വിവാഹം കഴിഞ്ഞ് വെറും മുന്ന് മാസം മാത്രം... ജീവിതം ആസ്വദിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു; അപ്പോഴേക്കും ആരായിരിക്കും ഇവരുടെ ജീവിതത്തിൽ കടന്നെത്തിയ ആ വില്ലൻ; എന്തിന് വേണ്ടിയാകും ഈ നവദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയത്; രാത്രി മുളകുപൊടി വിതറിയ ശേഷം ദമ്പതികളെ കിടപ്പറയിൽ വെട്ടിക്കൊന്ന ആ ഘാതകരെ കണ്ടെത്താനുറച്ച് അന്വേഷണ സംഘം
വിവാഹം കഴിഞ്ഞ് മൂന്നുമാസം പിന്നിടുംമുമ്പ് നവദമ്പതികളെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാട്ടുകാരുടെ വിരലടയാളവും കാല്‍പാദവും പരിശോധിച്ച് പോലീസ്. കണ്ടത്തുവയല്‍ പന്ത്രണ്ടാം മൈല്‍ വാഴയില്‍ ഉമ്മര്‍ (29), ഭാര്യ ഫാത്തിമ (19) എന്നിവരാണ് കിടപ്പറയില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആറിന് രാവിലെ എട്ടരയോടെയാണ് ദമ്ബതിമാര്‍ വീടിനുള്ളില്‍ കൊല ചെയ്യപ്പെട്ട വാര്‍ത്ത നാടറിയുന്നത്. പ്രദേശത്തെ റോഡരികിലുള്ള സ്ഥാപനങ്ങളുടെയും വീടുകളുടെയും സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും കുറ്റവാളികളിലേക്ക് എളുപ്പം എത്താവുന്ന തരത്തിലുള്ള സൂചനകള്‍ കിട്ടിയിട്ടില്ല.
ആറോളം സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണവും വഴിമുട്ടിയപ്പോള്‍ പ്രദേശവാസികളുടെ വിരലടയാളവും കാല്പാദവും പരിശോധിച്ചാണ് പോലീസ് അന്വേഷണം നീങ്ങുന്നത്. കാഞ്ഞിരങ്ങാട് അങ്കണവാടിയില്‍ രാവിലെ 11 മുതലാണ് പ്രദേശവാസികളുടെ കാല്പാദത്തിന്റെ പരിശോധന നടന്നത്. കൊലപാതകം നടന്ന വീടിന്റെ പരിസരത്തുള്ള മുന്നൂറോളം പേരുടെ കാല്പാദ അടയാളം ഫൊറന്‍സിക് അധികൃതരുടെ മേല്‍നോട്ടത്തില്‍ ശനിയാഴ്ച പോലീസ് ശേഖരിച്ചു.
60 വയസ്സിന് താഴെയുള്ള പുരുഷന്‍മാരുടെ കാലടയാളമാണ് പോലീസ് ലക്ഷ്യമാക്കിയത്. കൊലപാതകം നടന്ന വീട്ടിലെ ശുചിമുറിയില്‍ കണ്ടെത്തിയ കാല്പാദവുമായി ഇവ ഒത്തുനോക്കാനാണ് പോലീസ് വിവര ശേഖരണം നടത്തിയത്. തൊണ്ടര്‍നാട് പഞ്ചായത്തില്‍ ഒമ്ബത്, 10 വാര്‍ഡുകളിലെയും വെള്ളമുണ്ട പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെയും ആളുകളെയാണ് പരിശോധനയ്ക്കായി പോലീസ് വിളിച്ചുവരുത്തിയത്.
കൊലപാതകത്തിന് പിന്നില്‍ സാമ്ബത്തിക ലക്ഷ്യമല്ലെന്ന സൂചനകള്‍ കൂടി വന്നതോടെ ഇതിലേക്ക് നയിച്ച കാരണങ്ങള്‍ ദുരൂഹമായി തുടരുകയാണ്. ചില സംഘടനകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് നടത്തിയിരുന്നു. ഇതില്‍ നിന്നൊന്നും കുറ്റവാളികളിലേക്കെത്തുന്ന സൂചനകള്‍ ലഭിച്ചില്ല. സമീപത്തുള്ള മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രത്തിലും രണ്ടിലധികം തവണ പോലീസ് പരിശോധന നടത്തി. ഇവരുടെ വിരലടയാളങ്ങള്‍ വെള്ളമുണ്ട സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയും പോലീസ് ശേഖരിച്ചു.
https://www.facebook.com/Malayalivartha