി.
കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ഏലപ്പാറ കോഴിക്കാനം മൂലയില്‍ വില്‍സന്റെ മകന്‍ വിജയ് (22)ഒഴികെ മറ്റെല്ലാവരും ചെമ്മണ്ണ് എസ്‌റ്റേറ്റ് ലയത്തിലും ചുറ്റുപാടുമായിട്ടാണ് താമസിക്കുന്നത്. മരിച്ചവരില്‍ ഭൂരിപക്ഷവും ദരിദ്ര ചുറ്റുപാടില്‍ ജീവിയിക്കുന്ന എസ്‌റ്റേറ്റ് തൊഴിലാളികളാണ്. പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയില്‍ക്കഴിയുന്ന ചെമ്മണ്ണ് വാഗക്കാട് പുതുവയല്‍ യേശുദാസിന്റെ മകന്‍ ജിബിനെ(22) യാത്രയാക്കാന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് തിരിച്ച സഹോദരന്‍ ജെറിനടക്കം കാറിലുണ്ടായിരുന്ന 5 പേര്‍ക്കാണ് ജിവന്‍ നഷ്ടമായത്. ജിബിന് ഗള്‍ഫില്‍ ജോലി തരപ്പെട്ടതില്‍ ഉറ്റവരും സുഹൃത്തുക്കളും ഏറെ സന്തോഷത്തിലായിരുന്നു.
കുടുംബത്തിന്റെ കഷ്ടപ്പാട് തിരിച്ചറിഞ്ഞ് പിതാവ് യേശുദാസിനൊപ്പം തോട്ടത്തില്‍ പണിക്കിറങ്ങിയവരാണ് ജിബിനും ജെറിനും. ഇന്നലെ രാത്രി 10 മണിയോടടുത്താണ് ഇവര്‍ ചെമ്മണ്ണില്‍ നിന്നും നെടുമ്പാശേരിക്ക് പുറപ്പെട്ടത്. ഒരു മണിയോടടുത്തായിരുന്നു അപകടം. ഇവര്‍ സഞ്ചിരിച്ചിരുന്ന കാറ് ബസുമായി നേര്‍ക്ക് നേര്‍ ഇടിക്കുകയായിരുന്നു. എസ്‌റ്റേറ്റ് ലയത്തില്‍ ഏകദേശം നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ദുരന്ത വാര്‍ത്ത പരന്നതോടെ ഇവിടം ശോകമൂകമാണ്. ഉള്ളുപിളര്‍ക്കും വേദനയുമായി കണ്ണീര്‍ വാര്‍ക്കുന്ന മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും ഉറ്റവരെയും ആശ്വസിപ്പിക്കാന്‍ വാക്കുകള്‍കിട്ടാതെ ചുറ്റുമുള്ളവര്‍ അനുഭവിക്കുന്ന വിഷമം വിവരണാതീതമാണ്.
അപകടവിവരം അറിഞ്ഞതോടെ സ്ത്രീകള്‍ ഒഴിച്ചുള്ള മരണടഞ്ഞവരുടെ അടുത്ത ബന്ധുക്കള്‍ പെരുമ്പാവൂരിലേയ്ക്ക് തിരിച്ചു. പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് ആശുപത്രികളിലായിട്ടാണ് പോസ്റ്റുമോര്‍ട്ടം ക്രമീകരിച്ചിട്ടുള്ളത്. അതേസമയം അഞ്ചുപേര്‍ മരിക്കാനിടയായത് കാര്‍ ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമെന്ന് പ്രാഥമിക നിഗമനം. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിലും തെളിവെടുപ്പിലുമാണ് ഇക്കാര്യം വ്യക്തമായത്. സ്ഥിരം അപകട മേഖലയിലാണ് ദുന്തം ഉണ്ടായത്. തടി ലോറിയെ ഓവര്‍ടേക്ക് ചെയ്യുമ്‌ബോഴായിരുന്നു അപകടം. അതുകൊണ്ട് തന്നെ ഡ്രൈവറുടെ ഉറക്കമല്ല മരണകാരണമെന്നാണ് പൊലീസും നല്‍കുന്ന സൂചന.
അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. കാര്‍ യാത്രികരായ ഇടുക്കി ഏലപ്പാറ സ്വദേശികളായ ജെറിന്‍ (22),ഉണ്ണി (21), വിജയ്, കിരണ്‍ (21), ജനീഷ് (22) എന്നിവരാണ് മരിച്ചത്. ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായി ഇവരുടെ കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുജിത്, ജിബിന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പെരുമ്ബാവൂര്‍ വല്ലത്ത് വെച്ച് ഒരു തടിലോറിയെ മറികടന്ന് എത്തിയ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ പൂര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെയായി. കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് റോഡില്‍ നിന്ന് മാറ്റിയത്. ഇത് ഗതാഗത തടസ്സത്തിനും കാരണമായിരുന്നു. അമിത വേഗതയാണ് വില്ലനായതെന്ന് ദൃക്‌സാക്ഷികളും പറയുന്നു.
സ്ഥിരമായി അപകടമുണ്ടാകുന്ന സ്ഥലമാണ് ഇവിടമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കനത്തമഴയും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും കരുതുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ആന്ധ്രയില്‍ നിന്നും എത്തിയ തീര്‍ത്ഥാടക സംഘം ആഹാരം കഴിച്ച ശേഷം വീണ്ടും പുറപ്പെടാന്‍ ബസ് എടുത്തതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ബസ് സാവധാനമായിരുന്നു വന്നതെന്നും വിമാനത്താവളത്തില്‍ സമയത്ത് ചെക്കിന്‍ ചെയ്യേണ്ടതുള്ളതിനാല്‍ അത് ലക്ഷ്യമിട്ട് ഡ്രൈവര്‍ കാര്‍ അമിത വേഗത്തില്‍ ഓടിച്ചിരിക്കാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha