കേരളം ജസ്നയ്ക് പിന്നാലെ പായുമ്പോൾ കേരളത്തിന് പുറത്ത് എവിടേയോ ജസ്‌ന ജീവനോടെയുണ്ട്... അപ്പോൾ എന്തിന് വേണ്ടിയാകാം ഈ മറഞ്ഞിരിക്കൽ... ഫോണ്‍ ഉപേക്ഷിച്ചത് ബോധപൂര്‍വ്വമോ? ഈ തിരോധനത്തിന്റെ ഉത്തരം കണ്ടെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി
ജസ്‌ന തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവിലേക്ക്. ജസ്‌ന കാണാമറയത്തേയ്ക്ക് മറഞ്ഞിട്ട് നാല് മാസം പിന്നിടുമ്പോൾ കേരളത്തിനു പുറത്ത് ജെസ്‌ന ജീവനോടെയുണ്ടെന്ന് പൊലീസ്. വിദഗ്ധരായ സൈബര്‍സെല്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഫോണ്‍ വിളി വിശദാംശങ്ങളുടെ പരിശോധനയാണ് ജെസ്നയിലേയ്ക്കുള്ള ദൂരം കുറച്ചുകൊണ്ടുവന്നത്.
ജെസ്ന ജീവിച്ചിക്കുന്നുവെന്ന് ഉറപ്പിച്ച പ്രത്യേകസംഘത്തിന്റെ മുന്നിലുള്ള വെല്ലുവിളി സംസ്ഥാനത്തിന് പുറത്തെവിടെയാണീ പെണ്‍കുട്ടി എന്നു കണ്ടെത്തുകയാണ്. മുണ്ടക്കയത്തെ കടയിലെ സി.സി.ടിവിയില്‍ കണ്ടത് ജെസ്നയെ തന്നെയാണെന്നുറപ്പിച്ചാണ് പോലീസ് നീങ്ങുന്നത്. പാന്റ്സും ഷര്‍ട്ടും ധരിച്ച് തല ഷാള്‍ കൊണ്ടു മറച്ചു നടന്നു പോകുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് സി.സി.ടിവിയിലേത്. ജെസ്നയെ കാണാതായ മാര്‍ച്ച് 22ന് ശക്തമായ ഇടിമിന്നലും മഴയും ഉണ്ടായിരുന്നു.
ഇടിമിന്നലില്‍ പ്രവര്‍ത്തനരഹിതമായ സി.സി.ടി.വിയില്‍ നിന്നാണ് മാസങ്ങള്‍ക്കുശേഷം ദൃശ്യങ്ങള്‍ പോലീസ് വീണ്ടെടുത്തത്. ഇതു പരമാവധി പ്രചരിപ്പിച്ച അന്വേഷണസംഘം ദൃശ്യങ്ങളില്‍ കാണുന്ന യുവതിയെ അറിയാവുന്നവര്‍ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും മറ്റേതെങ്കിലും പെണ്‍കുട്ടിയാണിത് എന്ന് ആരും ചൂണ്ടിക്കാട്ടാത്ത സാഹചര്യത്തിലാണ് ജെസ്ന തന്നെയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്. വീട്ടില്‍നിന്നു ജെസ്ന പുറപ്പെടുമ്ബോള്‍ ധരിച്ച ചുരിദാറല്ല ദൃശ്യങ്ങളിലെ വേഷം. മുണ്ടക്കയം ബസ് സ്റ്റേഷനോടു ചേര്‍ന്ന് സ്ത്രീകള്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യം ഉണ്ട്. ഇവിടെവച്ചു വേഷം മാറിയതാകാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
ദൃശ്യത്തിലെ പെണ്‍കുട്ടിയുടെ കൈവശം രണ്ട് ബാഗുണ്ട്. ഒന്ന് കൈയില്‍ തൂക്കിപ്പിടിച്ചിരിക്കുകയാണ്. മറ്റൊന്നു തോളില്‍ കൂടി പിന്നിലേക്കിട്ടിരിക്കുകയും. ഇതു ഭാരമുള്ള ബാഗ് ആണെന്നു നടത്തത്തില്‍ നിന്നു മനസിലാക്കാം. ദീര്‍ഘയാത്ര ലക്ഷ്യമിട്ടുള്ള വസ്ത്രങ്ങളാവാം ബാഗിലേത് എന്നു പോലീസ് അനുമാനിക്കുന്നു.
സ്ഥിരം ഉപയോഗിക്കുന്ന ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചു പോയതും ബോധപൂര്‍മാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. തിരോധാനം വലിയ വിവാദമായ സാഹചര്യമാകാം ഒളിവില്‍ നിന്നും പുറത്തു വരുന്നതിന് യുവതിക്ക് തടസമായതെന്നും പോലീസ് സൂചന നല്‍കുന്നു. ജെസ്‌ന രണ്ടാമതൊരു ഫോണ്‍ രഹസ്യമായി ഉപയോഗിച്ചിരുന്നെന്ന സംശയത്തിലായിരുന്നു അന്വേഷണം. ഇതിന്റെ ഭാഗമായി ജെസ്‌നയെ കാണാതായ മാര്‍ച്ച് 22ന് ആറുമാസം മുമ്പുമുതലുള്ള ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചു.
മുക്കൂട്ടുതറ, എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, റാന്നി, മുണ്ടക്കയം, പുഞ്ചവയല്‍, കുട്ടിക്കാനം മേഖലകളിലെ ടവര്‍ സിഗ്‌നലുകളാണു പരിശോധിച്ചത്. എന്നാല്‍, ശബരിമല തീര്‍ഥാടനകാലമായിരുന്നതിനാല്‍ വിളികളുടെ ആധിക്യമുണ്ടായിരുന്നതു സൈബര്‍ സെല്ലിനെ വലച്ചു. ജെസ്‌ന പതിവായി സഞ്ചരിച്ചിരുന്ന വഴികളിലെ മൊബൈല്‍ ടവര്‍ സിഗ്‌നലുകളെല്ലാം ശേഖരിച്ചു. ലക്ഷക്കണക്കിനു നമ്പരുകള്‍ പരിശോധിച്ച്, 6000 എണ്ണത്തിന്റെ ചുരുക്കപ്പട്ടികയുണ്ടാക്കി. ഇവയില്‍നിന്നുള്ള പരസ്പരവിളികളുടെ സൂക്ഷ്മപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു പൂര്‍ത്തിയാകുന്നതോടെ ഫോണ്‍ നമ്പരുകളുടെ എണ്ണം പത്തില്‍ താഴെയാകും. ഇവ കേന്ദ്രീകരിച്ചാകും അന്തിമാന്വേഷണം.
ഇതിലൊന്ന് ജെസ്‌ന രഹസ്യമായി ഉപയോഗിച്ച സ്മാര്‍ട്ട് ഫോണും മറ്റുള്ളവ തിരോധാനവുമായി ബന്ധമുള്ളവരുടേതുമാണ്. ജെസ്‌നയ്ക്കു മറ്റൊരു ഫോണില്ലെന്നാണു വീട്ടുകാരും സഹപാഠികളും ഉറപ്പിച്ചുപറഞ്ഞിരുന്നത്. എന്നാല്‍, ജെസ്‌ന പരസ്യമായി ഉപയോഗിച്ചിരുന്ന ഫോണിലെ സന്ദേശങ്ങളില്‍നിന്നാണു മറ്റൊരു ഫോണു കൂടി ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.
മാത്രമല്ല ജെസ്‌ന സ്വമേധയാ ഇറങ്ങിപ്പോയതാണെന്ന് അന്വേഷണസംഘം ഉറപ്പിച്ചിട്ടുണ്ട്. അതു പരപ്രേരണയാലാണെങ്കില്‍ അവള്‍ ജീവിച്ചിരിപ്പുണ്ടാകാം. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ സി.സി. ടിവി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജെസ്‌നയാണെന്ന വിശ്വാസത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. 10 ദിവസത്തിനകം ജെസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുമെന്നാണു സൂചന.
https://www.facebook.com/Malayalivartha