ബാര്‍കോഴക്കേസ്: മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് നടപടി ചോദ്യം ചെയ്ത് വിഎസ് അച്യുതാനന്ദന്‍ വീണ്ടും കോടതിയില്‍
ബാര്‍കോഴക്കേസില്‍ കെഎം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് നടപടി ചോദ്യം ചെയ്ത് വിഎസ് അച്യുതാനന്ദന്‍ വീണ്ടും കോടതിയില്‍. റിപ്പോര്‍ട്ട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള വിഎസിന്റെ തടസഹര്‍ജിയില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വാദം കേള്‍ക്കുകയാണ്. മാണിക്കെതിരെയുള്ള ആരോപണങ്ങളില്‍ ശാസ്ത്രീയ, സാഹചര്യതെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞെന്നും വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചിരുന്നു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ബാര്‍കോഴ കേസില്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്നും കേസ് അവസാനിപ്പിക്കാമെന്നും വിജിലന്‍സ് നിലപാട് അറിയിച്ചു. മുന്‍പ് യുഡിഎഫ് ഭരണകാലത്ത് നടന്ന അന്വേഷണത്തില്‍ മാണിയെ രണ്ടുതവണ കുറ്റവിമുക്തനാക്കിയിരുന്നു.
എന്നാല്‍ കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടന്നുവെന്നും തുടരന്വേഷണം വേണമെന്നും വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസ് ആവശ്യമുന്നയിക്കുകയായിരുന്നു. പലതവണ സമയം അനുവദിച്ചിട്ടും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയും കേസില്‍ ഇടപെട്ടു. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു കെഎം മാണിയുടെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി കഴിഞ്ഞ ജനുവരിയില്‍ വിജിലന്‍സിനോട് നിര്‍ദേശിച്ചത്. തുടര്‍ന്ന് വിജിലന്‍സ് എസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മാണിയെ കുറ്റവിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്‍കിയത്.
റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ആറ് ഹര്‍ജികള്‍ കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയ്ക്ക് മുമ്പാകെ എത്തിയിരുന്നു. വിഎസിന് പുറമേ ബിജെപി എംപി വി മുരളീധരന്‍, ബിജു രമേശ് എന്നിവരും ഹര്‍ജി നല്‍കിയിട്ടുണ്ട്. അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും കേസില്‍ വിജിലന്‍സ് ഇരുട്ടില്‍ തപ്പുകയാണെന്നും കാട്ടി നേരത്തേ മുഖ്യമന്ത്രിയ്ക്കും വിഎസ് കത്ത് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha